മുഴുവന്‍ നീതിന്യായ വ്യവസ്ഥയും കുറ്റവാളികള്‍ക്കനുകൂലം: നിര്‍ഭയ കേസില്‍ വധശിക്ഷ നീട്ടിവച്ചതിനെതിരേ മാതാവ് ആഷ ദേവി

പവന്‍ ഗുപ്തയുടെ ദയാഹരജിയില്‍ രാഷ്ട്രപതി ഇനിയും തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ഡല്‍ഹി അഡി. സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ മാര്‍ച്ച് മൂന്നിന് നടക്കേണ്ട വധശിക്ഷ മാറ്റിവച്ചത്

Update: 2020-03-02 14:07 GMT

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പേരുടെ നാളെ നടക്കേണ്ട വധശിക്ഷ മാറ്റിവച്ച പാട്യാല ഹൗസ് കോടതിയുടെ നടപടിക്കെതിരേ നിര്‍ഭയയുടെ അമ്മ ആഷ ദേവി. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ മുഴുവന്‍ കുറ്റവാളികള്‍ക്കനുകൂലമായ ഒത്തു കളിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

''എന്തുകൊണ്ടാണ് കോടതി അവരുടെ തന്നെ വിധി നടപ്പാക്കാന്‍ ഇത്ര താമസിക്കുന്നത്? വിധി നടപ്പാക്കുന്നത് നിരന്തരം മാറ്റി വയ്ക്കുന്നത് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ പരാജയമാണ്. നമ്മുടെ മുഴുവന്‍ വ്യവസ്ഥയും കുറ്റവാളികളെ അനുകൂലിക്കുന്നു''- ആഷ ദേവി പറഞ്ഞു.

നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പേരുടെ ശിക്ഷ നടപ്പാക്കുന്നത് പാട്യാല ഹൗസ് കോടതി മാറ്റിവച്ചത് ഇന്നാണ്. നാളെയാണ് നാലു പേരുടെയും വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്.

പവന്‍ ഗുപ്തയുടെ ദയാഹരജിയില്‍ രാഷ്ട്രപതി ഇനിയും തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ഡല്‍ഹി അഡി. സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ നാളെ നടക്കേണ്ട വധശിക്ഷ മാറ്റിവച്ചത്.

വിനയ് ശര്‍മ്മ, അക്ഷയ് താകൂര്‍, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷ മാര്‍ച്ച് 3 നടപ്പിലാക്കാനാണ് നിശ്ചയിച്ചിരുന്നത്.  

Tags:    

Similar News