നോക്കുകൂലി നിയമ വിരുദ്ധമായ പിടിച്ചുപറി: മന്ത്രി പി രാജീവ്

Update: 2021-09-07 16:30 GMT

തൃശൂര്‍: നോക്കുകൂലി ഒരു തൊഴില്‍ തര്‍ക്കമല്ലെന്നും നിയമ വിരുദ്ധമായ പിടിച്ചുപറിയാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സമാനമായി മിന്നല്‍ പണിമുടക്കുകളും അനുവദിക്കാനാകില്ലെന്നും ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യവസായ വകുപ്പ് സംരംഭകരുടെ പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനും വേണ്ടി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയെ തുടര്‍ന്ന് രാമനിലയത്തില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി നടത്തുന്ന ആറാമത്തെ ജില്ലയാണ് തൃശൂര്‍. രാവിലെ 10.15 മുതല്‍ ഉച്ചയ്ക്ക് 1.45 വരെ മൂന്നര മണിക്കൂര്‍ തുടര്‍ച്ചയായി പരാതികള്‍ കേട്ട് തീര്‍പ്പ് കല്‍പ്പിച്ചിരുന്നു. ഇതിനോടകം എല്ലാ ജില്ലകളിലും നല്ല പ്രതികരണം കാണാന്‍ കഴിഞ്ഞെന്നും സംരംഭകരുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ ആകെ രജിസ്റ്റര്‍ ചെയ്ത 92 പരാതികളില്‍ 64 പരാതികള്‍ തീര്‍പ്പുകല്‍പ്പിക്കാനായി. 28 പരാതികളുടെ കാര്യത്തില്‍ മറ്റ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താനുണ്ട്. 24 സ്‌പോര്‍ട്ട് ആപ്ലിക്കേഷനുകള്‍ ലഭിച്ചു. സ്‌പോര്‍ട്ട് അപ്ലിക്കേഷനുകളുടെ കാര്യത്തില്‍ തുടര്‍ന്നുള്ള കമ്മിറ്റി കൂടി തീരുമാനം എടുക്കും.പൊതുവെ നല്ല രീതിയിലുള്ള മുന്നേറ്റം എംഎസ്എംഇയുടെ കാര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കൊവിഡ് രോഗവ്യാപനം നിലനില്‍ക്കുന്ന ഈ സാഹചര്യത്തിലും പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷം 419 പുതിയ യൂനിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 35.35 കോടി രൂപയുടെ നിക്ഷേപം ഇവയിലുണ്ട്. 1514 തൊഴിലവസരങ്ങള്‍ ഇതില്‍ നിന്നുമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.എംഎസ്എംഇകളുടെ കാര്യത്തില്‍ പ്രധാനമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി മാര്‍ക്കറ്റിംഗ്, മാനേജ്‌മെന്റ്, ടെക്‌നോളജി തുടങ്ങിയ കാര്യങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് ഒരുങ്ങുന്നത്. കുറഞ്ഞ കാലത്തിനുള്ളില്‍ എല്ലാ പൊതുമേഖലാ സ്ഥാപനത്തിലും പി എസ് യുകളില്‍ മാസ്റ്റര്‍ പ്ലാനുകള്‍ നടപ്പാക്കാനാകും. ഇതിന് പുറമെ എല്ലാ പി എസ് യു കളിലും പി എസ് സി യിലേക്ക് കൈമാറാത്ത തസ്തികകളില്‍ നിയമനം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നടപ്പാക്കും. ഇതോടെ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Similar News