ആന്ധ്രപ്രദേശില്‍ കുടിവെള്ള ദുരന്തം: ഒരാള്‍ മരിച്ചു; 70ലധികം പേര്‍ ചികില്‍സയില്‍

Update: 2026-02-25 11:11 GMT

ശ്രീകാകുളം: ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു. 70ലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. ശ്രീകാകുളം ടൗണിലെ ദമ്മല വീഥി കോളനിയിലാണ് സംഭവം.

പൊതുവിതരണ പൈപ്പ് ലൈന്‍ വഴി ലഭിച്ച വെള്ളം ഉപയോഗിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ജനുവരി 22 മുതല്‍ പ്രദേശത്തെ നിരവധി പേര്‍ക്ക് വയറിളക്കം ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും തുടക്കത്തില്‍ കാരണം വ്യക്തമായിരുന്നില്ല. രോഗലക്ഷണങ്ങള്‍ രൂക്ഷമായതോടെയാണ് ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചത്. ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന വ്യക്തിയാണ് മരണപ്പെട്ടത്. കോളനിയിലേക്കുള്ള പഴയ ജലവിതരണ പൈപ്പ് ലൈനുകളിലൂടെ മാലിന്യം കലര്‍ന്നിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ബന്ധപ്പെട്ട പൈപ്പ് ലൈന്‍ പൂര്‍ണമായും അടച്ചതായും അധികൃതര്‍ അറിയിച്ചു.

ബാധിത പ്രദേശങ്ങളില്‍ വീടുതോറും ആരോഗ്യപരിശോധന (സ്‌ക്രീനിംഗ്) പുരോഗമിക്കുകയാണ്. ഗുരുതര ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി ചികില്‍സ നല്‍കുകയാണ്. ജലസ്രോതസുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

Tags: