'നിങ്ങളുടെ ആരെങ്കിലും ചത്തോ...'; എഎസ്‌ഐയെ അധിക്ഷേപിച്ച വനിതാ മജിസ്‌ട്രേറ്റിനെതിരേ ഹൈക്കോടതി നടപടി

Update: 2021-05-12 03:01 GMT

തിരുവനന്തപുരം: ഔദ്യോഗിക ആവശ്യത്തിനായി ഫോണില്‍ വിളിച്ച എഎസ്‌ഐയെ മോശം ഭാഷയില്‍ അധിക്ഷേപിച്ച വനിതാ മജിസ്‌ട്രേറ്റിനെതിരേ ഹൈക്കോടതി നടപടി. നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) ടിയാറ റോസ് മേരിയെയാണ് നെയ്യാറ്റിന്‍കര അഡിഷനല്‍ മുന്‍സിഫ് (രണ്ട്) ആയി മാറ്റിയത്. ഹൈക്കോടതി റജിസ്ട്രാറിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. നെയ്യാറ്റിന്‍കര അഡിഷനല്‍ മുന്‍സിഫ് ആയ ബി.ശാലിനിയെ നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റായും നിയമിച്ചു.

കാണാതായ വ്യക്തിയെ കണ്ടെത്തിയപ്പോള്‍ ഹാജരാക്കാന്‍ സമയം ചോദിച്ചു ഫോണില്‍ വിളിച്ച എഎസ്‌ഐയെ ആണ് വനിതാ മജിസ്‌ട്രേറ്റ് മോശം ഭാഷയില്‍ അധിക്ഷേപിച്ചത്. 'ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ ആരെങ്കിലും ചത്തോ...? ഇങ്ങനെ കിടന്ന് വിളിക്കാന്‍....ഇവിടെ ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് നൂറു തവണ വിളിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉറക്കം വരത്തില്ലേ? ...ഇനി മേലാല്‍ ഇങ്ങോട്ട് വിളിച്ചാല്‍ വിവരമറിയും, പറഞ്ഞേക്കാം....'എന്നായിരുന്നു വനിതാ മജിസ്‌ട്രേറ്റ് പറഞ്ഞത്.

പാറശാല സ്‌റ്റേഷനിലെ എഎസ്‌ഐയെയാണ് ടിയാറ റോസ് മേരി ഫോണിലൂടെ അധിക്ഷേപിച്ചത്. ഇതിന്റെ വോയ്‌സ് ക്ലിപ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇരു കാലുകളും തളര്‍ന്ന് മുച്ചക്ര വാഹനത്തില്‍ ലോട്ടറി വില്‍ക്കുന്നയാളെ പ്രത്യേക സാഹചര്യത്തില്‍ കാണാതായിരുന്നു. ഇയാളെ പോലിസ് 2 ദിവസത്തിനകം കണ്ടെത്തി. കാണാതായ വ്യക്തിയെ മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കാന്‍ സമയം ചോദിച്ച് പാറശാല സ്‌റ്റേഷനിലെ എഎസ്‌ഐ പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഇവര്‍ അനുവദിച്ചില്ലത്രെ. അടിയന്തര പ്രധാനമുള്ള സംഭവമായതിനാല്‍, പോലിസുകാരന്‍ വീണ്ടും വിളിച്ചെങ്കിലും മജിസ്‌ട്രേറ്റ് ഫോണ്‍ അറ്റന്‍ഡു ചെയ്തില്ല. വീണ്ടും വിളിച്ചപ്പോഴാണ് മജിസ്‌ട്രേറ്റ് പൊട്ടിത്തെറിച്ചത്.

Similar News