തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം

Update: 2026-02-27 15:33 GMT

തൃശൂര്‍: പ്രകൃതിയോടൊപ്പം നടക്കാനും വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാനും പുതുവൈഭവത്തോടെ സജ്ജമായ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഫെബ്രുവരി 28 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. രാവിലെ എട്ട് മണിക്ക് വനം, വന്യ ജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍, റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആദ്യ സന്ദര്‍ശകരാകും.

രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവേശന സമയം. മറ്റ് മൃഗശാലകളിലെ പോലെ തന്നെ തിങ്കളാഴ്ചകളില്‍ സുവോളജിക്കല്‍ പാര്‍ക്കിനും അവധിയായിരിക്കും.

മുതിര്‍ന്നവര്‍ക്ക് 100 രൂപയും അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് പ്രവേശനം സൗജന്യവുമായിരിക്കും.

ഹെഡ് മാസ്റ്ററുടെയോ പ്രിന്‍സിപ്പലിന്റെയോ അനുമതിയോടെ, സ്‌കൂള്‍ യൂണിഫോമില്‍ ഗ്രൂപ്പായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുകളോടെയുള്ള പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട് . കിന്റര്‍ഗാര്‍ട്ടന്‍, എല്‍കെജി, യുകെജി തുടങ്ങി നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. അഞ്ച് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 30 രൂപ നിരക്കിലും 20 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ അല്ലെങ്കില്‍ അധ്യാപിക അല്ലെങ്കില്‍ ജീവനക്കാരന്‍ എന്ന നിലയില്‍ 30 രൂപക്ക് പ്രവേശനം അനുവദിക്കും .

ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി 25 രൂപയും ഓട്ടോറിക്ഷകള്‍ക്ക് 30 രൂപയും കാര്‍ അല്ലെങ്കില്‍ ജീപ്പ് എന്നിവയ്ക്ക് 100 രൂപയും 32 സീറ്റുകള്‍ വരെയുള്ള വാന്‍ അല്ലെങ്കില്‍ ടെമ്പോ അല്ലെങ്കില്‍ മിനി ബസ് എന്നിവയ്ക്ക് 175 രൂപയും ബസ്സുകള്‍ക്ക് 250 രൂപയും ടിക്കറ്റ് ചാര്‍ജ്ജായി നല്‍കണം .

സ്റ്റില്‍ ക്യാമറകള്‍ക്ക് 350 രൂപയും വീഡിയോ ക്യാമറക്ക് 750 രൂപയും ക്ലോക്ക് റൂമീനു 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്.

സുവോളജിക്കല്‍ പാര്‍ക്കിനകത്തെ യാത്രക്കായി കെഎസ്ആര്‍ടിസിയുടെ രണ്ട് ഇലക്ട്രിക്ക് ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ നോണ്‍ എസി ബസ്സുകളില്‍ മുതിര്‍ന്നവര്‍ക്ക് 50 രൂപയും അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 25 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.