തമിഴ് നടി വിജെ ചിത്രയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

Update: 2020-12-15 05:06 GMT

ചെന്നൈ: തമിഴിലെ പ്രശസ്ത ടെലിവിഷന്‍ താരവും അവതാരകയുമായ വിജെ ചിത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഹേമന്ദിനെ പോലിസ് അറസ്റ്റ് ചെയ്തു. ഹേമന്ദിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ചിത്രയുടെ മരണത്തില്‍ ഹേമന്ദിനെ സംശയമുണ്ടെന്ന് അമ്മ ആരോപിച്ചിരുന്നു.

ചിത്ര അവതരിപ്പിക്കുന്ന ഷോയിലെ ചില രംഗങ്ങളെച്ചൊല്ലി നടിയും ഹേമന്ദും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ചിത്ര അവതരിപ്പിച്ച ഒരു രംഗം ഹേമന്ദിനെ ഇഷ്ടപ്പെട്ടില്ലെന്നും അതിനെച്ചൊല്ലി വഴക്കുണ്ടായതായും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍ പറഞ്ഞു. ആഗസ്തിലായിരുന്നു ചിത്രയുടെയും ഹേമന്ദിന്റെയും വിവാഹനിശ്ചയം നടന്നത്. ജനുവരിയിലേക്കായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് മാസം മുന്‍പ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു.

ഡിസംബര്‍ 9നാണ് ചെന്നൈയിലെ നസ്രത്ത്‌പേട്ടിലുള്ള ഹോട്ടല്‍ മുറിയില്‍ ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞെത്തിയ ചിത്ര മുറിയില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. ഈ സമയം ഹേമന്ദും കൂടെയുണ്ടായിരുന്നു.

Similar News