ന്യൂനമർദം: തിരുവനന്തപുരം ജില്ലയിൽ കടലിൽ പോകുന്നതിനു പൂർണ വിലക്ക്; മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു

Update: 2020-11-29 17:57 GMT

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനം മൂലം തിരുവനന്തപുരം ജില്ലയിൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയിൽ ശക്തമായ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

നവംബർ 30 മുതൽ കടലിൽ പോകുന്നതിനു പൂർണ വിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ ഉത്തരവു പുറപ്പെടുവിച്ചു. നിലവിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവർ നവംബർ 30 ന് അർധരാത്രിയോടെ സുരക്ഷിത തീരത്തെത്തണം. ഇതു സംബന്ധിച്ച് തീര മേഖലകളിലും മത്സ്യബന്ധന തുറമുഖങ്ങളിലും അനൗൺസ്മെന്റ് നടത്തും. മത്സ്യബന്ധനത്തിൽ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നവർ നവംബർ 30 അർധരാത്രിയോടെ മടങ്ങിയെത്താൻ കോസ്റ്റ് ഗാർഡ് അടിയന്തര സന്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ കോതിയൊതുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കളക്ടർ നിർദേശം നൽകി. പോസ്റ്റുകൾ, ബോർഡുകൾ എന്നിവയുടെ സുരക്ഷിതത്വവും തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം.

ജില്ലയിൽ ക്വാറികളുടെ പ്രവർത്തനവും മറ്റു ഖനന ജോലികളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചു. പൊന്മുടിയടക്കം ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചതായും കളക്ടർ അറിയിച്ചു.

*താലൂക്ക് തലത്തിൽ 24 മണിക്കൂർ കൺട്രോൾ റൂം*

ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ താലൂക്ക് ഓഫിസുകളിൽ ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ 24 മണിക്കൂർ കൺടോൾ റൂം പ്രവർത്തിക്കും.

Similar News