'ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തില്‍ നരേന്ദ്ര മോദി പുലര്‍ത്തുന്ന മൗനം ഗുരുതരമായ തെറ്റ്'; എം കെ ഫൈസി

Update: 2026-03-02 14:11 GMT

കോഴിക്കോട്: 2026 ഫെബ്രുവരി 28ന് നടന്ന സംയുക്ത യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ വധിക്കപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ സര്‍ക്കാരും പുലര്‍ത്തുന്ന മൗനത്തെ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വിമര്‍ശിച്ചു. ഈ കൊലപാതകം പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷമാക്കുകയും തിരിച്ചടികള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇത് ആഗോള സ്ഥിരത, ഊര്‍ജ്ജ സുരക്ഷ, ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷ എന്നിവയെ ബാധിക്കുന്ന തരത്തില്‍ ഒരു വലിയ പ്രാദേശിക യുദ്ധഭീതി ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.

സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാനോ വധത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാനോ തയ്യാറാകാതെ, വെറും സംയമനം പാലിക്കണമെന്ന പൊതുവായ ആഹ്വാനത്തില്‍ മാത്രമാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ഒതുങ്ങിനില്‍ക്കുന്നത്. അന്താരാഷ്ട്ര സമൂഹം അതീവ ആശങ്കയോടെ നോക്കിക്കാണുന്ന ഈ സാഹചര്യത്തില്‍, ഇന്ത്യ പുലര്‍ത്തുന്ന ഇത്തരമൊരു അകലം രാജ്യത്തിന്റെ ധാര്‍മ്മിക നിലപാടിനേയും പരമാധികാരം, ചേരിചേരായ്മ, തര്‍ക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നീ മൂല്യങ്ങളോടുള്ള ദീര്‍ഘകാല പ്രതിബദ്ധതയേയും ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്. മേഖലയുമായി ആഴത്തിലുള്ള തന്ത്രപരമായ സാമ്പത്തിക-സാംസ്‌കാരിക ബന്ധമുള്ള ഒരു രാജ്യം എന്ന നിലയില്‍, പ്രാദേശിക സന്തുലിതാവസ്ഥയെ തകര്‍ക്കുന്ന ഇത്തരം സംഭവങ്ങളില്‍ അവ്യക്തമായ നിലപാട് സ്വീകരിക്കുന്നത് ഇന്ത്യക്ക് ഗുണകരമല്ല.

അതുകൊണ്ട് തന്നെ, ഈ വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തവും തത്വാധിഷ്ഠിതവുമായ നിലപാട് വ്യക്തമാക്കണമെന്നും അന്താരാഷ്ട്ര നിയമത്തോടുള്ള പ്രതിബദ്ധത ആവര്‍ത്തിക്കണമെന്നും സംഘര്‍ഷം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ സജീവമായി പിന്തുണയ്ക്കണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര തലത്തില്‍ നീതി, ചര്‍ച്ച, സമാധാനം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും കൃത്യസമയത്തുള്ള സന്തുലിതമായ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: