ചുഴലിക്കാറ്റ്: ചെന്നൈയില്‍ വ്യോമഗതാഗതം നിലച്ചു; ചികില്‍സ കിട്ടാതെ കൊവിഡ് ബാധിതനായ യുവ ഡോക്ടര്‍ മരിച്ചു

Update: 2020-11-26 16:14 GMT

ഭോപാല്‍: നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യോമഗതാഗതം നിര്‍ത്തിവച്ചതോടെ ശസ്ത്രക്രിയ മുടങ്ങി യുവ ഡോക്ടര്‍ മരിച്ചു. രോഗികളെ ചികിത്സിക്കുന്നതിനിടെ കൊവിഡ് ബാധിതനായ മധ്യപ്രദേശ് സ്വദേശി ഡോ. ശുഭം ഉപാധ്യായ് (30) ആണ് മരിച്ചത്. കഴിഞ്ഞ ഒരു മാസമായി കൊവിഡ് ചികില്‍സയിലായിരുന്നു അദ്ദേഹം.

ബുന്ധേല്‍ഖന്ദ് മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് ശുഭം. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി മുന്‍പന്തിയിരുന്ന ഇദ്ദേഹത്തിന് ഒക്ടോബര്‍ 28നാണ് കൊവിഡ് ബാധിച്ചത്. എന്നാല്‍ രോഗം മൂര്‍ച്ചിച്ചത്തോടെ ചികിത്സയില്‍ തുടരുകയായിരുന്നു ഇദ്ദേഹം. ശ്വാസകോശത്തില്‍ 90 ശതമാനവും കൊവിഡ് ബാധിച്ചിരുന്നു. അവയവമാറ്റിവയ്ക്കല്‍ അല്ലാതെ വേറെ വഴികള്‍ ഇല്ലായിരുന്നു അദ്ദേഹത്തെ രക്ഷിക്കാന്‍. എന്നാല്‍ പെട്ടെന്ന് വന്ന നിവാര്‍ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് വ്യോമഗാതഗതം നിര്‍ത്തിവച്ചതോടെ ശസ്ത്രിക്രിയ മുടങ്ങി.

മധ്യപ്രദേശില്‍ നിന്നും ചെന്നൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ചെന്നൈയിലെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ ആത്മാര്‍ത്ഥമായ സേവനം കാഴ്ചവച്ച ഡോക്ടറാണ് ശുഭം ഉപാധ്യായ.

Similar News