ന്യൂഡൽഹി: ഭരണകൂടത്തിന്റെ കടുത്ത വിമർശകനും സ്റ്റാന്‍ഡ് അപ്പ് കൊമഡി താരവുമായ കുനാല്‍ കമ്രക്കെതിരെ വീണ്ടും ക്രിമിനല്‍ കോടതി അലക്ഷ്യ കേസ്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെക്കെതിരെ നടത്തിയ പരാമര്‍ശത്തിനാണ് പുതിയ കേസ്. അഭിഭാഷകനായ അനുജ് സിങിന് കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അനുമതി നല്‍കി.
അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയതിനെ പരിഹസിച്ച് നടത്തിയ പരാമര്‍ശത്തിനായിരുന്നു ആദ്യത്തെ കോടതി അലക്ഷ്യ കേസ്. അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയ ഉത്തരവിനെ പരിഹസിച്ചുകൊണ്ടാണ് സുപ്രീം കോടതി എന്നത് സുപ്രീം ജോക്കായി മാറിയെന്ന് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തത്. കോടതി അലക്ഷ്യ കേസില്‍ ശിക്ഷിച്ചാല്‍ പിഴ അടക്കില്ലെന്നും ജയിലില്‍ പോകുമെന്നും കുനാല്‍ കമ്ര വ്യക്തമാക്കി.
അതിനിടെ കുനാല്‍ കമ്രയുടെ ട്വീറ്റ് കോടതി ഉത്തരവില്ലാതെ നീക്കാനാകില്ലെന്ന് ട്വിറ്റര്‍ നിലപാടെടുത്തിരുന്നു. പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെയാണ് ട്വിറ്റര്‍ പ്രതിനിധികള്‍ നിലപാട് വ്യക്തമാക്കിയത്.