ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി; തിരുവനന്തപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍

Update: 2022-10-21 05:23 GMT

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കിയ സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വലിയതുറ സ്വദേശികളായ മനു രമേശ്, ഷെഹിന്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്. വലിയതുറ ഭാഗത്തെ ഇറച്ചിവെട്ടുകാരനാണ് ഷഹിന്‍ ഷാ. ആഗസ്ത് 15ന് തിരുവനന്തപുരം മുട്ടത്തറ സ്വീവേജ് പ്രാന്റില്‍ നിന്ന് രണ്ട് കാലുകള്‍ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത സ്വകാര്യാശുപത്രിയിലെ മാലിന്യമെത്താറുള്ളതിനാല്‍ ഇത്തരത്തില്‍ ശരീരാവശിഷ്ടം വന്നതാവാമെന്നായിരുന്നു ആദ്യത്തെ നിഗമനം. കൂടുതല്‍ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കു ശേഷമേ ഇയാളുടെ പേര് വെളിപ്പെടുത്താനാവൂ എന്ന് പോലിസ് അറിയിച്ചു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസിന്റെ നിഗമനം. ബാക്കി ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ തെളിവെടുപ്പ് തുടരുകയാണ്. തെളിവെടുപ്പ് നടത്തുന്നത് എവിടെയാണെന്ന് പോലിസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ കുടിപ്പക തീര്‍ക്കാന്‍ സംസ്ഥാനത്തെത്തിയതാണോ അതോ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയതാണോ എന്ന് വ്യക്തമല്ല. ശംഖുമുഖം അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    

Similar News