ലഹരി മരുന്ന് പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ ആക്രമണം; മൂന്നു പേര്‍ക്കെതിരേ കേസെടുത്ത് പോലിസ്

Update: 2026-04-16 07:02 GMT

തിരുവനന്തപുരം: ലഹരി മരുന്ന് പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ ആരോമല്‍, ശരണ്‍, ഗോകുല്‍ എന്നിവരെ ചിറയിന്‍കീഴ് പുതുകാരി സ്വദേശികളായ അഗറസ്, അഗസി, ജ്യോല്‍സന്‍ എന്നിവരാണ് ആക്രമിച്ചത്.

അഗറസിന്റെ വീട്ടില്‍ എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയ്‌ക്കെത്തിയത്. പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച അഗറസിനെ തടയാന്‍ ശ്രമിച്ചതോടെ പ്രതി എക്‌സൈസ് ഉദ്യോഗസ്ഥനായ ആരോമലിനെ ആക്രമിക്കുകയായിരുന്നു.

ആരോമലിനെ സഹായിക്കാനെത്തിയ ശരണിനെയും ഗോകുലിനെയും പ്രതിക്കൊപ്പമുണ്ടായിരുന്ന അഗസിയും ജ്യോല്‍സനും ചേര്‍ന്ന് ആക്രമിച്ചു. ഉദ്യോഗസ്ഥര്‍ പിന്നീട് ഇവരെ മൂന്നു പേരെയും കീഴ്‌പ്പെടുത്തി സ്‌റ്റേഷനിലെത്തിച്ചു. ആരോമല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

Tags: