കശ്മീരില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം; തടവിലിട്ടിരിക്കുന്ന നേതാക്കളെ വിട്ടയക്കുക; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് രാജ്യസഭ എംപിയുടെ കത്ത്

''ആഗസ്റ്റ് 5 നു ശേഷം കശ്മീരില്‍ സുരക്ഷാസേനയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. താഴ്‌വരയില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.''- അമിത് ഷാക്കുള്ള കത്തില്‍ ഫയസ് എഴുതി.

Update: 2019-11-19 17:54 GMT

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ആഗസ്റ്റ് 5 നു ശേഷം ആദ്യമായി കശ്മീരില്‍ നിന്നുള്ള ഒരു ജനപ്രതിനിധിയുടെ ഹൃദയം നുറുങ്ങുന്ന കത്ത്. സംസ്ഥാനത്ത് തടങ്കലില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയനേതൃത്വത്തെ വിട്ടയക്കണമെന്നും കശ്മീരി ജനതയെ ബാധിച്ചിട്ടുള്ള ഭയവും സംശയവും ഇല്ലാതാക്കണമെന്നുമാവശ്യപ്പെട്ടാണ് മുഹമ്മദ് ഫയസ് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് കത്തയച്ചത്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും രാജ്യസഭാ അംഗവുമാണ് ഫയസ്.

ആഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചശേഷം അതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് മുന്നില്‍ വച്ച് മുഹമ്മദ് ഫയസ് മറ്റൊരു എംപിയായ നസീര്‍ അഹമ്മദുമായി ചേര്‍ന്ന് ഭരണഘടന കീറിയെറിഞ്ഞിരുന്നു. ''ആഗസ്റ്റ് 5 നു ശേഷം കശ്മീരില്‍ സുരക്ഷാസേനയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. താഴ്‌വരയില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.''- അമിത് ഷാക്കുള്ള കത്തില്‍ ഫയസ് എഴുതി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനു മുമ്പു തന്നെ സാധാരണയില്‍ അധികം സുരക്ഷാസൈനികരെ കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ വിന്യസിച്ചിരുന്നു. ഉത്തരവ് പുറത്തുവന്ന ഉടനെ ഇന്റര്‍നെറ്റും ഫോണുകളും നിശ്ചലമായി. കശ്മീരില്‍ പ്രഖ്യാപിതവും അപ്രഖ്യാപതവുമായ കര്‍ഫ്യു നിലവില്‍ വന്നു. റദ്ദാക്കിയ പല സൗകര്യങ്ങളും ഈ മാസം തുടക്കത്തിലും കഴിഞ്ഞ മാസം അവസാനവുമായാണ് എടുത്തുമാറ്റിയത്. ഇപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം സ്ഥാപനങ്ങളിലേക്ക് വാര്‍ത്ത അയക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഉറക്കം കളയേണ്ട അവസ്ഥയാണ്. ഇതുവരെ ഇല്ലാത്ത തരത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ജയിലിലാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം എല്ലാ തരത്തിലും ഇല്ലാതായിരിക്കുന്നു. സംസ്ഥാനത്തെ മൂന്ന് മുന്‍മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. ഈ സാഹചര്യത്തില്‍ മുഴുവന്‍ രാഷ്ട്രീയക്കാരെയും വിട്ടയക്കണമെന്നും കശ്മീരികളുടെ സഞ്ചാരസ്വാതന്ത്ര്യം അടക്കമുള്ള എല്ലാ പൗരാവകാശങ്ങളും പുനസ്ഥാപിക്കണണെന്നും മുഹമ്മദ് ഫായിസ് കത്തിലൂടെ ആവശ്യപ്പെട്ടു. 

Tags:    

Similar News