ബുള്‍ ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ പ്രവേശിച്ചു; സഹായം പ്രഖ്യാപിച്ച് കേന്ദ്രം

Update: 2019-11-10 14:08 GMT

ന്യൂഡല്‍ഹി: ബുള്‍ ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ പ്രവേശിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി. ബംഗാളിന്‌  ആവശ്യമായ എല്ലാ സഹായവും നല്‍കുമന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഈ വര്‍ഷം ആദ്യം ഫാനി ചുഴലിക്കാറ്റ് ബംഗാളിനെ ആക്രമിച്ച സമയത്ത് പ്രധാനമന്ത്രിയുടെ അന്വേഷണങ്ങള്‍ക്ക് മമത മറുപടി നല്‍കിയില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.

ബംഗാളിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഇക്കാര്യം താന്‍ മുഖ്യമന്ത്രി മമതാ ബാന്‍ജിയുമായി ചര്‍ച്ച ചെയ്‌തെന്നും മോദി ട്വീറ്റ് ചെയ്തു.  


ബംഗാളിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ ദുരന്തനിവാരണസേനയുടെ ടീമുകളെ ദുരന്തമുഖത്തേക്ക് അയച്ചിട്ടുണ്ട്. അതില്‍ 10 എണ്ണം ബംഗാളിലും 6 ഒഡീഷയിലും വിന്യസിച്ചു. 18 ടീമുകളെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.

സ്ഥിതിഗതികള്‍ വീക്ഷിച്ചുവരികയാണെന്നും കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ ഏജന്‍സികള്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. 


നിലവില്‍ തീരദേശ മേഖലയില്‍ നിന്ന് ഒരു ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. 110-120 കി.മീറ്റര്‍ വേഗതയില്‍ കാറ്റും വീശുന്നുണ്ട്. 

Tags:    

Similar News