കെ കരുണാകരന്‍ സ്മാരക സ്‌പോര്‍ട്‌സ് അക്കാദമി പണി പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കണം: എസ്ഡിപിഐ

Update: 2022-07-26 15:01 GMT

മാള: ഗ്രാമപ്പഞ്ചായത്തിന്റെയും കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഫണ്ട് ചെലവഴിച്ച് നിര്‍മാണം തുടങ്ങി പാതിവഴിയില്‍ ഉപേക്ഷിച്ച കെ കരുണാകരന്‍ സ്മാരക സ്‌പോര്‍ട്‌സ് അക്കാദമി എത്രയും പെട്ടെന്ന് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രൂപത്തില്‍ പണി പൂര്‍ത്തീകരിച്ച് തുറന്നു കൊടുക്കണമെന്ന് എസ്ഡിപിഐ മാള മേഖലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മാളയില്‍ നേരത്തെ നടന്ന സര്‍വകക്ഷി യോഗതീരുമാനപ്രകാരം മണ്ഡലം എംഎല്‍എ ആയിരുന്ന എ കെ ചന്ദ്രന്റെ താല്‍പ്പര്യപ്രകാരം അന്നത്തെ ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ വകയിരുത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണ് മാള കെ കരുണാകരന്‍ സ്മാരക സ്‌റ്റേഡിയം. ഇടതുസര്‍ക്കാരിന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കും യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സിനഗോഗ് നവീകരണം, യഹൂദ പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള ശ്മശാന നവീകരണം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവയുടെ നിര്‍മാണവും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

യഹൂദ പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള ശ്മശാനം നവീകരണം, പാര്‍ക്ക്, ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകീട്ട് അഞ്ചിന് കെ കരുണാകരന് സ്‌റ്റേഡിയത്തിന് മുന്‍വശം പ്രതിഷേധ സംഗമവും പ്രതീകാത്മക ഫുട്‌ബോള്‍ കളിയും സംഘടിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ റിയാസ് ഏര്‍വാടി, കെ എം അബ്ദുല്‍ ജലീല്‍, ഫൈസല്‍ പുത്തന്‍ചിറ, ഇ ബി മുഹമ്മദ് റാഫി തുടങ്ങിയവര്‍ അറിയിച്ചു.

Tags:    

Similar News