കള്ളനോട്ട് കേസ്: പിടിയിലായവര്‍ സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് നാട്ടുകാര്‍

ഭരണത്തിന്റെ മറപിടിച്ച് പാര്‍ട്ടി പ്രാദേശികഘടകത്തിന്റെ ഒത്താശയോടെയാണ് ഇവര്‍ പ്രദേശത്ത് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നതെന്നും ആക്ഷേപമുണ്ട്.

Update: 2019-03-04 05:35 GMT

തിരുവനന്തപുരം: കള്ളനോട്ട് അച്ചടിച്ച് വിതരണം നടത്തുന്നതിനിടെ കഴിഞ്ഞദിവസം നെയ്യാര്‍ഡാം പോലിസ് പിടികൂടിയ നാലുപേര്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രാദേശിക പ്രവര്‍ത്തകരെന്ന് നാട്ടുകാര്‍. കുറ്റിച്ചല്‍ മേഖലയില്‍ സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നവരാണ് ഇവരെന്നും പ്രദേശവാസികള്‍ പറയുന്നു. കല്ലറ സ്വദേശിയും കുറ്റിച്ചല്‍ കള്ളോട് പാറമുകള്‍ പുത്തന്‍വീട്ടില്‍ താമസിക്കുകയും ചെയ്യുന്ന ഷാജഹാന്‍(27), സമീപവാസികളായ ഷെരീഫ്(42), ആര്‍ഷാദ്(27), കോട്ടൂര്‍ സൗദ് മന്‍സിലില്‍ സൗദ്(21) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. നെയ്യാര്‍ഡാമിന് സമീപത്തെ തുണ്ടുനടയിലെ കടയില്‍ നിന്നും സിഗരറ്റ് വാങ്ങുന്നതിനിടെ സംശയം തോന്നിയ കടയുടമയും നാട്ടുകാരും ഷാജഹാനെ തടഞ്ഞുവച്ച് പോലിസിന് കൈമാറുകയായിരുന്നു.

ഇവരുടെ പക്കല്‍നിന്നും 200, 100 രൂപയുടെ വ്യാജനോട്ടുകളും അച്ചടി മെഷീനും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി. ഫോട്ടോ സ്റ്റാറ്റെടുത്ത 200 രൂപയുടെ നോട്ടുമായി സിഗരറ്റ് വാങ്ങി ചില്ലറ മാറുകയാണ് സംഘത്തിന്റെ രീതിയെന്ന് പോലിസ് പറഞ്ഞു. 6 മാസത്തിനിടെ അഞ്ച് ബണ്ടില്‍ പേപ്പര്‍ ഉപയോഗിച്ച് നോട്ടുകളുടെ ഫോട്ടോസ്റ്റാറ്റ് എടുത്തിരുന്നതായും പോലിസ് കണ്ടെത്തി. ഭരണത്തിന്റെ മറപിടിച്ച് പാര്‍ട്ടി പ്രാദേശികഘടകത്തിന്റെ ഒത്താശയോടെയാണ് ഇവര്‍ പ്രദേശത്ത് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നതെന്നും ആക്ഷേപമുണ്ട്. കള്ളനോട്ട് പുറമേ ലഹരികടത്ത് സംഘമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം മൗനം തുടര്‍ന്ന സിപിഎം പ്രാദേശിക നേതാക്കള്‍ ഇവര്‍ പിടിയിലായപ്പോള്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് മുഖം രക്ഷിക്കാനുള്ള നേട്ടോട്ടത്തിലാണ്.

കുറ്റിച്ചല്‍ പ്രദേശത്ത് കള്ളനോട്ട് നിര്‍മ്മാണം നടത്തുന്ന നാലംഘ സംഘത്തെ നെയ്യാര്‍ഡാം പോലിസ് അറസ്റ്റ ചെയ്തതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും ദേശാഭിമാനി പത്രത്തിലും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തി വന്ന വാര്‍ത്തകള്‍ തികച്ചും തെറ്റാണെന്ന് എസ്ഡിപിഐ അരുവിക്കര മണ്ഡലം പ്രസിഡന്റ് സഹദ് അറിയിച്ചു. പിടിക്കപ്പെട്ടവര്‍ പാര്‍ട്ടിയുമായി ഏതൊരു ബന്ധവുമില്ല. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

Tags: