ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ടിനെതിരേ വീണ്ടും റെയ്ഡ്; വ്യാജ വാര്‍ത്തകളുമായി മാധ്യമങ്ങളും

Update: 2022-09-27 05:05 GMT

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ടുള്ള നടപടി തുടരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരം നടപടികളെന്ന നേതാക്കള്‍ പ്രതികരിച്ചു. ബിജെപി ഭരിക്കുന്ന 6 സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പോലിസിനെ നിയന്ത്രിക്കുന്ന ഡല്‍ഹിയിലും റെയ്ഡുകള്‍ പുരോഗമിക്കുകയാണ്. യുപി, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, അസം, മഹാരാഷ്ട്ര, ഡല്‍ഹി, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ നടക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലിസിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍. എന്‍ഐഎ അല്ല റെയ്ഡ് നടത്തുന്നത് എന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് 10 പേരെയും ഉഡുപ്പിയില്‍ നിന്ന് 3 പേരെയും കര്‍ണാടക പോലിസ് കസ്റ്റഡിയിലെടുത്തു. അസമില്‍ 21 പേരെയും മഹാരാഷ്ട്രയില്‍ 8 പേരേയെും ഗുജറാത്തില്‍ 15 പേരെയും ഡല്‍ഹിയില്‍ 34 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഷഹീന്‍ബാഗില്‍ നിന്നാണ് 30 പേരെ കസ്റ്റഡിയില്‍ എടുത്തത്. മഹാരാഷ്ട്രയില്‍ താനെയില്‍ നിന്നാണ് 4 പിഎഫ്‌ഐ പ്രവര്‍ത്തകരെ െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. രണ്ടു പേരെ എടിഎസ് നാസികില്‍ നിന്നും രണ്ടു പേരെ മലേഗാവില്‍ നിന്നും കസ്റ്റഡിയിലെടുത്തു. യുപിയില്‍ ലക്‌നൗ, മീററ്റ് എന്നിവിടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്.

്അതേസമയം, വ്യാജ വാര്‍ത്തകളും ഊഹങ്ങളും പ്രചരിപ്പിച്ച് മോദി സര്‍ക്കാരിന് സര്‍വ പിന്തുണയുമായി ദേശീയ മാധ്യമങ്ങളും രംഗത്തുണ്ട്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മഹാരാഷ്ട്രയില്‍ 'പാകിസ്താന്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കിയെന്ന ആരോപണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇത് വ്യാജമാണെന്ന് അന്ന് തന്നെ മഹാരാഷ്ട്ര പോലിസ് വ്യക്തമാക്കിയെങ്കിലും ദേശീയ മാധ്യമങ്ങള്‍ ബിജെപി വാദം ഏറ്റെടുത്തു. 'പോപുലര്‍ ഫ്രണ്ട്' സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടും മാധ്യമങ്ങള്‍ വാര്‍ത്ത തിരുത്താന്‍ തയ്യാറായിട്ടില്ല. 'ആള്‍ട്ട് ന്യൂസ്' ഉള്‍പ്പടെ ഫാക്ട് ചെക്ക് നടത്തി ബിജെപി വ്യാജ വാര്‍ത്ത പൊളിച്ചടക്കി. എന്നാല്‍, മലയാളം മാധ്യമങ്ങള്‍ ഉള്‍പ്പടെ ഇപ്പോഴും സംഘപരിവാര്‍ വാദം ഏറ്റുപിടിക്കുകയാണ്. ഐഎസിനെതിരേ ദേശീയതലത്തില്‍ കാംപയിന്‍ നടത്തിയ പോപുലര്‍ ഫ്രണ്ടിന് ഐഎസ് ബന്ധം ആരോപിക്കുന്നതും മാധ്യമങ്ങള്‍ ഏറ്റെടുത്തു. 'ഐഎസ്' ദേശ വിരുദ്ധ എന്ന സന്ദേശം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് നടത്തിയ കാംപയിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോഴും ലഭ്യമാണ്. പോപുലര്‍ ഫ്രണ്ടിനെതിരായ വ്യാജ വാര്‍ത്ത പുറത്ത് വന്നതോടെ കണ്ണൂരില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച 'ഐഎസ് ദേശ വിരുദ്ധം' എന്ന കാംപയിനില്‍ പോപുലര്‍ ദേശീയ നേതാവ് പ്രഫ. പി കോയ പ്രസംഗിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. എന്നാല്‍, യാതൊരു തെളിവുമില്ലാതെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തുടരുകയാണ്.

Tags:    

Similar News