'ആയുഷ്മാന്‍ ഭാരതി'ന് സംസ്ഥാന സര്‍ക്കാര്‍ തടസ്സമെന്ന് പ്രധാനമന്ത്രി

നിപ വൈറസ് ബാധയെ നേരിടാന്‍ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ സംസ്ഥാനസര്‍ക്കാരിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

Update: 2019-06-08 09:10 GMT

ഗുരുവായൂര്‍: കേന്ദ്ര പദ്ധതികളില്‍ സംസ്ഥാനത്തിന്റെ നിസ്സഹകരണമെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ദരിദ്രര്‍ക്കായി കൊണ്ടുവന്ന ആയുഷ്മാന്‍ ഭാരതി പദ്ധതിയുമായി കേരള സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി.

'രാജ്യത്തെ ദരിദ്രര്‍ക്കായാണ് കേന്ദ്രസര്‍ക്കാര്‍ 'ആയുഷ്മാന്‍ ഭാരത്' പദ്ധതി കൊണ്ടുവന്നത്. ഒരസുഖം വന്നെന്ന് കരുത് ഭൂമിയോ വീടോ സ്വത്തോ സ്വര്‍ണമോ വില്‍ക്കേണ്ടി വരാതിരിക്കാനും കടം വാങ്ങേണ്ടി വരാതിരിക്കാനുമാണ് ഈ പദ്ധതി. ബിപിഎല്‍ പരിധിയിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതി ലക്ഷക്കണക്കിന് പേര്‍ക്ക് ഗുണമായിട്ടുണ്ട്. പക്ഷേ ഈ പദ്ധതി കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല, സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല. എല്ലാവര്‍ക്കും വേണ്ടി ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് ഞാന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു'', മോദി പറഞ്ഞു.

നിപ വൈറസ് ബാധയെ നേരിടാന്‍ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിപ വൈറസ് ബാധയുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ സംസ്ഥാനസര്‍ക്കാരിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.




Tags: