തടങ്കല്‍ പാളയമായി കശ്മീര്‍; ആഗസ്ത് അഞ്ച് വരേ ജയിലിലടച്ചത് 4000 പേരെ

താഴ്‌വരയില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) പ്രകാരം നാലായിരം പേരെ തടവിലിട്ടത്. കുറ്റാരോപണമോ വിചാരണയോ ഇല്ലാതെ ഒരാളെ രണ്ട് വര്‍ഷം വരെ തടവിലിടാന്‍ കഴിയുന്നതാണ് പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ).

Update: 2019-08-22 09:59 GMT

ശ്രീനഗര്‍: കശ്മീരിനുള്ള സവിശേഷ പദവി റദ്ദാക്കിയതിനു പിന്നാലെ തടങ്കല്‍ പാളയമായി കശ്മീര്‍. സുരക്ഷാമുന്‍കരുതല്‍ ചൂണ്ടിക്കാട്ടി 4000 പേരെയാണ് ആഗസ്ത് അഞ്ച് വരേ ജയിലില്‍ അടച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കി.

താഴ്‌വരയില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) പ്രകാരം നാലായിരം പേരെ തടവിലിട്ടത്. കുറ്റാരോപണമോ വിചാരണയോ ഇല്ലാതെ ഒരാളെ രണ്ട് വര്‍ഷം വരെ തടവിലിടാന്‍ കഴിയുന്നതാണ് പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ).

ജയിലുകളില്‍ ശേഷിയില്ലാത്തതിനാല്‍ ഇവരില്‍ കൂടുതല്‍ പേരെയും കശ്മീരിന് പുറത്തുള്ള ജയിലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അധികൃതര്‍ അടിച്ചേല്‍പ്പിച്ച ആശയവിനിമയ തടസ്സങ്ങള്‍ക്കിടെ തനിക്ക് അനുവദിച്ച സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് സംസ്ഥാനത്തൊട്ടാകെയുള്ള സഹപ്രവര്‍ത്തകരില്‍ നിന്ന് കണക്കുകള്‍ ശേഖരിച്ചതെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളില്‍ വരുത്തിയ നിയന്ത്രണം കഴിഞ്ഞ ദിവസങ്ങളില്‍ ഒരു പരിധി വരെ അയവ് വരുത്തിയിട്ടുണ്ടെങ്കിലും കാശ്മീര്‍ ഇപ്പോഴും അശാന്തമാണെന്നാണ് അസോസിയേറ്റഡ് പ്രസ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ കാശ്മീരില്‍ കാര്യമായ പ്രതിഷേധങ്ങള്‍ ഒന്നും നടന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദമെങ്കിലും ആഗസ്റ്റ് അഞ്ച് മുതല്‍ ഇതുവരെ 300 ഓളം പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകള്‍ നടന്നതയാണ് ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്് റിപോര്‍ട്ട് ചെയ്യുന്നു. നിരവധി പ്രക്ഷോഭങ്ങള്‍ക്ക് ശ്രീനഗര്‍ സാക്ഷ്യംവഹിച്ചതായും ഇവിടെ കൂട്ട അറസ്റ്റ് നടന്നതായും പോലിസും വ്യക്തമാക്കി.

Tags:    

Similar News