നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ വഴിത്തിരിവ്: ഭര്‍ത്താവും ബന്ധുക്കളും പോലിസ് കസ്റ്റഡിയില്‍
ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളും വസ്തു തര്‍ക്കങ്ങളും കാരണമായെന്ന് വ്യക്തമാക്കുന്ന മരണപ്പെട്ട ലേഖയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, അമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവര്‍ക്കെതിരേയാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ളത്. ഇവരെ നാലുപേരെയും പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീക്കൊളുത്തി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളും വസ്തു തര്‍ക്കങ്ങളും കാരണമായെന്ന് വ്യക്തമാക്കുന്ന മരണപ്പെട്ട ലേഖയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, അമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവര്‍ക്കെതിരേയാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ളത്. ഇവരെ നാലുപേരെയും പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
റൂറല്‍ എസ്പിയുടെ ഓഫിസിലെത്തിച്ചാണ് ഇവരുടെ മൊഴിയെടുക്കുന്നത്. ജപ്തിയുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദമാണ് ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് ആരോപണം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കി ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്. ബാങ്ക് ജപ്തിയുടെ ഘട്ടമെത്തിയപ്പോഴും ഭര്‍ത്താവ് ഒന്നും ചെയ്തില്ല. കടം തീര്‍ക്കുന്നതിന് വസ്തു വില്‍ക്കുന്നതിന് ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ തടസ്സം നിന്നു. സ്ത്രീധനത്തിന്റെ പേരില്‍ അമ്മ നിരന്തരം പീഡിപ്പിച്ചു. തന്നെയും മകളെയും കൊല്ലുമെന്ന് കൃഷ്ണമ്മ ഭീഷണിപ്പെടുത്തി.
ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചു. തന്നെയും മകളെയും കുറിച്ച് ചന്ദ്രന്‍ അപവാദം പറഞ്ഞുപരത്തി. ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് ആല്‍ത്തറയും മന്ത്രവാദക്കളവുമുണ്ടായിരുന്നു. അതിനാല്‍ വീട് വില്‍ക്കാന്‍ ഭര്‍ത്താവും അനുവദിച്ചിരുന്നില്ല. തങ്ങളെ വീട്ടുകാര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ ലേഖ ആരോപിക്കുന്നു. ഭൂമി വാങ്ങാന്‍ വന്നയാള്‍ പണം നല്‍കുന്നതിന് മുമ്പായാണ് പിന്‍മാറിയത്. ഭൂമി വില്‍പന തകിടം മറിച്ചതില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയ്ക്കും മകള്‍ക്കും സംശയമുണ്ടായിരുന്നുവെന്നാണ് പോലിസ് വിശദീകരിക്കുന്നത്. അതിനിടെ, നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ അഭിഭാഷക കമ്മീഷനും സമ്മര്‍ദം ചെലുത്തിയതായി തെളിഞ്ഞിട്ടുണ്ട്. മെയ് 14ന് പണം തിരിച്ചടയ്ക്കണമെന്ന് എഴുതിവാങ്ങി. ഇടപാടില്‍ കക്ഷിയല്ലാതിരുന്ന മകള്‍ വൈഷ്ണവിയെക്കൊണ്ടും ഒപ്പിടുവിച്ചതിന്റെ രേഖകളും പുറത്തുവന്നിരുന്നു.