മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നത് ഹിന്ദുത്വർ; നേതൃത്വം നൽകിയത് സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ നേതാവ്
സനാഉല്‍ ഷെയ്ക്കിനെ മർദിച്ച് കൊലപ്പെടുത്താൻ നേതൃത്വം നൽകിയത് സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ നേതാവ് ബാപ്പ ഘോഷ്. മോഷ്ടാവെന്ന് വരുത്തിത്തീർക്കാൻ ബൈക്ക് നിർബന്ധിച്ച് സ്റ്റാർട്ട് ചെയ്യിച്ചു.
കൊല്‍ക്കത്ത: ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പശ്ചിമബംഗാളില്‍ മുസ്‌ലിം യുവാവിനെ ഹിന്ദുത്വർ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 20വയസ്സുകാരന്‍ സനാഉല്‍ ഷെയ്ക്ക് ബംഗാളിലെ വൈഷ്ണവ് നഗര്‍ ബസാറില്‍ ഹിന്ദുത്വരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമത്തിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
ബൈക്ക് മോഷ്ടാവെന്ന് വരുത്തിത്തീർക്കാൻ ഹിന്ദുത്വ സംഘം മാർക്കറ്റിൽ നിർത്തിയിട്ടിരുന്ന ബൈക്ക് നിർബന്ധിച്ച് സ്റ്റാർട്ട് ചെയ്യിക്കുകയായിരുന്നു. ഏഴോളം പേരാണ് അപ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. ബിജെപി പ്രാദേശിക നേതാവ് ബാപ്പ ഘോഷിൻറെ നേതൃത്വത്തിലുള്ള സംഘമാണ് സനാഉൽ ഷെയ്ഖിനെ ക്രൂരമർദനത്തിന് ഇരയാക്കിയത്. മുമ്പ് സിപിഎം പ്രാദേശിക നേതാവായിരുന്ന ബാപ്പ ഘോഷ് ഇപ്പോൾ പ്രദേശത്തെ ബിജെപി നേതാവാണ്.
യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. അതേസമയം, ദൃശ്യത്തില്‍ യുവാവിനെ ആക്രമിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി മാള്‍ഡ എസ്പി അലോക് രജോരിയ പറഞ്ഞു. ക്രൂര മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ യുവാവിനെ ബെദ്രാബാദ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത് പിന്നീട് സ്ഥിതി ഗുരുതരമായതോടെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശനിയാഴ്ച ഉച്ചയോടെ സനാഉല്‍ ഷെയ്ക്ക് മരിച്ചു. തുടര്‍ന്ന് യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് സംസ്‌കാരത്തിന് വിട്ടുകൊടുത്തതോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
എന്നാൽ സംഭവത്തില്‍ സാമുദായിക പ്രശ്‌നത്തിന് സാധ്യതയില്ലെന്ന നിലപാടാണ് ജില്ലാ ഭരണാധികാരി സ്വീകരിച്ചത്. യുവാവിനെ മുമ്പും മോഷണക്കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൊല നിര്‍ഭാഗ്യകരവുമാണെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അതേസമയം, യുവാവിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് വൈഷ്ണവ് നഗര്‍ പോലിസ് സ്‌റ്റേഷനിലേക്ക് പ്രദേശവാസികള്‍ മാര്‍ച്ച് നടത്തി. തുടർന്ന് പ്രതിഷേധക്കാര്‍ ദേശീയപാത 34ഉം ഉപരോധിച്ചു.