മാലിയില്‍ വംശീയ കലാപം: 95 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായി
മോപ്തി മേഖലയിലെ സൊബാനെ കൗവില്‍ ഞായറാഴ്ച രാത്രിയാണ് ആക്രമണം. 95 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 19 പേരെ കാണാതായി. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ തദ്ദേശീയരായ ഡോഗോണ്‍ ഗോത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍. മോപ്തി മേഖലയിലെ സൊബാനെ കൗവില്‍ ഞായറാഴ്ച രാത്രിയാണ് ആക്രമണം. 95 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 19 പേരെ കാണാതായി. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
ഈ അടുത്ത കാലത്തായി മാലിയില്‍ സായുധ ആക്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇന്നലെ നടന്ന ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഡോഗോണ്‍ വംശജരും ഫുലാനി വംശജരും തമ്മില്‍ സംഘര്‍ഷം ഇവിടെ പതിവാണ്. ഡോഗോണ്‍ വംശജര്‍ ഫുലാനി ഗോത്രത്തിലെ 160 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതിനു പ്രതികാരമായി അമ്പതോളം വരുന്ന ആയുധ ധാരികള്‍ ഗ്രാമം വളയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് രക്ഷപ്പെട്ട ഗ്രാമവാസികളിലൊരാള്‍ എഎഫ്പി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
മോട്ടോര്‍ബൈക്കിലും വാനിലുമായി എത്തിയ ആയുധധാരികള്‍ ഗ്രാമം വളയുകയും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കാതെ ആക്രമിക്കുകയായിരുന്നു. ആരെയും വെറുതെ വിട്ടില്ല, പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും അവര്‍ കൊന്നു തള്ളിയെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡ്രാഗണ്‍ - ഫുലാനി ഏറ്റുമുട്ടല്‍
കാലങ്ങളേറെയായി ഇവിടെ ഡ്രാഗണ്‍ വംശജരും ഫുലാനി വംശജരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നു. നൂറ്റാണ്ടുകളായി മലിയില്‍ പരമ്പരാഗത രീതിയില്‍ കാര്‍ഷകവൃത്തി ചെയ്ത് ജീവിക്കുന്നവരാണ് ഡോഗോണ്‍ വിഭാഗക്കാര്‍. എന്നാല്‍ ഫുലാനികള്‍ നാടോടികളാണ്. പണ്ടു മുതലേ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നെങ്കിലും 2012ല്‍ വടക്കന്‍ മാലിയില്‍ ഇസ്ലാമിക സായുധസംഘങ്ങള്‍ സായുധ സംഘങ്ങള്‍ ശക്തിപ്രാപിച്ചതോടെയാണ് ശക്തമായ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തിയത്.
മാര്‍ച്ചില്‍ ഫുലാനി വിഭാഗത്തിലെ 130 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് പുതിയ ആക്രമണമെന്ന് വിലയിരുത്തപ്പെടുന്നു. ഡോഗോണുകളുടെ പരമ്പരാഗത വേഷം ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയത്.
യുഎന്‍ ഇടപെടുന്നു
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യുഎന്‍ ഇടപെട്ടു തുടങ്ങി. 2013 ല്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി യുഎന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഫ്രഞ്ച് സംഘത്തെയായിരുന്നു ഏര്‍പ്പെടുത്തിയത്. ഫ്രഞ്ച് സംഘം ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചതോടെ 2016നെ അപേക്ഷിച്ച് 2019 ലെത്തിയപ്പോഴേക്കും ആക്രമണങ്ങളുടെ തോത് വര്‍ധിക്കുകയാണുണ്ടായത്. മാലിയിലെ സാഹചര്യം കൂടുതല്‍ വഷളായി കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ മാസം 31 ന് യുഎന്‍ റിപോര്‍ട്ട് നല്‍കിയിരുന്നു.