പോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം

Update: 2024-05-02 11:39 GMT

മുംബൈ: മുംബൈയില്‍ ലഹരി സംഘം പോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി. വര്‍ളി ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ വിശാല്‍ പവാറാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് മാട്ടുംഗ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വെച്ച് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തന്റെ ഫോണ്‍ തട്ടിയെടുത്തവരെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിശാലിന് നേരെ ആക്രമണം ഉണ്ടായത്.

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഫോണ്‍ ചെയ്യുകയായിരുന്ന വിശാലിന്റെ ഫോണ്‍ അക്രമി സംഘത്തിലെ ഒരാള്‍ തള്ളി താഴെയിട്ടു. താഴെ വീണ ഫോണ്‍ അയാള്‍ എടുക്കുകയും കടന്നു കളയാന്‍ ശ്രമിക്കുകയും ചെയ്തു. ട്രെയിന്‍ വേഗത കുറച്ച് പോകുന്നതിനാല്‍ വിശാല്‍ ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങി ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ മോഷ്ടാവിനെ പിന്തുടര്‍ന്നു. മോഷ്ടാവിനെ പിന്തുടരുന്നതിനിടെ ലഹരി സംഘം വിശാലിനെ വളയുകയായിരുന്നു. ഈ സമയം വിശാല്‍ യൂണിഫോമില്‍ ആയിരുന്നില്ല.

തുടര്‍ന്ന് ലഹരി സംഘം വിശാലിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സംഘത്തിലെ ഒരാള്‍ വിശാലിന്റെ മുതുകില്‍ വിഷം കുത്തിവെച്ചു. ചുവന്ന നിറത്തിലുള്ള ദ്രാവകം ലഹരി സംഘം കുടിപ്പിച്ചതായും വിശാല്‍ മൊഴി നല്‍കിയിട്ടുണ്ട്. പോലിസ് പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.

Tags:    

Similar News