കപ്പല്‍മാര്‍ഗം പ്രവാസികള്‍ ഉടനെത്തും; ആദ്യം മാലിയില്‍ നിന്ന് 200 പേര്‍

കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.

Update: 2020-05-04 04:30 GMT

തിരുവനന്തപുരം: പ്രവാസികളുടെ ഒഴിപ്പിക്കല്‍ ദൗത്യം ഉടന്‍ തുടങ്ങും. ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ 200 പേരുടെ ആദ്യ സംഘം ഈ ആഴ്ച മാലിയില്‍ നിന്ന് കൊച്ചിയിലെത്തും. കപ്പല്‍ മാര്‍ഗമാണ് ഇവരെ കൊച്ചിയില്‍ എത്തിക്കുക. 48 മണിക്കൂര്‍ ആണ് മാലിദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്താനുള്ള സമയം. കാലവര്‍ഷത്തിന് മുമ്പുള്ള സമയമായതിനാല്‍ കടല്‍ ക്ഷോഭത്തിനുള്ള  സാധ്യതയുണ്ട്. ഇക്കാര്യം പ്രവാസികളെ മുന്‍കൂട്ടി ഇമെയില്‍ മുഖേനെ അറിയിക്കും. ഇതിന് ശേഷം സമ്മതപത്രം ലഭിക്കുന്നവരെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് പട്ടിക തയ്യാറാക്കുക.

കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തൽകാലത്തേക്ക് തീരുമാനമില്ല. എന്നാല്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് പ്രവാസികള്‍ വഹിക്കണം. പതിനാല് ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരുമാനമെടുക്കും. കൊച്ചിയില്‍ നിന്നുള്ള മടക്കയാത്രയ്ക്കുള്ള ചെലവും പ്രവാസി വഹിക്കണം. മാലിയില്‍ നിന്ന് പ്രവാസികളെ മടക്കി കൊണ്ടുവരുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം കേരള ചീഫ് സെക്രട്ടറി ടോം ജോസുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചര്‍ച്ച നടത്തിയിരുന്നു.

ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് മടങ്ങാനുള്ള പട്ടികയില്‍ മുന്‍ഗണന ലഭിക്കുക. വീടുകളില്‍ അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും പട്ടികയില്‍ മുന്‍തൂക്കം ലഭിക്കും.  

Tags:    

Similar News