ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ച് കൊണ്ടുവരണം -പ്രക്ഷോഭം തുടങ്ങുമെന്ന് മമത

എങ്ങിനേയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകളില്‍ വിജയിക്കുമെന്നും ബംഗാളില്‍ 23 സീറ്റില്‍ വജയിക്കുമെന്നും ബിജെപിക്ക് പ്രവചിക്കാനായത്?. വോട്ടിങ് യന്ത്രങ്ങള്‍ പ്രോഗ്രാം ചെയ്താണ് ബിജെപി വിജയം ഉറപ്പാക്കിയതെന്ന് മമത ആരോപിച്ചു.

Update: 2019-06-14 14:37 GMT

കൊല്‍ക്കത്ത: രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഏകമാര്‍ഗം തിരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങലാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ ആവശ്യമുന്നയിച്ച് ദേശ വ്യാപകമായ പ്രക്ഷോഭം തുടങ്ങുമെന്നും മമത ബാനര്‍ജി പറഞ്ഞു. ജൂലായ് 21 ന് പ്രക്ഷോഭത്തിന് തുടക്കം കുറിക്കും.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയെന്ന് മമത ബാനര്‍ജി ആരോപിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ പ്രോഗ്രാം ചെയ്തിരുന്നില്ലെങ്കില്‍ ബിജെപി അധികാരത്തില്‍ കയറില്ലായിരുന്നു. എങ്ങിനേയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകളില്‍ വിജയിക്കുമെന്നും ബംഗാളില്‍ 23 സീറ്റില്‍ വജയിക്കുമെന്നും ബിജെപിക്ക് പ്രവചിക്കാനായത്?. വോട്ടിങ് യന്ത്രങ്ങള്‍ പ്രോഗ്രാം ചെയ്താണ് ബിജെപി വിജയം ഉറപ്പാക്കിയതെന്ന് മമത ആരോപിച്ചു.

വോട്ടിങ് യന്ത്രങ്ങള്‍ ഇനി ഉപയോഗിക്കരുത്, ബലാറ്റ് പേപ്പറുകളാണ് ഉപയോഗിക്കേണ്ടത്. പ്രക്ഷോഭം ശക്തമാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യവും അംഗീകരിക്കപ്പെടുമെന്ന് ഉറപ്പാണെന്നും മമത പറഞ്ഞു.

വോട്ടിങ് യന്ത്രത്തിലെ അട്ടിമറി സംബന്ധിച്ച് കോണ്‍ഗ്രസ്സുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മമത പറഞ്ഞു. യോജിച്ചുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരേ കോടതിയെ സമീപിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News