ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു സമീപം ആയുധശേഖരം കണ്ടെത്തി

Update: 2019-02-02 11:03 GMT

കണ്ണൂര്‍: തലശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു സമീപം ആയുധശേഖരം കണ്ടെത്തി. കാവുംഭാഗം പുതിയ റോഡിനു സമീപം ശരണിന്റെ വീടിന് സമീപത്തു നിന്നാണ് പോലിസ് ആയുധശേഖരം കണ്ടെത്തിയത്. ഒരു ബോംബ്, 5 സ്റ്റീല്‍ കണ്ടെയ്‌നര്‍, കൊടുവാള്‍, 2 മഴു, ആണി തറപ്പിച്ച ഇരുമ്പു പൈപ്പുകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തത്. കൊളശ്ശേരി, കാവുംഭാഗം, ഇടത്തിലമ്പലം, പനോളികാവ് പരിസരം, കാളിയത്താന്‍ പീടിക പ്രദേശങ്ങള്‍ ഇടയ്ക്കിടെ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നടക്കുന്ന മേഖലയാണ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലിസ് അറിയിച്ചു.തലശ്ശേരി എസ്‌ഐ അനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം കണ്ണൂരില്‍ നിന്നു ബോംബ് സ്‌ക്വാഡ് എത്തിയാണ് പരിശോധന നടത്തിയത്. തലശ്ശേരി മേഖലയിലെ ക്ഷേത്ര ഉല്‍സവങ്ങള്‍ നടക്കുന്നതിനാല്‍ പോലിസ് ജാഗ്രതയിലാണ്. പല ഉല്‍സവ പറമ്പുകളും രാഷ്ട്രീയ സംഘര്‍ഷത്തിനു വേദിയാവുന്നതിനാല്‍ വിവിധയിടങ്ങളില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ആയുധങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തലശ്ശേരി, കാവുംഭാഗം മേഖലകളില്‍ വരു ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് പോലിസിന്റെ തീരുമാനം.




Tags:    

Similar News