രഞ്ജന്‍ ഗൊഗോയിയുടെ സഹോദരന് സഹമന്ത്രിക്ക് സമാനമായ പദവി

എന്‍ഇസിയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിരമിച്ച ഒരു പ്രതിരോധ ഉദ്യോഗസ്ഥനെ രാഷ്ട്രപതി ഈ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്.

Update: 2020-03-19 05:06 GMT

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ സഹോദരന് സഹമന്ത്രിക്ക് സമാനമായ പദവി ലഭിച്ചു. ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതിന് രണ്ട് മാസം മുമ്പു തന്നെ അദ്ദേഹത്തിന്റെ സഹോദരനും റിട്ട. എയര്‍ മാര്‍ഷല്‍ അഞ്ജന്‍ ഗൊഗോയിയെ ആണ് രാഷ്ട്രപതി ഭവന്‍ സഹമന്ത്രിക്ക് സമാനമായ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയായ എന്‍ഇസിയിലെ ഒരു മുഴുവന്‍ സമയ അംഗമായിട്ടാണ് അഞ്ജന്‍ ഗൊഗോയിയെ നാമനിര്‍ദേശം ചെയ്തത്.

കേന്ദ്ര സര്‍ക്കാര്‍ ജനുവരി 24ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍, അഞ്ജന്‍ ഗൊഗോയിയെ എന്‍ഇസി അംഗമായി മൂന്ന് വര്‍ഷത്തേക്ക് നിയമിച്ചതായി അറിയിച്ചു. അദ്ദേഹം സ്ഥാനമേല്‍ക്കുന്ന ദിവസം മുതല്‍ മൂന്ന് വര്‍ഷത്തേക്ക് അല്ലെങ്കില്‍ മറ്റൊരു വിജ്ഞാപനം പുറത്തിറക്കുന്നതുവരെ തുടരാമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

എന്‍ഇസിയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിരമിച്ച ഒരു പ്രതിരോധ ഉദ്യോഗസ്ഥനെ രാഷ്ട്രപതി ഈ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. 2013 ഫെബ്രുവരിയിലാണ് അഞ്ജന്‍ ഗൊഗോയി വ്യോമസേനയില്‍ നിന്ന് വിരമിക്കുന്നത്. എന്‍ഇസി അംഗമായി മൂന്നു വര്‍ഷത്തേക്കാണ് അദ്ദേഹത്തെ നിയമച്ചിരിക്കുന്നതെന്ന് ജനുവരി 24ന് ഇറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

അതേസമയം രഞ്ജന്‍ ഗൊഗോയി ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. അസമില്‍ നിന്ന് ഇന്നലെ രാത്രിയോടെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രപതിയുടെ നാമനിര്‍ദേശം ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. മനുഷ്യാവകാശ സംഘടനയായ മാനുഷിയുടെ സ്ഥാപക മധു കിഷ്വാറാണ് ഹരജി സമര്‍പ്പിച്ചത്.  

Tags:    

Similar News