Parliament News

പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് നടപടി വേണം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് നടപടി വേണം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി
X

മലപ്പുറം: എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് സമഗ്രമായ നടപടികള്‍ സ്വീകരിക്കണമെന്നു ഇ ടി മുഹമ്മദ് ബഷീര്‍ എംപി. പാര്‍ലമെന്റില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉപധനാഭ്യാര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അലിഗഡ് യൂനിവേഴ്‌സിറ്റിയുടെ പ്രാദേശിക കേന്ദ്രങ്ങളായ പെരിന്തല്‍മണ്ണ, മുര്‍ഷിദാബാദ്, കിഷന്‍ഗഞ്ജ് എന്നിവിടങ്ങളിലെ ഭൗതിക സൗകര്യങ്ങളിലും മറ്റു കാര്യങ്ങളിലും അവഗണന നേരിടുകയാണ്. ഇതിനു സത്വര പരിഹാരം ഉണ്ടാക്കണം. ഇന്ത്യയുടെ ഭാവി ഭാഗധേയം തീരുമാനിക്കുന്ന വകുപ്പായ വിദ്യാഭ്യാസത്തിന് ബജറ്റില്‍ വിഹിതം കുറച്ചിരിക്കുകയാണെന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. ഇത് പുന:പരിശോധിക്കണം. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കുന്നത് മനുഷ്യ വിഭവശേഷിയുടെ ഗുണനിലവാരമാണ്. അത് ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസത്തോട് കാണിക്കുന്ന തികഞ്ഞ അവഗണനയാണിത്. വിദ്യാഭ്യാസം പാവപ്പെട്ടവന് അപ്രാപ്യമാവുന്ന നടപടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. സുപ്രധാനമായ ഗുണനിലവാര വര്‍ദ്ധന നടപടികള്‍ എടുത്തില്ലെങ്കില്‍ അന്താരാഷ്ട്രവല്‍ക്കരണത്തിന്റെ ഈ പുതിയ യുഗത്തില്‍ ഇന്ത്യ പുറന്തള്ളപ്പെടും. വിദ്യാഭ്യാസത്തിന് സമൂഹമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്ന വിധത്തിലുള്ള സംവിധാനമാണ് ആവശ്യം. അധ്യാപകരുടെ പരിശീലത്തിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ആവശ്യമാണ്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ നടപടികള്‍ ശ്രദ്ധിക്കാതെ പോവുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ട പ്രഫസര്‍മാരുടെ 93 ശതമാനം ഒഴിവുകളും കേന്ദ്ര സര്‍വകലാശാല നികത്തപ്പെട്ടിട്ടില്ല എന്നത് റിപോര്‍ട്ട് ചെയ്തിരിക്കയാണ്. ഞെട്ടിപ്പിക്കുന്ന കണക്കുകളാണിത്.

വിദ്യാഭ്യാസവും രാഷ്ട്രീയവും രണ്ടും പ്രാമുഖ്യം അര്‍ഹിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അവ തമ്മില്‍ പ്രതീകാത്മകമായ ബന്ധമാണ് വേണ്ടത്. എന്നാല്‍ ഇതില്‍ ഏതെങ്കിലും ഒന്ന് ഒന്നിന്റെ മുകളില്‍ കൂടുതല്‍ ആധിപത്യം ചെലുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അവിടെ നിഷേധാത്മതകതയാണ് ഉയര്‍ന്നുവരുന്നത്. അക്കാദമീഷ്യന്‍സ് നോക്കുകുത്തികളാകുമ്പോള്‍ കരിക്കുലം തയ്യാറാക്കുന്നത് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രസതന്ത്രശാലയില്‍ വച്ചിട്ടാണ്. രാഷ്ട്രീയത്തെ കാംപസുകളില്‍ കലഹത്തിന് വിധേയമാക്കുന്ന കാര്യമാണ് ഇന്ന് നടക്കുന്നത്. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിഷയങ്ങളില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളോട് പ്രതികാര നടപടിയാണ് സര്‍ക്കാര്‍ ഇപ്പോഴും എടുത്തുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് നേരെ കാടന്‍നിയമങ്ങള്‍ ഉപയോഗിച്ച് ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരങ്ങളിലും നടക്കുന്ന ലഹരി വ്യാപനത്തിനെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Action must be taken for the educational advancement of backward classes: ET Muhammad Basheer MP


Next Story

RELATED STORIES

Share it