Articles

പെഗസസ് എന്ന വായ്‌നോക്കി

പ്രഫ. പി കോയ

പെഗസസ് എന്ന വായ്‌നോക്കി
X

പ്രസിദ്ധ മാധ്യമപ്രവര്‍ത്തകനായ എന്‍ റാം ചൂണ്ടിക്കാട്ടുന്നപോലെ 1947 ആഗസ്ത് 14നും 15നുമിടക്ക് ജോര്‍ജ്ജ് ആറാമന്റെ 36.5 കോടി പ്രജകള്‍ പെട്ടെന്നു പൗരന്‍മാരായി മാറുകയായിരുന്നില്ല. ഭരണഘടനാ ശില്‍പികള്‍ കുറേ കടലാസില്‍ മനുഷ്യാവകാശങ്ങളെയും പൗരത്വത്തെയും കുറിച്ച് വിക്ടോറിയന്‍ ഇംഗ്ലീഷില്‍ വിശദീകരിച്ചതുകൊണ്ടും ആരും പൗരന്‍മാരാവുന്നില്ല. 1947നു ശേഷം പ്രജകളെ പൗരന്‍മാരാക്കാന്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശാബ്ദങ്ങളില്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. വിഭജനത്തിന്റെ ആഘാതംമൂലം സാമൂഹികമായി ശിഥിലമായ റിപ്പബ്ലിക്കിനെ ബലപ്പെടുത്തിയത് കോണ്‍ഗ്രസ് ഭരണകൂടമാണ്. ഒരു പാര്‍ട്ടി എന്നതിനേക്കാള്‍ ജനക്കൂട്ടമായിരുന്ന കോണ്‍ഗ്രസിലെ വിവിധ താല്‍പ്പര്യങ്ങള്‍ സംയോജിപ്പിക്കുന്നതിലും കോണ്‍ഗ്രസ് കുറേയേറെ വിജയിച്ചു.

പിന്നീട് കോണ്‍ഗ്രസില്‍ തന്നെയുള്ള വലതുപക്ഷ ഗോസായിമാര്‍ തങ്ങളുടെ സ്വാതന്ത്ര്യപൂര്‍വ ശീലങ്ങളിലേക്ക് തിരിച്ചുപോയതോടെ പൗരന്‍മാര്‍ ക്രമേണ ഭരണകൂടത്തിന്റെ അടിമകളായി മാറുന്നു. അതിന്റെ പ്രത്യക്ഷീകരണമാണ് പെഗസസ് മറ്റൊരു രൂപത്തില്‍ നമുക്ക് തെളിയിച്ചുതരുന്നത്. റിപ്പബ്ലിക്ക് രൂപപ്പെടുന്നത് ഭരണാധികാരികളുടെ കാഴ്ചപ്പാടനുസരിച്ചാവും. മുന്തിയ ഭരണഘടനയുണ്ടെന്ന് വീമ്പിളക്കിയിരുന്ന അമേരിക്കയിലാണ് ട്രംപിന്റെ അനുയായികള്‍ കാപിറ്റല്‍ ഹില്‍ സമുച്ഛയത്തില്‍ കയറി സ്പീക്കറിരിക്കുന്ന കസേരയിലും മേശയിലും വേതാള നൃത്തം ചവിട്ടിയത്. 1989 തൊട്ടുതന്നെ ബിജെപി നേതൃത്വം ദേശീയ പൗരത്വപ്പട്ടികയെക്കുറിച്ചു സംസാരിക്കുന്നുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വമെന്നത് ജനാധിപത്യത്തിലില്ല. അങ്ങനെ പ്രഖ്യാപിച്ച ഒരേയൊരു രാഷ്ട്രം ഇസ്രായേലായത് യാദൃശ്ചികമല്ലതാനും. ഭരണഘടനയിലെ വകുപ്പുകളുപയോഗിച്ചു തന്നെ അതട്ടിമറിക്കാമെന്ന് 1975ല്‍ ഇന്ദിരാഗാന്ധി കാണിച്ചുതന്നിരുന്നു. അപ്പോള്‍ ആര്‍എസ്എസ് അടക്കം കൈകോര്‍ത്തുപിടിച്ചാണ് കോണ്‍ഗ്രസിനെ തോല്‍പിച്ചത്. അത്തരം അട്ടിമറിയുടെ ഏറ്റവും ഭയാനകമായ കഥകളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇസ്രായേലി സ്‌പൈവെയര്‍ ഉപയോഗിച്ച മിക്ക രാജ്യങ്ങളും സൈനിക ഏകാധിപത്യങ്ങളോ വെറും ഏകാധിപത്യങ്ങളോ ആണ്. ഇന്ത്യയാണതിന് അപമാനകരമായ ഒരപവാദം. അത് വലിയ ചര്‍ച്ചാവിഷയമാവാതിരിക്കാന്‍ അമിത്ഷായും സംഘിന്യായീകരണ തൊഴിലാളികളും പലതും വിളിച്ചുകൂവിക്കൊണ്ട് രംഗത്തുണ്ട്.

2014 തൊട്ട് അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിപ്പറ്റിയ അവര്‍ക്ക് ഇന്റലിജന്‍സ് ഏജന്‍സികളില്‍ മേല്‍ക്കൈ ഉണ്ട്. ഐബിയിലെ ഒരു മേലുദ്യോഗസ്ഥന്‍ ഹിന്ദുത്വനേതാവിന്റെ അനുജനായിരുന്നു. കുറേകാലം ഹാഫ് ട്രൗസറിട്ടു ചവിട്ടിയ ശേഷമാണ് അയാള്‍ ഐബിയില്‍ കയറിയത്. അധോരാഷ്ട്രത്തിന്റെ സഹായത്തോടെ സംഘികള്‍ പണി തുടങ്ങി. 2019 ന്റെ അവസാനം വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തുന്ന കാര്യം ടൊറോന്റോയിലെ സിറ്റിസണ്‍ ലാബ് പുറത്തുവിട്ടപ്പോള്‍ ഒരഭ്രംശം എന്ന മട്ടില്‍ അതവഗണിച്ച മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ അതു സംബന്ധിച്ച സായാഹ്നചര്‍ച്ചകള്‍ നടത്തിയില്ല. അംബാനി മാധ്യമങ്ങള്‍ മാത്രമല്ല അതിനുത്തരവാദി. എന്നാല്‍ സംഘികള്‍ പണി തുടങ്ങിയതിന്റെ സൂചനയായിരുന്നു അത്. ബീമാകൊറേഗാവ് കേസില്‍ അറസ്റ്റിലായ റോണാ വില്‍സന്റെ ഇന്‍ബോക്‌സില്‍ ഒളിച്ചുകയറി, മോദിയെ വധിക്കാനുള്ള ഗൂഢാലോചനാ പദ്ധതി കയറ്റിവിട്ടപ്പോള്‍ നഗരവാസികളായ നക്‌സലുകള്‍ അതും അതിലപ്പുറവും ചെയ്യുമെന്നാണ് 'പൗരസമൂഹം' നയിക്കുന്നവരെന്ന് അവകാശപ്പെടുന്ന ബുജികള്‍ പ്രതികരിച്ചത്.

പിന്നണിയില്‍ തകൃതിയായി പണി നടക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ ഇന്റര്‍നെറ്റ് പണിമുടക്കിക്കൊണ്ടിരുന്നു; രാജ്യദ്രോഹക്കുറ്റം വഴിയേ പോവുന്നവന്റെയൊക്കെ തലയിലിടാന്‍ തുടങ്ങി. നിരപരാധിയെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിയുടെ ചുമലിലിട്ട യുഎപിഎ. 43 ബി 5 വകുപ്പുപ്രകാരം പലരെയും ജയിലിലിട്ടു. രാജ്യത്തെ മൊത്തത്തില്‍ ബാധിക്കുന്ന നിയമങ്ങളും ഭേദഗതികളും ചര്‍ച്ചപോലുമില്ലാതെ ബിജെപി അംഗങ്ങള്‍ പാര്‍ലമെന്റില്‍ കയ്യടിച്ചു പാസാക്കി. മറ്റു രാഷ്ട്രീയകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എംഎല്‍എമാരെ ആരോരുമറിയാതെ കാശുകൊടുത്ത് കാര്യക്ഷമതയോടെ പോക്കറ്റിലാക്കി അതിന് പെഗസസ് സഹായിച്ചുകാണും. കാരണം പല എംഎല്‍എമാരും രതിലീലകളിലും ധനലീലകളിലും മിടുക്കന്‍മാരായിരുന്നുവല്ലോ. രണ്ടോ മൂന്നോ ദിവസം വലിയ തലക്കെട്ടുകളില്‍ ജീവിച്ചശേഷം ആ വിവാദങ്ങളൊക്കെ മുങ്ങിമറഞ്ഞു. ട്വിറ്റര്‍, ഗൂഗിള്‍, ഫേസ്ബുക്ക് എന്നിവയെ നിലയ്ക്കുനിര്‍ത്തും എന്ന് ഭരണകൂടത്തിന്റെ വക്താക്കള്‍ ഇടയ്ക്കിടെ പ്രസ്താവിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഒരു കണ്‍കെട്ടുവിദ്യയായിരുന്നു എന്നു കരുതാം. കാരണം ഭീമന്‍ ഐടി കമ്പനികളും ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് വിറ്റ് പണം വാരുന്നുണ്ടായിരുന്നു. കാംബ്രിജ് അനാലിറ്റിക്ക സംഭവമോര്‍ക്കുക. രണ്ടു താല്‍പര്യങ്ങളും സമ്മേളിക്കുന്നത് പെഗസസിലാണ്.

ലോകത്തിലെ ഒരേയൊരു ഭീകരരാഷ്ട്രമായ ഇസ്രായേലിന്റെയും ലോകത്തിലെ ഒരേയൊരു ഹിന്ദുത്വ ഭരണകൂടത്തിന്റെയും താല്‍പര്യങ്ങള്‍ ഈ പറക്കും കുതിരയുടെ പുറത്താണ് സഞ്ചരിക്കുന്നത്. (പെഗസസ് ഗ്രീക്ക് ഇതിഹാസങ്ങളിലെ ചിറകുള്ള കുതിരയാണ്). ഭീമാകാരമായ കാപട്യം മറച്ചുവയ്ക്കാനാണ് മോദി ഭരണകൂടവും വക്താക്കളും ഇപ്പോള്‍ മറുഭാഷ സംസാരിക്കുന്നത്. അറിയുന്നതും അറിയാത്തതുമായ ഇന്ത്യന്‍ ചാരസംഘടനകള്‍ അതുപയോഗിക്കുന്നില്ല എന്നുറപ്പിച്ചു പറയാന്‍ അമിത്ഷാ തയ്യാറാവാത്തത് ഇതൊക്കെ പൊളിച്ചെഴുതിയ പാരീസിലെ ഫോര്‍ബിഡന്‍ സ്‌റ്റോറീസിനെ ഭയക്കുന്നതുകൊണ്ടാണ്. ദശലക്ഷക്കണക്കിന് ഡോളര്‍ വിലവരുന്ന സ്‌പൈവെയര്‍ ഭീകരന്‍മാരെ നേരിടാനാണ് എന്ന് ഉല്‍പ്പാദകരായ എന്‍എസ്ഒ തമാശ പറയുന്നുണ്ട്. പെഗസസ് മുഖേന എന്‍എസ്ഒ തന്നെയായിരുന്നു രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയിരുന്നത്. ഇസ്രാഈലി യുദ്ധവകുപ്പിന്റെ നിയന്ത്രണത്തിലാണ് എന്‍എസ്ഒ. അതായതു രഹസ്യങ്ങള്‍ അമിത്ഷായ്ക്ക് ലഭിക്കുന്നതിന് മുമ്പ് തന്നെ ശത്രുക്കള്‍ക്കു ലഭിക്കും, അമേരിക്കയില്‍ ഇന്റലിജന്‍സില്‍ പണിയെടുത്ത ജോനഥാന്‍ പോളാര്‍ഡ് എന്ന ഒരു യഹൂദന്‍ വിവരങ്ങള്‍ മൊസാദിന് വിവരങ്ങള്‍ ചോര്‍ത്തിയതിന് ജയിലിലാണ്. ഓരോ ഭരണകൂടവും ഭീകരതയ്ക്കു തങ്ങള്‍ക്ക് പറ്റിയ നിര്‍വചനമാണ് നല്‍കുക. അന്യരുടെ ഭൂമി കൈയേറി സ്ഥാപിച്ച രാഷ്ട്രത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍എസ്ഒക്ക് അതറിയാതിരിക്കില്ല. പുതിയൊരു വിവാദം വരുന്നതോടെ എല്ലാം നിരീക്ഷിക്കുന്ന ഭരണകൂടത്തിന്റെ ദുഷ്‌ചെയ്തികള്‍ പൗരന്‍മാര്‍ മറക്കും. ഒരു താരകയെ കാണുമ്പോള്‍ കാറ് മറക്കുന്നവരാണവര്‍.

Prof. P Koya writes about Pegasus spyware

Next Story

RELATED STORIES

Share it