Sub Lead

നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല; അന്വേഷണസമിതിക്ക് മുമ്പില്‍ ഹാജരാകില്ലെന്ന് ചീഫ് ജസ്റ്റിസിനെതിരേ പരാതി ഉന്നയിച്ച യുവതി

തന്റെ ഭാഗം വാദിക്കാന്‍ അഭിഭാഷകനെ അനുവദിക്കുന്നില്ലെന്നും തന്റെ മൊഴി രേഖപ്പെടുത്തിയതിന്റെ പകര്‍പ്പ് നല്‍കാന്‍ ജഡ്ജിമാര്‍ തയ്യാറാകുന്നില്ലെന്നും യുവതി ആരോപിച്ചു.

നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല; അന്വേഷണസമിതിക്ക് മുമ്പില്‍ ഹാജരാകില്ലെന്ന് ചീഫ് ജസ്റ്റിസിനെതിരേ പരാതി ഉന്നയിച്ച യുവതി
X

ന്യൂഡല്‍ഹി: സുപ്രിംകോടതി നിയമിച്ച മൂന്നംഗ ആഭ്യന്തര സമിതിക്ക് മുമ്പാകെ ഇനി ഹാജരാകില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉന്നയിച്ച യുവതി. സമിതിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് യുവതി വ്യക്തമാക്കി. തന്റെ ഭാഗം വാദിക്കാന്‍ അഭിഭാഷകനെ അനുവദിക്കുന്നില്ലെന്നും തന്റെ മൊഴി രേഖപ്പെടുത്തിയതിന്റെ പകര്‍പ്പ് നല്‍കാന്‍ ജഡ്ജിമാര്‍ തയ്യാറാകുന്നില്ലെന്നും യുവതി ആരോപിച്ചു.

തന്റെ ഭാഗം വിശദീകരിക്കാന്‍ അഭിഭാഷകനെ സമിതി അനുവദിക്കുന്നില്ല, ആഭ്യന്തര അന്വേഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നില്ല, സമിതിക്ക് മുമ്പാകെ നല്‍കിയ മൊഴികളുടെ പകര്‍പ്പ് ജഡ്ജിമാര്‍ നല്‍കുന്നില്ല, സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ രീതികള്‍ എന്തൊക്കെ എന്ന് വിശദീകരിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് സുപ്രിംകോടതി നിയോഗിച്ച ആഭ്യന്തര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതിക്കാരി ഉയര്‍ത്തുന്നത്. ഈ കാരണങ്ങളാല്‍ ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക അതിക്രമ പരാതി അന്വേഷിക്കാന്‍ ജസ്റ്റിസ് എസ് എ ബോബ്‌ഡേയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിക്ക് മുമ്പാകെ ഇനി ഹാജരാകില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി.

ഏപ്രില്‍ 26, 29 തിയതികളിലും ഇന്നുമായി മൂന്ന് ദിവസമാണ് സമിതി യുവതിയില്‍ നിന്ന് മൊഴിയെടുത്തത്. അഭിഭാഷകര്‍ ഉള്‍പ്പടെ ആരെയും പ്രവേശിപ്പിക്കാതെ മൂന്ന് ജഡ്ജിമാര്‍ യുവതിയില്‍ നിന്ന് നേരിട്ടാണ് മൊഴിയെടുത്തത്. ജസ്റ്റിസ് എസ് എ ബോബ്‌ഡേക്ക് പുറമേ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ആന്വേഷണ സമിതിയിലുള്ളത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍ വി രമണ നേരത്തെ പിന്മാറിയിരുന്നു. അന്വേഷണ സമിതിയില്‍ യുവതി അവിശ്വാസം അറിയിച്ച സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാതി പുതിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കും.

Next Story

RELATED STORIES

Share it