Sub Lead

യുപിയില്‍ ലഖിംപൂര്‍ഖേരി കേസിലെ സാക്ഷിക്ക് നേരെ വധശ്രമം

വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും, തലനാരിഴയ്ക്കാണ് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ദില്‍ബാഗ് സിങ് പറഞ്ഞു

യുപിയില്‍ ലഖിംപൂര്‍ഖേരി കേസിലെ സാക്ഷിക്ക് നേരെ വധശ്രമം
X

ന്യൂഡല്‍ഹി: ലഖിംപുര്‍ഖേരി കര്‍ഷക കൂട്ടക്കൊല കേസിലെ സാക്ഷിയായ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ദില്‍ബാഗ് സിങിന് നേരെ വധശ്രമം.കാറില്‍ സഞ്ചരിക്കവേ അജ്ഞാതര്‍ കാറിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് ദില്‍ബാഗ് സിങ്ങിന് നേരെ ആക്രമണമുണ്ടായത്. അലിഗഞ്ച് മുണ്ടാ റോഡില്‍ വെച്ചായിരുന്നു ആക്രമണം.വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും, തലനാരിഴയ്ക്കാണ് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ദില്‍ബാഗ് സിങ് പറഞ്ഞു.

കാറിന്റെ ടയര്‍ വെടിവച്ചിട്ടതിന് ശേഷം ആക്രമികള്‍ കാറിനടുത്തേക്ക് വന്ന് ഡോര്‍ വലിച്ച് തുറക്കാന്‍ ശ്രമിച്ചതായും,കാറിനകത്തേക്ക് വെടിയുതിര്‍ത്തതായും ദില്‍ബാഗ് സിങ് വ്യക്തമാക്കി.'അവര്‍ കാറിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു.ഈ ശ്രമം പരാജയപ്പെട്ടതോടെ ഡ്രൈവറുടെ വശത്തെ ജനല്‍ പാളിയിലേക്ക് രണ്ട് തവണ വെടിയുതിര്‍ത്തു. അക്രമികളുടെ ഉദ്ദേശം മനസിലാക്കിയപ്പോള്‍ ഡ്രൈവറുടെ സീറ്റിന് പിന്നില്‍ കുനിഞ്ഞിരുന്നു.' ദില്‍ബാഗ് സിങ് പറഞ്ഞു.മകന്റെ അസുഖം കാരണം തന്റെ ഔദ്യോഗിക ഗണ്‍മാന്‍ സംഭവം നടന്ന സമയത്ത് അവധിയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ലഖിംപുര്‍ കേസിലെ പ്രധാന സാക്ഷിയാണ് ദില്‍ബാഗ് സിങ്. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് ഫോറന്‍സിക് പരിശോധനയും നടക്കുന്നുണ്ട്.

2021 ഒക്‌ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ കര്‍ഷക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയെന്നതായിരുന്നു കേസ്.ഇതില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരടക്കം മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it