Sub Lead

എന്താണ് കശ്മീരില്‍ സംഭവിക്കുന്നത്?

ആഴ്ചകള്‍ക്കിടെ നിരവധി ആക്രമ സംഭവങ്ങള്‍ക്കാണ് ജമ്മു കശ്മീര്‍ സാക്ഷിയായത്.

എന്താണ് കശ്മീരില്‍ സംഭവിക്കുന്നത്?
X

ന്യൂഡല്‍ഹി: ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷണമുള്ള കശ്മീര്‍ വീണ്ടും കണ്ണുനീര്‍വാര്‍ക്കുകയാണ്. ആഴ്ചകള്‍ക്കിടെ നിരവധി ആക്രമ സംഭവങ്ങള്‍ക്കാണ് മനോഹരമായ ഭൂപ്രകൃതി കൊണ്ട് അനുഗ്രഹിപ്പെട്ട ജമ്മു കശ്മീര്‍ സാക്ഷിയായത്. വന്‍ സൈനിക സാന്നിധ്യമുള്ള മേഖലയില്‍ സാധാരണക്കാര്‍ക്കെതിരായ സായുധ സംഘങ്ങള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളിലും ഇതിന്റെ പ്രതികരണമായി സൈന്യം നടത്തിയ വ്യാപക അടിച്ചമര്‍ത്തലിലും ഒക്ടോബര്‍ ആദ്യവാരം മുതല്‍ കുറഞ്ഞത് 35 പേരെങ്കിലും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.


താഴ്‌വരയില്‍ എങ്ങനെ കണ്ണൂര്‍ക്കടലായി?

മുസ്‌ലിംകള്‍ ഭൂരിപക്ഷമായ കശ്മീര്‍ താഴ്‌വരയില്‍, കശ്മീരികളല്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്കും താഴ്‌വരയിലെ ന്യൂനപക്ഷ ഹിന്ദു, സിഖ് സമുദായങ്ങളില്‍നിന്നുള്ളവര്‍ക്കു നേരെയാണ് അടുത്തിടെ നിരവധി ആക്രമണങ്ങളുണ്ടായത്. കശ്മീരിലെ സായുധസംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൈന്യവും സുരക്ഷാ വിഭാഗവും ആരോപിക്കുന്നത്.

ഞായറാഴ്ച, കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് തലേന്ന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഉത്തരേന്ത്യയില്‍ നിന്നുള്ള രണ്ട് തൊഴിലാളികളും വെടിയേറ്റു മരിച്ചിരുന്നു.

ആക്രമണങ്ങളെതുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍

കഴിഞ്ഞയാഴ്ച, ഹിന്ദു, സിഖ് വിഭാഗത്തില്‍നിന്നുള്ള രണ്ടു അധ്യാപകര്‍ കശ്മീരിലെ പ്രധാന നഗരമായ ശ്രീനഗറിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിനുള്ളില്‍ വെടിയേറ്റ് മരിച്ചിരുന്നു. ഒക്ടോബര്‍ 6 നു ശേഷം സായുധരെന്ന് ആരോപിച്ച് 11 പേരെ ഇതിനിടെ സൈന്യം വകവരുത്തുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ആക്രമണങ്ങള്‍ക്കു പിന്നില്‍ കശ്മീരി സംഘടനകളല്ലെന്നും കശ്മീരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഈ ആക്രമണങ്ങള്‍ക്കു പിന്നിലെന്നും എംപിയും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ആരാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍?

പാകിസ്താന്‍ ആസ്ഥാനമായുള്ള വിമത ഗ്രൂപ്പായ ലഷ്‌കറെ ത്വയിബയുടേയും കശ്മീരി സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെയും മുന്നണി എന്ന് വിശേഷിപ്പിക്കുന്ന ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആണ് ചില കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, കശ്മീരിലെ സായുധ കലാപത്തെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം പാകിസ്താന്‍ നിഷേധിക്കുകയാണ്. കശ്മീരി ജനതയ്ക്ക് നയതന്ത്രപരവും ധാര്‍മ്മികവുമായ പിന്തുണ മാത്രമാണ് നല്‍കുന്നതെന്നാണ് പാകിസ്താന്റെ വാദം. മേഖലയിലെ വിഘടനവാദം അടിച്ചമര്‍ത്താന്‍ ന്യൂഡല്‍ഹി പതിറ്റാണ്ടുകളായി ശക്തമായ സൈനിക നടപടിയാണ് സ്വീകരിച്ചുവരുന്നത്.


ന്യൂഡല്‍ഹിയുടെ നിയന്ത്രണം അരക്കിട്ടുറപ്പിക്കുന്നതിന് 2019 ആഗസ്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, പ്രദേശത്തിന്റെ സ്വയംഭരണം അവസാനിപ്പിച്ച് ഇന്ത്യന്‍ ഭരണത്തിലുള്ള കശ്മീരിനെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് ഫെഡറല്‍ പ്രദേശങ്ങളായി വിഭജിച്ച് അതിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതാണ് കശ്മീരിനെ വീണ്ടും കുരുതിക്കളമാക്കി മാറ്റിയതെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 2019 ആഗസ്തില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് സംസ്ഥാനത്ത് ഉടലെടുത്തത്.

കശ്മീര്‍ താഴ്‌വരയില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ തടയുന്നതിനായി ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുകയും മാസങ്ങളോളം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

സമീപകാല ആക്രമണങ്ങളില്‍, ടിആര്‍എഫ് അംഗങ്ങള്‍ എളുപ്പത്തില്‍ മറച്ചുവയ്ക്കാവുന്ന ചെറിയ തോക്കുകള്‍, പിസ്റ്റളുകള്‍ പോലുള്ള ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. മതത്തിന്റെ പേരിലല്ല ആളുകളെ ലക്ഷ്യംവയ്ക്കുന്നതെന്നും മറിച്ച് ഇന്ത്യന്‍ ഭരണകൂടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മാത്രമാണ് തങ്ങള്‍ ഉന്നമിടുന്നതെന്നും ഈ മാസമാദ്യം സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രസ്താവനയില്‍, ടിആര്‍എഫ് പറഞ്ഞിരുന്നു. പ്രസ്താവനയുടെ ആധികാരികത പരിശോധിക്കാന്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല.

സൈനിക പ്രതികരണം

കശ്മീര്‍ താഴ്‌വരയിലുടനീളമുള്ള ഒന്നിലധികം ഓപ്പറേഷനുകളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 15 വിമതരെ വധിച്ചുകൊണ്ട് ഇന്ത്യന്‍ സുരക്ഷാ സേന വ്യാപകമായ ആക്രമണം ആരംഭിച്ചു.കഴിഞ്ഞയാഴ്ച, ശ്രീനഗറില്‍ രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടതിന് ശേഷം, 300 ലധികം പേരെ ചോദ്യം ചെയ്യാനായി അധികൃതര്‍ കസ്റ്റഡിയിലെടുത്തു. അവരില്‍ ഭൂരിഭാഗവും പിന്നീട് വിട്ടയച്ചു.


നിരോധിത മത സംഘടനയായ കശ്മീര്‍ ജമാഅത്തെ ഇസ്ലാമി, കശ്മീരി സംഘടനകളുടെ കൂട്ടായ്മയായ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് എന്നിവരുമായി ബന്ധമുള്ളവരാണ് തടവിലാക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും. കഴിഞ്ഞ ഒരാഴ്ചയോളമായി, ഇന്ത്യന്‍ സൈന്യം കശ്മീര്‍ താഴ്‌വരയോട് ചേര്‍ന്നുള്ള ജമ്മു മേഖലയിലെ വനപ്രദേശത്ത് തിരച്ചില്‍ നടത്തിവരികയാണ്. ഇതില്‍ ഒമ്പതു സൈനികരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

എന്തുകൊണ്ടാണ് ഏറ്റവും പുതിയ അക്രമം പ്രാധാന്യമര്‍ഹിക്കുന്നത്?

കൊലപാതകങ്ങള്‍ ചില ജനവിഭാഗങ്ങളില്‍ കടുത്ത പരിഭ്രാന്തിയാണ് പരത്തിയിരിക്കുന്നത്. ഡസന്‍ കണക്കിന് ന്യൂനപക്ഷ ഹിന്ദുക്കളും കുടിയേറ്റ തൊഴിലാളികളും കശ്മീര്‍ താഴ്‌വരയില്‍ നിന്ന് ജമ്മുവിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും ഇതിനകം പലായനം ചെയ്തു.

മെഹബൂബ മുഫ്തി

മേഖലയിലെ രാഷ്ട്രീയ നേതാക്കള്‍ കൊലപാതകങ്ങളെ അപലപിക്കുമ്പോഴും 2019ല്‍ യാതൊരു ചര്‍ച്ചയുമില്ലാതെ സംസ്ഥാനത്തെ വിഭജിക്കുകയും പ്രത്യേക പദവി എടുത്തുകളയുകയും ചെയ്ത മോദി സര്‍ക്കാരിന്റെ നയങ്ങളെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യുകയാണ്. 'ഇവരാരും മരിക്കേണ്ടവര്‍ ആയിരുന്നില്ല എന്നാണ് മുന്‍ സംസ്ഥാന മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തത്. തങ്ങളുടെ നയങ്ങല്‍ മുട്ടന്‍ പരാജയമാണെന്ന് എന്തു വില കൊടുത്താലാണ് ഇന്ത്യന്‍ ഭരണകൂടത്തിന് മനസ്സിലാവുക എന്നും അവര്‍ ചോദിക്കുന്നു.

Next Story

RELATED STORIES

Share it