Sub Lead

'ഞങ്ങളോട് ക്ഷമിക്കണം, ഞങ്ങള്‍ നിങ്ങളെ ഒറ്റിക്കൊടുത്തു'; പണ്ഡിറ്റുകള്‍ മുസ്‌ലിംകളോട് ക്ഷമാപണം നടത്തി എഴുതിയ കത്ത് പലായനത്തിനു പിന്നിലെ കൊടുംചതി തുറന്നുകാട്ടുന്നത്

പലായനം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്ക് ശേഷം കാശ്മീരി മുസ്‌ലിംകളോട് ക്ഷമാപണം നടത്തി എഴുതിയ കത്ത് താഴ്‌വരയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്കും വെളിച്ചം വീശുന്നതും പണ്ഡിറ്റുകളുടെ പലായനത്തിനു പിന്നിലെ കൊടും ചതികളും അനാവരണം ചെയ്യുന്നതായിരുന്നു.

ഞങ്ങളോട് ക്ഷമിക്കണം, ഞങ്ങള്‍ നിങ്ങളെ ഒറ്റിക്കൊടുത്തു; പണ്ഡിറ്റുകള്‍ മുസ്‌ലിംകളോട് ക്ഷമാപണം നടത്തി എഴുതിയ കത്ത് പലായനത്തിനു പിന്നിലെ കൊടുംചതി തുറന്നുകാട്ടുന്നത്
X

ന്യൂഡല്‍ഹി: കാശ്മീരില്‍ നിന്നും സ്വയം പലായനം ചെയ്ത 23 കാശ്മീരി പണ്ഡിറ്റുകള്‍, പലായനം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്ക് ശേഷം കാശ്മീരി മുസ്‌ലിംകളോട് ക്ഷമാപണം നടത്തി എഴുതിയ കത്ത് താഴ്‌വരയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്കും വെളിച്ചം വീശുന്നതും പണ്ഡിറ്റുകളുടെ പലായനത്തിനു പിന്നിലെ കൊടും ചതികളും അനാവരണം ചെയ്യുന്നതായിരുന്നു.

ബ്രിജ് നാഥ് ഭാന്‍, എം എല്‍ ധര്‍, കെ എല്‍ കാവ്, കന്യാ ലാല്‍ റെയ്‌ന, ജി എന്‍ ദഫ്താരി, മോത്തി ലാല്‍ മാം, സി എല്‍ കാക്, ചുനി ലാല്‍ റെയ്‌ന, എം എല്‍ മുന്‍ഷി, ബി എന്‍ ഗുഞ്ചു, അശോക് കൗള്‍, സി എല്‍ പരിമൂ, പുഷ്‌കര്‍ നാഥ് ഭട്ട്, പ്രേം നാഥ് ഖേര്‍, ആര്‍ കെ കൗള്‍, എം എല്‍ റസ്ദാന്‍, പുഷ്‌കര്‍ നാഥ് കൗള്‍, ബി എന്‍ ഭട്ട്, മോത്തി ലാല്‍ കൗള്‍, അശോക് ധര്‍, കമല്‍ റെയ്‌ന, എച്ച് കൗള്‍ & എസ്.എന്‍ ധര്‍ എന്നി പണ്ഡിറ്റുകള്‍ എഴുതി കാശ്മീരിലെ അല്‍ സഫ പത്രം പ്രസിദ്ധീകരിച്ച കത്താണ് പണ്ഡിറ്റുകളെ മറയാക്കി ആര്‍എസ്എസും ബിജെപിയും നടത്തിയ കുടിലനീക്കങ്ങളിലേക്ക് വെളിച്ചം വിതറുന്നത്.

കത്ത് ഇപ്രകാരമായിരുന്നു. നിങ്ങളുടെ ദിനപത്രത്തിന്റെ കോളത്തില്‍ കെ എല്‍ കൗളിന്റെ കത്ത് പ്രസിദ്ധീകരിച്ചതില്‍ ഈ കത്തെഴുതുന്ന ഞങ്ങളുടെയും ഞങ്ങളുടെ സമുദായത്തിലെ മറ്റു അംഗങ്ങളുടെയും പേരിലുള്ള അഗാധമായ നന്ദി അറിയിക്കുന്നു.

കൗള്‍ പ്രകടിപ്പിച്ച കാഴ്ചപ്പാടുകളും വികാരങ്ങളും ഞങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ജഗ്‌മോഹനും ഞങ്ങളുടെ സമുദായത്തിലെ ചില സ്വയം പ്രഖ്യാപിത നേതാക്കളും മറ്റ് നിക്ഷിപ്ത താത്പര്യക്കാരും ചേര്‍ന്ന് കശ്മീരി പണ്ഡിറ്റ് സമുദായത്തെ ബലിയാടാക്കി എന്നതില്‍ തര്‍ക്കമില്ല. ബിജെപി, ആര്‍എസ്എസ്, ശിവസേന തുടങ്ങിയ ഹിന്ദു വര്‍ഗീയ സംഘടനകള്‍ സംസ്ഥാന ഭരണത്തിന്റെ ഒത്താശയോടെയാണ് ഈ നാടകം നടപ്പിലാക്കിയത്. അദ്വാനി, വാജ്‌പേയ്, മുഫ്തി, ജഗ്‌മോഹന്‍ എന്നിവര്‍ മുഖ്യ പങ്ക് വഹിച്ച നാടകത്തില്‍, സംസ്ഥാന ഭരണകൂടത്തിന് കോമാളിയുടെ വേഷമായിരുന്നു ഉണ്ടായിരുന്നത്.

ഇന്ത്യന്‍ സേന ഒരു വലിയ വിഭാഗം കാശ്മീരി മുസ്‌ലിംകളെ, പ്രത്യേകിച്ച് 14നും 25നും ഇടയില്‍ പ്രായമുള്ളവരെ കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിട്ടിരുന്നുവെന്നത് ഇപ്പോള്‍ പരസ്യമായ രഹസ്യമാണ്. അദ്വാനി, വാജ്‌പേയി, മുഫ്തി, ജഗ്‌മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്.

സത്യസന്ധവും വിശ്വാസയോഗ്യവുമായ സ്രോതസ്സുകളില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് കാശ്മീരി പണ്ഡിറ്റുകളെ നാടുകടത്താനായിരുന്നു അവരുടെ പദ്ധതി.ഇതിലൂടെ അധിനിവേശ ശക്തികള്‍ക്കെതിരായ ബഹുജന പ്രക്ഷോഭത്തെ വര്‍ഗീയ ലഹളയായി ചിത്രീകരിക്കാനും മുസ്‌ലിംങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനെ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടമായും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടിയായും കാണിക്കാനായിരുന്നു ശ്രമം. ഈയൊരു സാഹചര്യത്തിലും വീക്ഷണത്തിലുമാണ് വിദേശ മാധ്യമ പ്രവര്‍ത്തകരോട് താഴ്‌വര വിട്ട് പോകാന്‍ പറഞ്ഞതും, പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും നമ്മള്‍ നോക്കി കാണേണ്ടത്. യഥാര്‍ത്ഥ പ്രശ്‌നത്തെക്കുറിച്ച് ലോക സമൂഹത്തെ അജ്ഞാതരാക്കുകയും അധിനിവേശ ശക്തികളുടെ ദുഷിച്ച ചിത്രം ലോകത്തിനു മുന്നില്‍ നല്‍കാനുമായിരുന്നു അവരുടെ പദ്ധതി.

രാഷ്ട്രീയക്കാരനായി മാറിയ സ്റ്റവ് മെക്കാനിക്കും ഡോ. ഫാറൂഖ് അബ്ദുല്ലയുടെ കൂട്ടിക്കൊടുപ്പുകാരനുമായ എച്ച് എന്‍ ജാട്ടിന്റെ നേതൃത്വത്തിലുള്ള പണ്ഡിറ്റ് സമുദായത്തിലെ ചില സ്വയം പ്രഖ്യാപിത നേതാക്കള്‍, പണ്ഡിറ്റുകളോട് താഴ്‌വരയില്‍ നിന്നും പലായനം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയുടെ ഐക്യവും ധാര്‍മികതയും സംരക്ഷിക്കാനും, നിലനിര്‍ത്താനും ഞങ്ങളുടെ കുടിയേറ്റം അനിവാര്യമാണെന്ന് അവര്‍ ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അഖണ്ഡഭാരതം എന്ന സ്വപ്നംസാക്ഷാത്കരിക്കുന്നതിന് ഞങ്ങളുടെ കുടിയേറ്റം വഴിയൊരുക്കുമെന്ന് അവര്‍ ഞങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പ്രാദേശിക മുസ്‌ലിംകളുടെ സജീവ പിന്തുണയോടെ താഴ്‌വര പാകിസ്താന്‍ കീഴടക്കാന്‍ പോകുകയാണെന്ന് തങ്ങളെ വിശ്വസിപ്പിച്ചിരുന്നു. ഞങ്ങളുടെ കുടിയേറ്റം ഹിന്ദുമതത്തിനും ഇന്ത്യയെ ഒരുമിച്ച് നിലനിര്‍ത്തുന്നതിനും അനിവാര്യമാണെന്ന് ഞങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇത് ഹിന്ദുവും മുസ്‌ലിമും തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു ഞങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. അതുകൂടാതെ താഴ്‌വരയിലെ ജനങ്ങള്‍ നിശബ്ദരാവുകയും കീഴടങ്ങുകയും ചെയ്താലുടന്‍ ഞങ്ങളെ വീടുകളിലേക്ക് തിരിച്ചയക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ആ ദിവസം ഇനിയും വന്നെത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ അങ്ങനെയൊരു ദിവസം വന്നെത്തുമെന്ന പ്രതീക്ഷയും ഞങ്ങള്‍ക്കില്ല. എല്ലാ ദൈവങ്ങളുടെയും ദേവതകളുടെയും പേരില്‍ ഞങ്ങളെ നന്നായി പരിപാലിക്കുമെന്നും, ഞങ്ങള്‍ ആഗ്രഹിക്കുന്നതോ ആവശ്യപ്പെടുന്നതോ ആയ എന്തും നല്‍കുമെന്നും അവര്‍ ഞങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. അതേ സമയം ഞങ്ങള്‍ അവരുടെ ഉത്തരവുകള്‍ അനുസരിക്കുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. ഇത് രണ്ട് മതങ്ങള്‍ തമ്മിലുള്ള യുദ്ധമായിരുന്നില്ലെന്നും, പകരം സ്വാതന്ത്ര്യത്തിനും, ഓരോ മനുഷ്യന്റെയും ജന്മാവകാശമായ സ്വയം നിര്‍ണ്ണയാവകാശത്തിനുമായുള്ള പോരാട്ടമായിരുന്നെന്നും തിരിച്ചറിഞ്ഞപ്പോഴാണ് ഞങ്ങള്‍ ചതിക്കപ്പെട്ടതായി മനസ്സിലായത്.

ഞങ്ങള്‍ പലായനം ചെയ്തത് മുതല്‍ ഞങ്ങളുടെ സമുദായത്തിന് വേണ്ടി കരുതി വെച്ചിരിക്കുന്നതെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ്. പരിധികള്‍ക്കപ്പുറത്തേക്ക് ഞങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടു. ഇപ്പോള്‍ ഉള്ളത് പോലെ ഞങ്ങളുടെ ദുരിതങ്ങള്‍ക്ക് അവസാനവുമുണ്ടാവില്ല. ഇപ്പോള്‍ ഞങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മറ്റാരുമല്ല ഉത്തരവാദികള്‍, അത് ഞങ്ങള്‍ തന്നെയാണ്. ഞങ്ങള്‍ വിഡ്ഢികളായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍ വിഡ്ഢികളാകാന്‍ കൂടുതല്‍ തയ്യാറായിരുന്നു. ഹിന്ദു വര്‍ഗീയ സംഘടനകളും, ചില നേതാക്കന്മാരും, ജഗ്‌മോഹനും എല്ലാം ഇതിന്റെ ഭാഗമായെന്നു മാത്രം. ചരിത്രത്തില്‍ ഞങ്ങളുടെ ഈ ബുദ്ധിശൂന്യമായ തീരുമാനം ദേശസ്‌നേഹമില്ലാത്തതും, ഞങ്ങളുടെ മണ്ടത്തരത്തിന്റെ ജീവിച്ചിരിക്കുന്ന സ്മാരകമായുമാവും രേഖപ്പെടുത്തുക.

പ്രദേശവാസികള്‍ ഞങ്ങളെ അധിനിവേശക്കാരായിട്ടാണ് കാണുന്നത് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ഞങ്ങളെ പീഡിപ്പിക്കാനുള്ള ഒരു ശ്രമവും ഡോഗ്ര ഡങ്കാര്‍സ് (പഞ്ചാബിനും കശ്മീരിനും ഇടയിലുള്ള ഡോഗ്ര ജില്ലയിലെ മലയോര നിവാസികളില്‍ ഒരു വിഭാഗമാളുകള്‍) നടത്തുന്നില്ലെങ്കിലും അവര്‍ ഞങ്ങളെ പന്നികളും നായ്ക്കളുമായാണ് കണക്കാക്കുന്നത്. അവര്‍ ഞങ്ങളെ ചൂഷണം ചെയ്യുന്നു, അവര്‍ക്ക് വേണ്ടി പണം കറക്കാനുള്ള യന്ത്രങ്ങളായി ഞങ്ങള്‍ മാറിയിരിക്കുന്നു. ദുരിതാശ്വാസത്തിന്റെ പേരില്‍ ഞങ്ങള്‍ക്ക് നല്‍കുന്ന ചെറിയ തുകയെല്ലാം വീട്ടുവാടകയുടെയും അവശ്യസാധനങ്ങള്‍ക്ക് നല്‍കുന്ന വിലയുടെയും രൂപത്തില്‍ അവര്‍ക്ക് തന്നെ നല്‍കേണ്ടി വരുന്നു. അവര്‍ക്ക് ഇപ്പോഴും ഞങ്ങളോട് പകയുണ്ട്. ഞങ്ങളെ ആശ്രയിച്ചാണ് അവരുടെ ബിസിനസെങ്കിലും, അവര്‍ ഞങ്ങളെ പരാന്നഭോജികളായാണ് കണക്കാക്കുന്നത്.

നമ്മളില്‍ ഭൂരിഭാഗവും വീട്ടില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് കൊണ്ടുവന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ വലിച്ചെറിഞ്ഞതും, മിച്ചമുള്ള ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും വിറ്റതില്‍ നിന്നും ലഭിച്ച ഭൂരിഭാഗവും ഇതിനകം ഡങ്കാര്‍സ്' കൈക്കലാക്കിയതും സങ്കടകരമായ വസ്തുതയാണ്. നമുക്ക് ഡങ്കാര്‍സുകളുമായി പൊതുവായി ഒന്നുമില്ല, ഒരു മതം പോലുമില്ല. കാരണം അവര്‍ ആചരിക്കുന്ന ഹിന്ദുമതം നമുക്കറിയാവുന്ന ഹിന്ദുമതത്തില്‍ നിന്ന് വ്യത്യസ്തമാണ്.

സത്യത്തില്‍ ഹിന്ദു എന്നത് ഒരു മതമല്ല, പകരം അതൊരു ജീവിതരീതിയാണ്. അത് ഞങ്ങളെ കാശ്മീരി മുസ്ലീങ്ങളുമായി കൂടുതല്‍ സാമ്യപ്പെടുത്തുന്നു. കാരണം അവരുടെ ജീവിത രീതികള്‍, നമ്മുടെ ജീവിത രീതികളോട് സമാനമാണ്. നമ്മുടെ ചരിത്രം, സംസ്‌കാരം, പാരമ്പര്യം, ധാര്‍മ്മികത, ആചാരങ്ങള്‍, ഭാഷ എല്ലാം സമാനമാണ്. അവര്‍ ഭൂരിപക്ഷം ആയതിനാല്‍ നമ്മള്‍ അവരെയാണ് കൂടുതലായി ആശ്രയിക്കാറുള്ളത്. നമ്മുടെ മാതൃരാജ്യത്തെ മാത്രമല്ല, നൂറ്റാണ്ടുകളായി ഞങ്ങള്‍ക്ക് സ്‌നേഹവും വാത്സല്യവും ബഹുമാനവും നല്‍കിയവരെ കൂടി, അവര്‍ക്ക് ഞങ്ങളെ ആവശ്യമുണ്ടായിരുന്ന സമയത്ത് വഞ്ചിച്ചതില്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു.

നമ്മുടെ രാജ്യത്തിന്റെ ശത്രുക്കളുടെ കൈകളിലെ ഉപകരണങ്ങളായി മാറിയതിലും വിദേശ ശക്തികളില്‍ നിന്നും നമ്മുടെ മാതൃരാജ്യത്തെ രക്ഷിക്കാനുള്ള സ്വതന്ത്ര സമരത്തില്‍ പങ്കാളികളാവാത്തതിലും ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു. ഈ സമരത്തിന്റെ ഭാഗമാകേണ്ടിയിരുന്ന സാഹചര്യത്തെയും സ്വാതന്ത്ര്യ സമരത്തെയും വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ ഞങ്ങള്‍ പങ്ക് വഹിച്ചതിലൂടെ അറിഞ്ഞോ അറിയാതെയോ വലിയ തെറ്റ് ചെയ്തുവെന്ന് സമ്മതിക്കുന്നതിലും ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു.ഈ വലിയ വഞ്ചന നമ്മളോട് ക്ഷമിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ. ഇത് എല്ലാ കശ്മീരികളുടെയും പോരാട്ടമാണ്. നമ്മുടെ മാതൃരാജ്യത്തെ വഞ്ചിച്ചതിന്റെ ഫലമായി അധിനിവേശ ശക്തികളോട് പോരാടുന്ന നമ്മുടെ മുസ്ലീം സഹോദരീ സഹോദരന്മാരുടെ സ്‌നേഹവും നല്ല മനസ്സും ബഹുമാനവും വാത്സല്യവും നഷ്ടപ്പെട്ടുവെന്ന് നമുക്കറിയാം, എന്നാല്‍ അതേ സമയം അവരുടെ നല്ല സ്വഭാവത്തിലും മഹത്വത്തിലും ഞങ്ങള്‍ സംതൃപ്തരാണ്. പ്രവാചകന്‍ ഹസ്രത്ത് മുഹമ്മദ് സാഹിബിന്റെ പാഠമനുസരിച്ച് ഇസ്ലാമിന്റെ യഥാര്‍ത്ഥ ആത്മാവില്‍ അവര്‍ ഞങ്ങളോട് ക്ഷമിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

ജമ്മുവില്‍ താമസിക്കുന്ന പണ്ഡിറ്റുമാരെ നമുക്ക് മൂന്നു വിഭാഗങ്ങളായി തരംതിരിക്കാനാവും. ജമ്മുവില്‍ സ്വന്തമായി വീടുള്ള, അവിടെ ഇതിനകം സ്ഥിരതാമസമാക്കിയവരാണ് ഒന്നാമത്തെ വിഭാഗം ആളുകള്‍. അധിനിവേശക്കാരായാണ് അവര്‍ തങ്ങളെ കണ്ടിരുന്നതെന്ന് ശ്രീ. കൗള്‍ കൃത്യമായി പരാമര്‍ശിക്കുകയും, നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കുടിയേറ്റക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ അനൂകൂല്യവും തട്ടിപ്പിലൂടെയും വക്കീല്‍ മുഖാന്തരവും അവര്‍ കൈക്കലാക്കിയിട്ടും, ഞങ്ങളെ അഭയാര്‍ത്ഥികള്‍ എന്നായിരുന്നു അവര്‍ വിളിച്ചുകൊണ്ടിരുന്നത്. സ്വന്തം പേരില്‍ സ്വത്തോ, വീടോ ഇല്ലാത്തവരാണ് രണ്ടാമത്തെ വിഭാഗം ആളുകള്‍. ഈ പണ്ഡിറ്റുകള്‍ ഹബകടല്‍, ഗണപത്യാര്‍, റെയ്‌നാവാരി തുടങ്ങിയ ചേരികളില്‍ നിന്നാണ് വരുന്നത്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും താഴ്‌വരയില്‍ സ്ഥിരമായ വരുമാന മാര്‍ഗമില്ല. കുറഞ്ഞ ആനുകൂല്യം ലഭിക്കുന്നതും, കൂടുതല്‍ അവഗണന നേരിടുന്നതും ഇവരാണ്. അതുകൊണ്ടാണ് ഈ വിഭാഗത്തിലെ അംഗങ്ങള്‍ കൂടുതല്‍ ശബ്ദമുയര്‍ത്തുന്നതും, കാശ്മീരി മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നേതൃത്വം വഹിക്കുന്നതും. ദംഗരുടെ പ്രീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഈ പണ്ഡിറ്റുകളില്‍ ഭൂരിഭാഗവും തങ്ങളുടെ പെണ്‍മക്കളെ അവര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാറുണ്ട്. സ്വയം പ്രഖ്യാപിതരായ മിക്ക നേതാക്കന്മാരും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ് . താഴ്‌വരയില്‍ ലക്ഷങ്ങളോളം വിലമതിക്കുന്ന തങ്ങളുടെ സ്വത്ത് ഉപേക്ഷിച്ച് വന്നവരാണ് മൂന്നാമത്തെ വിഭാഗം. ഈ വിഭാഗം പണ്ഡിറ്റുകള്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ കൂടുതല്‍ താല്പര്യമുള്ളത്.

ഈയൊരു സാഹചര്യത്തില്‍, ഞങ്ങള്‍ ചെയ്ത വഞ്ചന ക്ഷമിച്ച് മാപ്പ് നല്‍കണമെന്നും, ഞങ്ങളെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും കശ്മീരി മുസ്ലീം സഹോദരീസഹോദരന്മാരോട് ശ്രീ. കൗളിനോടൊപ്പം ചേര്‍ന്ന് ഞങ്ങളുടെ സ്വന്തം പേരിലും, ഞങ്ങളുടെ സമുദായത്തിലെ സ്വബോധമുള്ള അംഗങ്ങളുടെ പേരിലും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു (ഞങ്ങള്‍ ഭൂരിപക്ഷമുള്ളതിനു ഞങ്ങള്‍ ദൈവത്തിനോടും നന്ദി പറയുന്നു). ഇതോടൊപ്പം ഇന്ത്യന്‍ അധിനിവേശ ശക്തികള്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് നേരെ അഴിച്ചുവിടുന്ന അതിക്രമങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലുള്ള നേതാക്കള്‍ ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റാന്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോടും ഇന്ത്യയിലെ എല്ലാ സമാധാനപ്രേമികളോടും അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തിനെതിരായ അതിക്രമങ്ങളില്‍ നിന്ന് ഇന്ത്യയെ വഴിതിരിച്ചു വിടുന്നതിനായി ലോക സമൂഹത്തോടും യുഎന്‍ഒയോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ജമ്മുകാശ്മീര്‍ സംസ്ഥാനത്ത് ജനഹിതപരിശോധന നടത്തുന്നതിനായി കാശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം നിര്‍ണ്ണയാവകാശം നല്‍കുന്നതിന് 1948ല്‍ പാസ്സാക്കിയ പ്രമേയങ്ങള്‍ നടപ്പിലാക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിക്കണമെന്ന് ഞങ്ങള്‍ യുഎന്‍ഒയോട് അഭ്യര്‍ത്ഥിക്കുന്നു.

കാശ്മീരിലെ ഞങ്ങളുടെ സഹോദരി സഹോദരന്മാര്‍ക്ക് ഞങ്ങളുടെ ബഹുമാനവും ആശംസകളും അറിയിക്കുക. ബാഹ്യശക്തികളുടെ കടന്നാക്രമണത്തിനെതിരെ അവര്‍ കാണിക്കുന്ന ധൈര്യത്തിനും ശൂരതയ്ക്കും വലിയൊരു സല്യൂട്ട്. ഇതൊരു താത്കാലികമായ ഘട്ടം മാത്രമാണെന്നും, മഹത്തായ രക്തസാക്ഷികളുടെ രക്തത്തിനു ഉടനടി വിജയം കാണുമെന്നും ദയവായി അവരെ ഓര്‍മ്മിപ്പിക്കുക.

സ്വതന്ത്രമായ, സമൃദ്ധമായ, തടസങ്ങളില്ലാത്ത ജമ്മു കാശ്മീരില്‍ ജീവിക്കാനുള്ള നമ്മുടെ സ്വപ്നം എത്രയും പെട്ടെന്ന് പൂവണിയട്ടെ എന്നാംശസിച്ച് കൊണ്ടാണ് കത്ത് ഉപസംഹരിക്കുന്നത്.

Next Story

RELATED STORIES

Share it