Sub Lead

വിഷ്ണുപ്രിയക്ക് കണ്ണീരോടെ വിട നല്‍കി നാട്; മറ്റൊരു കൊലപാതകത്തിന് ശ്യാംജിത്ത് പദ്ധതിയിട്ടു

വന്‍ ജനാവലിയാണ് വിഷ്ണുപ്രിയയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. മൃതദേഹം ഞായറാഴ്ച വൈകീട്ടോടെ വള്ള്യായിലെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്.

വിഷ്ണുപ്രിയക്ക് കണ്ണീരോടെ വിട നല്‍കി നാട്; മറ്റൊരു കൊലപാതകത്തിന് ശ്യാംജിത്ത് പദ്ധതിയിട്ടു
X

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയക്ക് വിട നല്‍കി നാട്ടുകാരും ബന്ധുമിത്രാദികളും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം എത്തിച്ചപ്പോള്‍ വികാരസാന്ദ്രമായ രംഗങ്ങള്‍ക്കാണ് പാനൂര്‍ വള്ള്യായിലെ വീട് സാക്ഷ്യം വഹിച്ചത്. നാടും നാട്ടുകാരും വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തി.

പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വെച്ചു. ഇതിനുശേഷമായിരുന്നു സംസ്‌കാരചടങ്ങുകള്‍. വന്‍ ജനാവലിയാണ് വിഷ്ണുപ്രിയയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. മൃതദേഹം ഞായറാഴ്ച വൈകീട്ടോടെ വള്ള്യായിലെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്.

അതേസമയം,പാനൂര്‍ കൊലക്കേസിലെ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പോലിസ്. പൊന്നാനി സ്വദേശിയായ യുവാവിനെയും കൊലപ്പെടുത്താനായിരുന്നു ശ്യാംജിത്ത് ലക്ഷ്യമിട്ടത്. ഈ സുഹൃത്തുമായി വിഷ്ണുപ്രിയ വാട്‌സാപ്പില്‍ സംസാരിക്കുന്നതിനിടെയാണ് ശ്യാംജിത്ത് വീട്ടിലെത്തി അരുംകൊല നടത്തിയത്. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഏറെ നിര്‍ണായകമായതും പൊന്നാനി സ്വദേശിയുടെ മൊഴികളായിരുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഞായറാഴ്ച നടന്ന തെളിവെടുപ്പില്‍ പോലിസ് കണ്ടെടുത്തു. ആയുധങ്ങള്‍ അടങ്ങിയ ബാഗ് വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് പ്രതി ഉപേക്ഷിച്ചിരുന്നത്. ഞായറാഴ്ച രാവിലെ തെളിവെടുപ്പിനിടെ ഈ ബാഗ് ശ്യാംജിത്ത് പോലിസിന് കാണിച്ചുനല്‍കി. ചുറ്റിക, വെട്ടുകത്തി, ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന കത്തി, മുളകുപൊടി, പുരുഷന്റെ മുടി, കത്തി മൂര്‍ച്ച കൂട്ടാനുള്ള യന്ത്രം, സ്‌ക്രൂഡ്രൈവര്‍ തുടങ്ങിയവയാണ് ബാഗിലുണ്ടായിരുന്നത്. ഇതിലൊരു കത്തി പ്രതി സ്വയം നിര്‍മിച്ചതാണെന്നാണ് പോലിസ് നല്‍കുന്നവിവരം. സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് മുളകുപൊടി സൂക്ഷിച്ചിരുന്നത്. അന്വേഷണം വഴിതെറ്റിക്കാനായാണ് മറ്റൊരു പുരുഷന്റെ മുടി ബാഗില്‍ കരുതിയിരുന്നതെന്നും പോലിസ് പറയുന്നു. വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തി മടങ്ങാന്‍ ഉപയോഗിച്ച ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്യാംജിത്തിന്റെ വീട്ടില്‍നിന്നാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്.

Next Story

RELATED STORIES

Share it