Sub Lead

ആത്യന്തിക വിജയം സത്യത്തിന്; കൊവിഡ് മരണത്തില്‍ കേരളത്തിന്റെ കണക്കുകള്‍ സുതാര്യമെന്ന് വെളിപ്പെട്ടു: വീണാ ജോര്‍ജ്

ആത്യന്തിക വിജയം സത്യത്തിന്; കൊവിഡ് മരണത്തില്‍ കേരളത്തിന്റെ കണക്കുകള്‍ സുതാര്യമെന്ന് വെളിപ്പെട്ടു: വീണാ ജോര്‍ജ്
X

തിരുവനന്തപുരം: കൊവിഡ് മരണവുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ കണക്കുകള്‍ ശരിയാണെന്ന് വെളിപ്പെട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാജ്യത്തെ കൊവിഡ് മരണത്തില്‍ വലിയ ഒളിച്ചുവക്കലുകള്‍ നടന്നെന്ന് സൂചന നല്‍കുന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വീണാ ജോര്‍ജ് ഇങ്ങനെ പറഞ്ഞത്. കൊവിഡ് മഹാമാരിയെ ഏറ്റവും ഫലപ്രദമായി നേരിട്ട സമൂഹങ്ങളില്‍ ഒന്ന് നമ്മുടേതാണ് എന്ന് ലോകത്തോട് വിളിച്ചോതുന്ന റിപോര്‍ട്ട് ആണ് ഇതെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആത്യന്തിക വിജയം സത്യത്തിനായിരിക്കും. കൊവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളമാണെണ് പുതുതായി പുറത്തുവന്ന വൈറ്റല്‍ രജിസ്‌ട്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ആ കാലം വീണ്ടും ഓര്‍മ്മ വന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കം. ഒന്നാം തരംഗത്തെക്കാള്‍ വ്യാപന ശേഷിയും മരണനിരക്കും ഉള്ള ഡെല്‍റ്റ തരംഗം രാജ്യം മുഴുവന്‍ വ്യാപിച്ച സമയം. കൊവിഡ് മരണങ്ങള്‍ കേരളത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ല എന്നും സംവിധാനങ്ങള്‍ ആകെ പരാജയപ്പെട്ടുവെന്നും ചില കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരണം നടത്തുന്ന ഘട്ടം. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം, അന്വേഷണത്തിന് കേന്ദ്ര സംഘം!

കൊവിഡ് മരണവുമായി ബന്ധപ്പെട്ട് ഡബ്ല്യുഎച്ച്ഒ ഗൈഡ് ലൈന്‍ ഇറക്കിയിരുന്നു. കൊവിഡ് ബാധ കണ്ടെത്തിയ ഒട്ടേറെ ആളുകള്‍ പ്രായാധിക്യം ഉള്ളവരും മറ്റ് അവശതകള്‍ ഉള്ളവരും ആയിരുന്നു. അവര്‍ മരണമടയുമ്പോള്‍ അത് കൊവിഡ് കൊണ്ടുള്ള മരണമാണോ അതോ മറ്റ് രോഗങ്ങള്‍ കൊണ്ടുള്ളതാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് പോലും പറയാന്‍ കഴിയാത്ത അവസ്ഥ. കൊവിഡ് മരണങ്ങളുടെ സ്ഥിരീകരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റ മാര്‍ഗരേഖ അന്ന് ഉണ്ടായിരുന്നില്ല. മരണപ്പെടുന്നവര്‍ കൊവിഡ് മൂലമാകാന്‍ സാധ്യതയുണ്ടെങ്കില്‍ അവര്‍ ലിസ്റ്റില്‍ ഉണ്ടെന്നു ഉറപ്പു വരുത്തണം എന്നാണ് വൈകുന്നേരം ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദേശം.

മുഖ്യമന്ത്രിയുടെ ഉദ്ദേശം വളരെ വ്യക്തമായിരുന്നു. കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന സാങ്കേതികത്വത്തില്‍ കുരുങ്ങി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകരുത്. അതിനെ തുടര്‍ന്ന് കൊവിഡ് മരണങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുക എന്ന വെല്ലുവിളി വകുപ്പ് ഏറ്റെടുത്തു നടപ്പിലാക്കി. രാജ്യത്തെ കൊവിഡ് കേസുകള്‍ സംബന്ധിച്ച സുപ്രീം കോടതി വിധി പിന്നീട് അതിനെ സാധൂകരിച്ചു. Excess mortaltiy സംബന്ധിച്ച ഒരു പഠനവും നാം നടത്തുകയുണ്ടായി. അതുകൊണ്ടുതന്നെ കൊവിഡ് മഹാമാരി കാരണം പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടായ മരണങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ നമ്മുടെ പട്ടികയില്‍ ഇടംപിടിച്ചു.

കൊവിഡ് കാലത്ത് സമൂഹത്തില്‍ ഉണ്ടായ അധിക മരണങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇത് നേരിട്ടുള്ള അണുബാധ കാരണം മാത്രം ഉണ്ടായിട്ടുള്ളവയല്ല. നേരിട്ട് അണുബാധകള്‍ കാരണം ഉണ്ടായ അധികമരണങ്ങള്‍ക്കപ്പുറം മഹാമാരി കെടുതികള്‍ കാരണം നമ്മുടെ സമൂഹം മരണങ്ങളെ അഭിമുഖീകരിച്ചിട്ടില്ല എന്ന സത്യത്തിനു കൂടി ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള തെളിവുകള്‍ അടിവരയിടുന്നു. അതായത് കേരളത്തിലെ സര്‍ക്കാര്‍ എങ്ങനെ ജനങ്ങളെ ചേര്‍ത്ത് പിടിച്ചു എന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ റിപ്പോര്‍ട്ട്.

നാട്ടിലുണ്ടാകുന്ന നൂറുശതമാനം മരണങ്ങളും സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തുന്ന സമൂഹമാണ് കേരളത്തിലേത്. മരണങ്ങള്‍ പൂര്‍ണ്ണമായും രേഖപ്പെടുത്താത്ത പ്രദേശങ്ങളില്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള എണ്ണത്തേക്കാള്‍ വളരെ കൂടുതല്‍ ആയിരിക്കാം യഥാര്‍ത്ഥ കണക്കുകള്‍. കൊവിഡ് മഹാമാരിയെ ഏറ്റവും ഫലപ്രദമായി നേരിട്ട സമൂഹങ്ങളില്‍ ഒന്ന് നമ്മുടേതാണ് എന്ന് ലോകത്തോട് വിളിച്ചോതുന്ന റിപ്പോര്‍ട്ട് ആണ് ഇത് എന്നതില്‍ യാതൊരു സംശയവുമില്ല. വൈകിയാണെങ്കിലും സത്യം പുറത്തു വന്നതില്‍ സന്തോഷം. സുതാര്യമായി കൃത്യമായി ഡോക്യൂമെന്റേഷന് സാധ്യമാക്കിയ എന്റെ പ്രിയ സഹപ്രവര്‍ത്തകരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിലെ സ്വതാര്യത കൂടിയാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it