Sub Lead

റുമേയ്സ ഓസ്ടര്‍ക്കിനെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമം യുഎസ് ജഡ്ജി തടഞ്ഞു

റുമേയ്സ ഓസ്ടര്‍ക്കിനെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമം യുഎസ് ജഡ്ജി തടഞ്ഞു
X

ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ക്കെതിരായ പ്രതികാര നടപടികളുടെ ഭാഗമായി തുര്‍ക്കി ബിരുദ വിദ്യാര്‍ത്ഥിനിയായ റുമേയ്സ ഓസ്ടര്‍ക്കിനെ നാട് കടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമം യുഎസ് ജഡ്ജി തടഞ്ഞു. കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ തുര്‍ക്കി ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ റുമേയ്സ ഓസ്ടര്‍ക്കിനെ നാടുകടത്തുന്നത് യുഎസ് ജഡ്ജി തടഞ്ഞതായി അവരുടെ അഭിഭാഷനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രണ്ടാം യുഎസ് സര്‍ക്യൂട്ട് കോടതി ഓഫ് അപ്പീലില്‍ സമര്‍പ്പിച്ച കത്തിലാണ് ഓസ്ടര്‍ക്കിന്റെ അഭിഭാഷകര്‍ തീരുമാനം വിശദീകരിച്ചത്.

ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ചൈല്‍ഡ് ഡെവലപ്മെന്റില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ഓസ്ടര്‍ക്ക് ഒരു കോളജ് മാഗസിനില്‍ ഫലസ്തീന്‍ അനുകൂല ലേഖനം എഴുതിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ ട്രംപ് ഭരണകൂടം നടപടി ആരംഭിച്ചത്. 2025 മാര്‍ച്ചില്‍ മസാച്യുസെറ്റ്സിലെ സോമര്‍വില്ലിലാണ് വിദ്യാര്‍ഥി മാഗസിനില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. ഇതിന് ശേഷം ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഏജന്റുമാര്‍ തടഞ്ഞുവച്ചു.

യുഎസില്‍ നിന്ന് അവരെ നാടുകടത്താന്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന് നിയമപരമായ കാരണങ്ങളില്ലെന്ന് ജഡ്ജി കണ്ടെത്തിയതായി അവരുടെ അഭിഭാഷകര്‍ പറഞ്ഞു. 'നീതിന്യായ വ്യവസ്ഥയില്‍ പോരായ്മകള്‍ ഉണ്ടായിട്ടും എന്നെ നാട് കടത്താനുള്ള തീരുമാനം റദ്ദാക്കിയ കോടതി നടപടി ആശ്വാസം നല്‍കുന്നതാണെന്ന് ഓസ്ടര്‍ക്ക് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ തനിക്കെതിരായ നടന്ന അനീതികള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ ഒരു കോടതിക്കും കഴിയില്ലെന്നും എല്ലാത്തിനും ഉപരി നീതി നിലനില്‍ക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്ടര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിദേശനയത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ഹമാസിനെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും ട്രംപ് ഭരണകൂടം വാദിച്ചിരുന്നു.

ആരോപണങ്ങള്‍ പ്രതികാര നടപടിയാണെന്ന് ഓസ്ടര്‍ക്കിന്റെ അഭിഭാഷകര്‍ പറഞ്ഞു. അറസ്റ്റിനെത്തുടര്‍ന്ന്, ഓസ്ടര്‍ക്കിനെ അവരുടെ അഭിഭാഷകര്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ മസാച്യുസെറ്റ്സില്‍ നിന്ന് വെര്‍മോണ്ടിലേക്കും പിന്നീട് ലൂസിയാനയിലേക്കും ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് മാറ്റിയിരിരുന്നു.

ആറ് ആഴ്ചകള്‍ക്ക് ശേഷം വെര്‍മോണ്ടിലെ ഒരു ഫെഡറല്‍ ജഡ്ജി അവരെ ജാമ്യത്തില്‍ വിടാന്‍ ഉത്തരവിട്ടു. ഓസ്ടര്‍ക്കിന്റെ തടങ്കല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് അവരുടെ അഭിഭാഷകര്‍ വാദിച്ചു. വിദ്യാര്‍ഥി വിസ റദ്ദാക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത കോടതി അവരുടെ പഠനം പുനരാരംഭിക്കാന്‍ അനുമതി നല്‍കി.

Next Story

RELATED STORIES

Share it