Sub Lead

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുരക്ഷിതമാക്കാൻ സുപ്രിംകോടതി നിർദേശം

രേഖകൾ ശേഖരിക്കുന്നതിന് ഛണ്ഡീഗഡിന്റെ ഡയറക്ടർ ജനറലും എൻഐഎ ഉദ്യോഗസ്ഥനും രജിസ്ട്രാർ ജനറലിനെ (ആർജി) സഹായിക്കും.

ന്യൂഡൽഹി: ജനുവരി അഞ്ചിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുരക്ഷിതമാക്കാനും സംരക്ഷിക്കാനും സുപ്രിംകോടതി പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് ആവശ്യപ്പെട്ടു.

പഞ്ചാബ് സർക്കാരിനോടും പോലിസ് മേധാവികളോടും എസ്പിജി തുടങ്ങിയ മറ്റു കേന്ദ്ര, സംസ്ഥാന ഏജൻസികളോടും ഇതുമായി സഹകരിക്കാനും രജിസ്ട്രാർ ജനറലിനു ആവശ്യമായ സഹായം നൽകാനും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

രേഖകൾ ശേഖരിക്കുന്നതിന് ഛണ്ഡീഗഡിന്റെ ഡയറക്ടർ ജനറലും എൻഐഎ ഉദ്യോഗസ്ഥനും രജിസ്ട്രാർ ജനറലിനെ (ആർജി) സഹായിക്കും. എല്ലാ രേഖകളും തൽക്കാലം തന്റെ കൈവശം സൂക്ഷിക്കണമെന്ന് ആർജിയോട് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച സമിതികളുടെ തുടർനടപടികൾ നിർത്തിവയ്ക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. ജനുവരി 10ന് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത് വരെ നടപടികൾ നിർത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സുരക്ഷ വീഴ്ചയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ലോയേഴ്സ് വോയ്സ് എന്ന സംഘടന സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

Next Story

RELATED STORIES

Share it