Sub Lead

ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറി യുകെ; ഡിയെഗോ ഗാസിയയിലെ യുഎസ് സൈനിക താവളം തുടരും

ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറി യുകെ; ഡിയെഗോ ഗാസിയയിലെ യുഎസ് സൈനിക താവളം തുടരും
X

ലണ്ടന്‍: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപുകള്‍ യുകെ മൗറീഷ്യസിന് കൈമാറി. യുഎസിന്റെയും യുകെയുടെയും സൈനികതാവങ്ങള്‍ അവിടെ തുടരാന്‍ അനുവദിക്കുമെന്ന ഉറപ്പിലാണ് നടപടി. ഡിയെഗോ ഗാസിയ അടക്കമുള്ള തന്ത്രപ്രധാന ദ്വീപുകള്‍ ഈ ദ്വീപസമൂഹത്തിലാണ്. സൈനികതാവളങ്ങള്‍ തുടരുന്നതിന് പ്രതിവര്‍ഷം 1,159 കോടി രൂപ ബ്രിട്ടന്‍ മൗറീഷ്യസിന് നല്‍കും. അടുത്ത 99 വര്‍ഷത്തേക്കാണ് ഈ കരാര്‍.

ഡിയെഗോ ഗാസിയയിലെ യുഎസ് സൈനികതാവളം യുകെയുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

ചാഗോസ് ദ്വീപുകളിലേക്ക് തിരികെ പോവാന്‍ അനുവദിക്കണമെന്ന് അവിടെ പണ്ട് ജീവിച്ചിരുന്നവരും പിന്‍ഗാമികളും ആവശ്യപ്പെടുന്നുണ്ട്. യുഎസിന് സൈനികതാവളം നിര്‍മിക്കാന്‍ ബലം പ്രയോഗിച്ച് പുറത്താക്കപ്പെട്ടവരാണ് അവര്‍. ചാഗോസ് ദ്വീപുകളില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട അവര്‍ നിരവധി തവണ യുകെയിലെ കോടതികളില്‍ ഹരജികള്‍ നല്‍കിയിരുന്നു.


പക്ഷേ, യുകെയുടെ സുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപിലേക്ക് തിരികെ പോവാനുള്ള ആവശ്യം നിരസിക്കപ്പെട്ടു. ദ്വീപുകള്‍ മൗറീഷ്യസിന്റെ ഉടമസ്ഥതയില്‍ വന്നാല്‍ തിരിച്ചുപോക്ക് കൂടുതല്‍ പ്രയാസമാവുമെന്നാണ് അവരുടെ ആശങ്ക.

1814 മുതല്‍ ചാഗോസ് ദ്വീപുകള്‍ യുകെയുടെ കൈയ്യിലാണ്. 1965ല്‍ മൗറീഷ്യസിന് സ്വാതന്ത്ര്യം നല്‍കുന്നതിന് മൂന്നുവര്‍ഷം മുമ്പ് ദ്വീപുകളെ മൗറീഷ്യസില്‍ നിന്നും വേര്‍പ്പെടുത്തി. 1960-70 കാലത്ത് ദ്വീപിലെ ആദിമ നിവാസികളെ പുറത്താക്കിയാണ് സൈനികതാവളം നിര്‍മിക്കാന്‍ യുഎസിനെ അനുവദിച്ചത്.


യുഎസിന്റെ വിയറ്റ്‌നാം, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ അധിനിവേശങ്ങളെ ഈ സൈനികതാവളം സഹായിച്ചു. ഇവിടെ ആണവ അന്തര്‍വാഹിനികളും ബി2 ബോംബറുകളും യുഎസ് വിന്യസിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നും 4,000 കിലോമീറ്റര്‍ അകലെയുള്ള ഈ ദ്വീപ് സുരക്ഷിതമാണെന്നാണ് യുഎസ് കരുതുന്നത്.

Next Story

RELATED STORIES

Share it