Sub Lead

കാബ് സര്‍വീസ് വൈകിയതിനെത്തുടര്‍ന്ന് വിമാനയാത്ര മുടങ്ങി; ഊബറിന് 20,000 രൂപ പിഴയിട്ട് കോടതി

കാബ് സര്‍വീസ് വൈകിയതിനെത്തുടര്‍ന്ന് വിമാനയാത്ര മുടങ്ങി; ഊബറിന് 20,000 രൂപ പിഴയിട്ട് കോടതി
X

മുംബൈ: കാബ് സര്‍വീസ് വൈകിയതിനെത്തുടര്‍ന്ന് യാത്രക്കാരന് വിമാനം നഷ്ടമായ സംഭവത്തില്‍ ഊബറിന് മുംബൈയിലെ ഉപഭോക്തൃ കോടതി പിഴ ചുമത്തി. വിമാന യാത്ര മുടങ്ങിയെന്ന യാത്രക്കാരന്റെ പരാതിയില്‍ 20,000 രൂപയാണ് ഊബറിന് മുംബൈ കോടതി പിഴ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. ഡോംബിവ്‌ലിയില്‍ നിന്നുള്ള അഭിഭാഷകയായ കവിതാ ശര്‍മയാണ് പരാതിക്കാരി.

മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയതിന് 10,000 രൂപയും വ്യവഹാര ചെലവിന് 10,000 രൂപയുമടക്കം ആകെ 20,000 രൂപ യാത്രക്കാരിക്ക് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. 2018 ജൂണ്‍ 12 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇവര്‍ 2018 ജൂണ്‍ 12ന് വൈകീട്ട് 05.50 ന് ഷെഡ്യൂള്‍ ചെയ്ത വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് പോവുന്നതായിരുന്നു വിമാനം. ഇവരുടെ വീട്ടില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് എയര്‍പോര്‍ട്ട്. ഉച്ചകഴിഞ്ഞ് 3.29 ഓടെയാണ് മുംബൈയിലെ ഛത്രപതി ശിവജി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ എത്താനായി ഊബര്‍ ടാക്‌സി ബുക്ക് ചെയ്തത്.

റൈഡ് ബുക്ക് ചെയ്ത് നിരവധി കോളുകള്‍ ചെയ്തിരുന്നുവെങ്കിലും 14 മിനിറ്റ് വൈകിയാണ് ഊബര്‍ കാബ് കവിതയെ പിക്ക് ചെയ്യാനെത്തിയത്. ഡ്രൈവര്‍ കോളിലായിരുന്നതിനാല്‍ വണ്ടിയെടുക്കാന്‍ പിന്നെയും വൈകി. പറഞ്ഞ സമയത്തിലും വൈകിയിട്ടും ഡ്രൈവര്‍ കാറിന് സിഎന്‍ജി വാങ്ങി സമയം പാഴാക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നു. 20 മിനിറ്റോളം വൈകിയാണ് വണ്ടിയെടുത്തത്. ആപ്പില്‍ എയര്‍പോര്‍ട്ടില്‍ എത്താനെടുക്കുന്ന സമയം കാണിച്ചത് അഞ്ചുമണിയാണ്.

എന്നാല്‍, കാബ് എത്തിയത് 5.23 ന് ആയിരുന്നു. ഇതോടെ ചെന്നൈക്കുള്ള വിമാനം നഷ്ടമായി. യാത്ര വൈകിപ്പിച്ചത് കൂടാതെ 703 രൂപ ഊബര്‍ വാങ്ങുകയും ചെയ്തു. കാബ് ബുക്ക് ചെയ്യുമ്പോള്‍ കണക്കാക്കിയതിലും കൂടുതല്‍ തുകയായിരുന്നു ഇത്. ബുക്ക് ചെയ്തപ്പോള്‍ 563 രൂപയായിരുന്നു കാണിച്ചത്. ഇതെക്കുറിച്ച് പരാതിപ്പെട്ട കവിതയ്ക്ക് ഊബര്‍ 139 രൂപയാണ് റീഫണ്ട് ചെയ്ത് നല്‍കിയത്. കമ്പനിക്ക് ഇത് സംബന്ധിച്ച അയച്ച നോട്ടീസിന് മറുപടിയും നല്‍കിയില്ല. പിന്നീടാണ് ഊബര്‍ ഇന്ത്യയ്‌ക്കെതിരേ താനെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ കവിത സമീപിക്കുന്നത്. ഊബര്‍ ഉന്നയിച്ച അവകാശവാദങ്ങളെല്ലാം തള്ളിയ കോടതി കമ്പനിക്ക് 20,000 രൂപ പിഴയുമിടുകയായിരുന്നു.

Next Story

RELATED STORIES

Share it