Sub Lead

പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരേ നടപടിയില്ല, പ്രതിഷേധിക്കുന്നവരുടെ വീടുകള്‍ തകര്‍ക്കുന്നു; സര്‍ക്കാര്‍ വിവേചനത്തെ അപലപിച്ച് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്

പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരേ നടപടിയില്ല, പ്രതിഷേധിക്കുന്നവരുടെ വീടുകള്‍ തകര്‍ക്കുന്നു; സര്‍ക്കാര്‍ വിവേചനത്തെ അപലപിച്ച് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്
X

ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാതിരിക്കുകയും പ്രതിഷേധിച്ചവരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ വിവേചനത്തെ ശക്തമായി അപലപിച്ച് ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് രംഗത്ത്. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയും വക്താവും പ്രവാചകനെ നിന്ദിച്ച് മുസ്‌ലിംകളെ വേദനിപ്പിച്ചുവെന്ന് മാത്രമല്ല, അവര്‍ക്കെതിരേ നടപടിയെടുക്കാത്തത് സമുദായത്തെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആശങ്കാജനകവുമാണെന്ന് ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

പരസ്യമായി മാധ്യമങ്ങളിലൂടെ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരേ അര്‍ഥവത്തായ നടപടിയൊന്നുമെടുക്കാതെ സസ്‌പെന്റ് ചെയ്യുക മാത്രമാണ് ബിജെപി ചെയ്തത്. ഇത് നീതിയുടെ തികഞ്ഞ ലംഘനമാണ്. അതേസമയം, ഈ അപകീര്‍ത്തികരമായ പ്രവൃത്തിക്കും വിദ്വേഷപ്രസംഗത്തിനുമെതിരേ സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കെതിരേ കേസെടുക്കുകയും ലാത്തിച്ചാര്‍ജ് ചെയ്യുകയും അവരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്നു. കുറ്റാരോപിതരെ കുറ്റവാളികളായി കണക്കാക്കുന്നത് നിയമലംഘനവും അക്രമവുമാണ്. ഒരു വ്യക്തി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയില്ലെങ്കില്‍ അവര്‍ ഒരു കുറ്റാരോപിതന്‍ മാത്രമാണ്.

കുറ്റം തെളിയിക്കപ്പെടുന്നതിന് മുമ്പുതന്നെ പ്രതികളെ ശിക്ഷിക്കപ്പെട്ട കുറ്റവാളികളായി പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിയമലംഘനം അത്യന്തം ദാരുണമാണ്. പ്രതിഷേധിച്ചതിന് ഒരാളുടെ വീട് പൊളിക്കാനോ കല്ലെറിയാനോ നമ്മുടെ രാജ്യത്തെ നിയമം അനുവദിക്കുമോ? 'ഇസ്‌ലാം സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചതിന് ഒരാളെ വെടിവച്ച് കൊല്ലാന്‍ നിയമം അനുവദിക്കുന്നുണ്ടോ?. സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ സമീപനം തികച്ചും അപലപനീയവും സാമുദായിക അസ്വാരസ്യം പ്രോല്‍സാഹിപ്പിക്കുന്നതുമാണ്.

സമാധാനത്തിന്റെയും ക്രമസമാധാനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനുപകരം ഇത്തരം പ്രവൃത്തികള്‍ അരാജകത്വത്തിനും വിദ്വേഷത്തിനും മാത്രമേ കാരണമാവൂ. അതിനാല്‍, മേല്‍പ്പറഞ്ഞ കേസുകളില്‍ അറസ്റ്റിലായവരെ ഉടന്‍ മോചിപ്പിക്കണം. അവര്‍ക്കെതിരേ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. കല്ലേറ് നടത്തുന്നവര്‍ അവര്‍ ഹിന്ദുക്കളായാലും മുസ്‌ലിംകളായാലും അന്വേഷിക്കണം, അറസ്റ്റ് ചെയ്യണം, കോടതിയില്‍ കൊണ്ടുവരണം. കോടതികള്‍ എന്ത് തീരുമാനമെടുത്താലും അത് നിയമപ്രകാരം നടപ്പാക്കണം. അനീതിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും മറ്റ് സംസ്ഥാന സര്‍ക്കാരുകളോടും ബോര്‍ഡ് ആവശ്യപ്പെട്ടു.

ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും രക്ഷപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. നിയമത്തിന്റെ പരിധി ലംഘിച്ച പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണം. ഭരണകൂടം തന്നെ നടത്തുന്ന ഒരുതരം അക്രമമാണിത്. ഇസ്‌ലാമിന്റെ പ്രവാചകനായ മുഹമ്മദ് നബിയോട് മുസ്‌ലിംകള്‍ പുലര്‍ത്തുന്ന സ്‌നേഹം സ്വന്തം ജീവിതത്തോടും മക്കളോടുമുള്ള സ്‌നേഹത്തെക്കാള്‍ കൂടുതലാണ്. ക്ഷമയോടെയിരിക്കാന്‍ എല്ലാ മുസ്‌ലിംകളോടും ബോര്‍ഡ് അഭ്യര്‍ഥിച്ചു.

പ്രവാചകനെതിരായ വിദ്വേഷ പ്രസംഗത്തോടുള്ള അതൃപ്തി പ്രകടിപ്പിക്കാന്‍ പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കണം. പോലിസ് ക്രൂരതയുടെ തെളിവുകള്‍ ശേഖരിക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അത്തരം തെളിവുകള്‍ സാമൂഹിക സംഘടനകള്‍ക്ക് കൈമാറുകയും ചെയ്യണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it