Sub Lead

മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കണമെന്ന അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു

സിവില്‍ കോടതി നടപടിക്കെതിരേ സമര്‍പ്പിച്ച അപ്പീല്‍ ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. ഷാഹി ഈദ്ഗാഹ് നില്‍ക്കുന്ന സ്ഥലത്തില്‍ ഉടമസ്ഥാവകാശം ഉന്നയിച്ചാണ് ഹര്‍ജി. 17ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഷാഹി ഇദ്ഗാഹ് പള്ളി കൃഷ്ണന്റെ ജന്മസ്ഥലത്താണ് നില്‍ക്കുന്നതെന്നാണ് ഹരജിക്കാരുടെ വാദം.

മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കണമെന്ന അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ് ഗാഹ് പള്ളി നീക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീല്‍ മഥുര കോടതി ഫയലില്‍ സ്വീകരിച്ചു. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും ഇത് നീക്കണമെന്നാവശ്യപ്പെട്ടുമാണ് ഹരജി. നേരത്തെ സിവില്‍ കോടതി തള്ളിയ ഹര്‍ജിയാണ് ഇപ്പോള്‍ മഥുര കോടതി ഫയലില്‍ സ്വീകരിച്ചത്.

സിവില്‍ കോടതി നടപടിക്കെതിരേ സമര്‍പ്പിച്ച അപ്പീല്‍ ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. ഷാഹി ഈദ്ഗാഹ് നില്‍ക്കുന്ന സ്ഥലത്തില്‍ ഉടമസ്ഥാവകാശം ഉന്നയിച്ചാണ് ഹര്‍ജി. 17ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഷാഹി ഇദ്ഗാഹ് പള്ളി കൃഷ്ണന്റെ ജന്മസ്ഥലത്താണ് നില്‍ക്കുന്നതെന്നാണ് ഹരജിക്കാരുടെ വാദം. പള്ളി നില്‍ക്കുന്നതുള്‍പ്പടെയുള്ള 13 ഏക്കര്‍ സ്ഥലവും കാത്‌റ കേശവ്‌ദേവ് ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ഇവര്‍ വാദിക്കുന്നു.

ഹര്‍ജി നേരത്തെ മഥുര സിവില്‍ കോടതി തള്ളിയിരുന്നു. ഇന്ത്യ സ്വതന്ത്രയായ 1947ല്‍ ഏതൊക്കെയായിരുന്നോ ആരാധനാലയങ്ങള്‍ അവ അതേപടി നിലനിര്‍ത്തണമെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.

സിവില്‍ കോടതി നടപടിക്കെതിരെയാണ് ഹര്‍ജിക്കാര്‍ ജില്ലാകോടതിയെ സമീപിച്ചത്. മഥുരയിലെ കൃഷ്ണ ക്ഷേത്രം തകര്‍ത്തത് 1669ല്‍ ഔറംഗസീബാണെന്നും പിന്നീട് ഈ ഭൂമിയില്‍ മസ്ജിദ് നിര്‍മിച്ചുവെന്നുമാണ് ഹര്‍ജിയിലെ ആരോപണം. സുന്നി വഖഫ് ബോര്‍ഡിനേയും ഷാഹി മസ്ജിദ് ഇദ്ഗാഹ് ട്രസ്റ്റിനേയും എതിര്‍കക്ഷിയാക്കിയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. നവംബര്‍ 18ന് ജില്ലാ കോടതി ജഡ്ജി സാധന റാണി താക്കൂര്‍ വാദം കേള്‍ക്കുമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ വിഷ്ണു ജെയിന്‍ പറഞ്ഞു.

അതേസമയം പുറത്ത് നിന്നുള്ള ചിലരെത്തി മഥുരയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പൂജാരിമാരുടെ സംഘടനയായ അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭ പ്രസിഡന്റ് മഹേഷ് പതക് പറഞ്ഞു. പള്ളിയും ക്ഷേത്രവും തമ്മില്‍ തര്‍ക്കങ്ങളൊന്നും നില നില്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Next Story

RELATED STORIES

Share it