Sub Lead

സ്‌കൂളുകള്‍ക്ക് പിന്നില്‍ നൂറ് കണക്കിന് കുട്ടികളുടെ ശവക്കുഴികള്‍; പുറത്ത് വന്നത് ബ്രിട്ടന്റേയും കത്തോലിക്കാ സഭയുടേയും വംശഹത്യയുടെ ചരിത്രം

സ്‌കൂളുകള്‍ക്ക് പിന്നില്‍ നൂറ് കണക്കിന് കുട്ടികളുടെ ശവക്കുഴികള്‍; പുറത്ത് വന്നത് ബ്രിട്ടന്റേയും കത്തോലിക്കാ സഭയുടേയും വംശഹത്യയുടെ ചരിത്രം
X

കാനഡയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിച്ച് ബ്രിട്ടനും കത്തോലിക്കാ സഭയും തദ്ദേശീയ ജനതയെ ക്രൂരമായി കൊന്നൊടുക്കിയ ചരിത്രം പുറത്ത് വന്നതോടെ തുടങ്ങിയ പ്രതിഷേധങ്ങള്‍ തുടരുന്നു. കാനഡയിലെ പ്രതിഷേധം യുഎസിലേക്കും വ്യാപിക്കുവാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സ്‌കൂളികളില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു.


കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ പ്രവര്‍ത്തിച്ചിരുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് മൂന്ന് വയസിന് താഴെയുള്ള ആയിരത്തോളം പിഞ്ച് കുഞ്ഞുങ്ങളുടെ ശവക്കുഴികളാണ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മതപ്രചാരണത്തിനും തദ്ദേശീയ ജനതയുടെ ഉന്മൂലനത്തിനുമായി ബ്രിട്ടീഷ് ഭരണകൂടം നടത്തിയ അതികിരാതമായ ഉന്മൂലനത്തിന്റെ കഥ പുറത്ത് വരുന്നത്.


കാനഡയില്‍ അധിനിവേശം സ്ഥാപിക്കാനായി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ 1970 നും ഇടയില്‍ 1,50,000 കനേഡിയന്‍ കുട്ടികളെ ബ്രിട്ടന്‍ ക്രിസ്തു മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കി എന്നാണ് ചരിത്രം. തദ്ദേശീയരായ കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും അവരുടെ മാതൃഭാഷകള്‍ക്ക് പകരം ഇംഗ്ലീഷ് സംസാരിപ്പിക്കാനും അത് വഴി തങ്ങള്‍ക്ക് ആവശ്യമുള്ള ഒരു അടിമ ജനതയെ സൃഷ്ടിക്കാനുമായി ബ്രിട്ടന്‍ റസിഡന്‍ഷ്യന്‍ സ്‌കൂളുകളെന്ന പേരില്‍ നടത്തിയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.


സ്‌കൂളുകളുടെ മറവില്‍ അതിക്രൂരമായ പീഢനത്തിന് വിധേയമാക്കി കൊന്ന് കുഴിച്ച് മൂടിയ ആയിരക്കണക്കിന് കുട്ടികളുടെ ശവക്കുഴികള്‍ അടുത്ത കാലത്ത് കണ്ടെത്തിയതോടെ ബ്രിട്ടീഷ് രാജാധികാരത്തിനും കത്തോലിക്കാ സഭയ്ക്കുമെതിരെ കാനഡയില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടത്. കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്ക് കൂട്ടു നിന്ന വിക്‌റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് കാനഡയിലെ തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞിരുന്നു.



ദേശീയ ദിനമായ ജൂലൈ ഒന്നിന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്ത പരിപാടിക്കൊടുവില്‍ ഇടതുപക്ഷ, കൊളോണിയല്‍ വിരുദ്ധ 'ഐഡില്‍ നോ മോര്‍' ഗ്രൂപ്പിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ വിക്‌റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകളാണ് തകര്‍ക്കപ്പെട്ടത്. ബ്രിട്ടനെ സംബന്ധിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്തൊരു സംഭവമാണ് കാനഡയില്‍ നടന്നത്. സ്വാതന്ത്രം ലഭിച്ചെങ്കിലും കാനഡയുടെ രാജ്ഞി ഇന്നും എലിസബത്ത് രാജ്ഞിയാണെന്നത് സംഭവങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.


കാനഡയുടെ ദേശീയ ദിനമായ ജൂലൈ ഒന്നിന് തന്നെ 'ഞങ്ങളുടെ കുഞ്ഞുങ്ങളെ തിരിച്ച് തരിക' എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രാജ്ഞിമാരുടെ പ്രതിമകള്‍ വികൃതമാക്കുകയും ചുവന്ന തുണി കഴുത്തിന് മുറുക്കി പ്രതീകാത്മക വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.


ബ്രീട്ടന്റെ രാജപാരമ്പര്യത്തിന്റെ ചരിത്രത്തിലാദ്യാമായാണ് രാജവംശത്തിനെതിരെ ഇത്രയും കടുത്ത ആക്ഷേപങ്ങള്‍ ഉയരുന്നത്. ബ്രിട്ടന് 1,500 മൈല്‍ പടിഞ്ഞാറ്, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ആദ്യമായി കാലുകുത്തിയ ബ്രിട്ടീഷുകാരനായ ക്യാപ്റ്റന്‍ കുക്കിന്റെ പ്രതിമയും പ്രതിഷേധക്കാര്‍ തകര്‍ത്തു. കുക്കിന്റെ പ്രതിമ വിക്ടോറിയ നഗരത്തിന് സമീപത്തെ നദിയില്‍ ഒഴുക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.


കഴിഞ്ഞ വര്‍ഷം ബ്രിസ്‌റ്റോളിലെ എഡ്വേര്‍ഡ് കോള്‍സ്റ്റണ്‍ പ്രതിമ നശിപ്പിച്ചതിന് സമാനമായാണ് കുക്കിന്റെ പ്രതിമയും ജലാശയത്തില്‍ തള്ളിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് കുക്കിന്റെ പ്രതിമയ്ക്ക് പകരം ചുവന്ന തടിയുപയോഗിച്ച് നിര്‍മ്മിച്ച, വസ്ത്രത്തിന് സമാനമായ ശില്പം പ്രദര്‍ശിപ്പിച്ചു. കാനഡയിലെ തദ്ദേശീയ ജനതയുടെ നിറവും ചിഹ്നങ്ങളും കോളനി വക്താക്കള്‍ നശിപ്പിച്ചതായി പ്രതിഷേധക്കാര്‍ ആരോപിച്ചു.

1867 ല്‍ ബ്രിട്ടന്റെ അധികാരത്തില്‍ നിന്ന് കാനഡ സ്വതന്ത്രമായെങ്കിലും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയാണ് ഇപ്പോഴും കാനഡയുടെ രാജാധികാരി.

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിതരായ കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമീപത്ത് നിന്ന് നിര്‍ബന്ധിതമായി പിടിച്ച് കൊണ്ട് പോവുകയും തുടര്‍ന്ന് കത്തോലിക്കാ സഭ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പാര്‍പ്പിക്കുകയുമായിരുന്നു. സ്‌കുളുകളില്‍ തദ്ദേശീയ ഭാഷ സംസാരിക്കാന്‍ കുട്ടികളെ അനുവദിച്ചിരുന്നില്ല. മാതാപിതാക്കളെ കാണാനും അനുവാദമുണ്ടായിരുന്നില്ല.



ഇനി കുട്ടികളെങ്ങാനും സ്‌കൂളില്‍ തദ്ദേശീയമായ വാക്കുകള്‍ ഉച്ചരിച്ചാല്‍ അതികഠിനമായ ശിക്ഷാ വിധികള്‍ക്ക് വിധേയമാകേണ്ടിയിരുന്നു. ഇത്തരം ശിക്ഷാവിധികളെ തുടര്‍ന്ന് ആയിരക്കണക്കിന് തദ്ദേശീയരായ കുട്ടികളാണ് മരിച്ചത്. ശാരീരികവും മാനസീകവുമായ പീഢനങ്ങളായിരുന്നു ഇത്തരം സ്‌കൂളുകളില്‍ നടന്നിരുന്നത്.

സഹോദരന്മാരെ പോലും പരസ്പരം കാണാന്‍ അനുവദിച്ചിരുന്നില്ലെന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ചില കുട്ടികള്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിരുന്നു. ഏതാണ്ട് 6,000 ത്തോളം കുട്ടികളെ ഇത്തരത്തില്‍ അതിക്രൂര പീഢനത്തിന് വിധേയരാക്കി കൊന്നുകളഞ്ഞതായി കരുതുന്നു.

എന്നാല്‍ മരണ സംഖ്യ ഇതിലുമേറെ വരുമെന്നാണ് നിഗമനം. ഇതുവരെയായും എത്ര കുട്ടികള്‍ കൊല്ലപ്പെട്ടു എന്നതിന് കൃത്യമായ കണക്കുകളില്ല. പലപ്പോഴായി വിവിധ സ്‌കൂളുകളില്‍ നിന്ന് ആയിരത്തോളം കുട്ടികളുടെ കുഴിമാടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

19ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലും 350 അമേരിക്കന്‍ ബോര്‍ഡിംഗ് സ്‌കൂളുകള്‍ ബ്രിട്ടന്‍ ആരംഭിച്ചിരുന്നു. ഈ റസിഡന്‍ഷ്യല്‍ സ്‌കൂളുകളെല്ലാം തന്നെ തദ്ദേശീയ ജനതയെ വംശഹത്യ ചെയ്യാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ഇതോടെ കാനഡയിലെ പ്രതിഷേധം യുഎസിലും അലയൊലികള്‍ സൃഷ്ടിച്ചു. പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി അമേരിക്കന്‍ ജനതും രംഗത്തെത്തി.

വിക്ടോറിയ രാജ്ഞിയുടെ വിന്നിപെഗ് പ്രതിമയില്‍ ചുവന്ന ചായമടിച്ച പ്രതിഷേധക്കാര്‍ പ്രതിമ തകര്‍ത്തപ്പോള്‍ ദേശീയ പതാക വീശുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന നിരവധി വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. മീറ്ററുകള്‍ അകലെയുള്ള ഇപ്പോഴത്തെ രാജ്ഞിയുടെ പ്രതിമയും തകര്‍ക്കപ്പെട്ടു.

ഏതാണ്ട് പത്തോളം പള്ളികളും പ്രതിഷേധക്കാര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കാനഡയിലെ ഏകപക്ഷീയമായ കൊളോണിയല്‍ നിയമനിര്‍മ്മാണത്തെ എതിര്‍ക്കുന്ന അഭിഭാഷക സംഘം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇടതുപക്ഷ സംഘടനയായ ഐഡില്‍ നോ മോര്‍ ആണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

മാരിവല്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും കുട്ടികളുടെ ശവക്കല്ലറ കണ്ടെത്തിയപ്പോള്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, നിങ്ങള്‍ക്ക് തോന്നുന്ന മുറിവുകളും ആഘാതവും വഹിക്കേണ്ടത് കാനഡയുടെ ഉത്തരവാദിത്തമാണെന്നാണ് പറഞ്ഞത്. 1867 ല്‍ കാനഡ ഒരു സ്വതന്ത്ര രാജ്യമായി മാറിയെങ്കിലും ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നു. ഇന്ന് അതേ രാജാധികാരത്തിന്റെ ചിഹ്നങ്ങളാണ് തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഇതിനിടെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കൊല്ലപ്പെട്ട തദ്ദേശീയരായ കുട്ടികളെ ബഹുമാനിക്കുന്നതിനായി ഒട്ടാവയിലെ പീസ് ടവറിലെ കനേഡിയന്‍ പതാക കൊടിമരത്തില്‍ പകുതി താഴ്ത്തിക്കെട്ടി. റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ ദാരുണമായ ചരിത്രം കാനഡ ദിനാഘോഷങ്ങളെ മറികടന്നതായി ക്യൂബെക്ക് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ലെഗോള്‍ട്ട് പറഞ്ഞു.

'കാനഡ ദിനം വംശഹത്യ ആഘോഷിക്കുന്നതിന് തുല്യമാണ്,' എന്നായിരുന്നു 22 കാരിയായ തദ്ദേശീയ വംശജയായ ഒലിവിയ ലിയ പറഞ്ഞത്. 'ജൂലൈ ഒന്നിന് കാനഡ ദിനം ആഘോഷിക്കുന്ന എല്ലാവരും അടിച്ചമര്‍ത്തല്‍ ആഘോഷിക്കുകയാണ്,' എന്നായിരുന്നു മോണ്‍ട്രിയല്‍ നേറ്റീവ് വിമന്‍സ് ഷെല്‍ട്ടറിന്റെ സഹസംവിധായകനായ നകുസെറ്റ് പറഞ്ഞത്.

രാജ്യമെമ്പാടും കാനഡ ദിനാചരണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഓറഞ്ച് വസ്ത്രം വധിച്ചാണ് പ്രതിഷേധക്കാരെത്തിയത്. തദ്ദേശീയരോടൊപ്പം പുതിയ തലമുറയിലെ ആളുകളും പ്രതിഷേധത്തില്‍ പങ്കെടുത്തത് ബ്രീട്ടീഷ് ക്രൂരതയ്‌ക്കെതിരായ ജനവികാരമായി കണക്കാക്കപ്പെടുന്നു.

റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് 'നമ്മുടെ രാജ്യത്തിന്റെ ചരിത്രപരമായ പരാജയങ്ങളെക്കുറിച്ച് പ്രതിഫലിപ്പിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി' യെന്നായിരുന്നു ദേശീയ ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞത്. എന്നാല്‍ കാനഡയിലെ തദ്ദേശവാസികള്‍ക്കെതിരായ അനീതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി പ്രതിഷേധക്കാര്‍ ആരോപിച്ചു.

ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ കാനഡയിലെ സസ്‌കാച്ചെവന്‍ പ്രവിശ്യയിലെ കത്തോലിക്കാ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 751 ഗോത്രവര്‍ഗ കുട്ടികളുടെ ശവകുടീരങ്ങളാണ് പ്രത്യേകിച്ച് അടയാളപ്പെടുത്തലുകളൊന്നുമില്ലാതെ കുഴിച്ചിട്ട നിലയില്‍ കഴിഞ്ഞ മാസം ആദ്യം കണ്ടെത്തിയത്.

ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്പിനടുത്തുള്ള മറ്റൊരു റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് 215 കുട്ടികളുടെ കുഴിമാടങ്ങളും പിന്നീട് കണ്ടെത്തി. എന്നാല്‍ 350 റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലായി 6,000 ത്തിലധികം തദ്ദേശീയരായ കുഞ്ഞുങ്ങളെയാണ് കത്തോലിക്കാ സ്‌കൂളുകളില്‍ കുഴിച്ചു മൂടിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

വംശഹത്യയ്ക്കായി മൂന്ന് വയസ് പോലുമില്ലാത്ത കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ച് മൂടിയത് ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതകളിലൊന്നായി വായിക്കപ്പെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 'ഇത് മനുഷ്യരാശിക്കെതിരായ കുറ്റമാണ്, തദ്ദേശീയ ജനങ്ങള്‍ക്കെതിരായ ആക്രമണമാണ്,' സസ്‌കാച്ചെവാനിലെ ഫെഡറേഷന്‍ ഓഫ് സോവറിന്‍ ഇന്‍ഡിജെനസ് ഫസ്റ്റ് നേഷന്‍സിന്റെ ചീഫ് ബോബി കാമറൂണ്‍ പറഞ്ഞു.

കാനഡയിലുടനീളമുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ മൈതാനങ്ങളില്‍ കൂടുതല്‍ ശവക്കുഴികള്‍ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സ്‌കൂളുകളില്‍ 6,000 ത്തോളം കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയതില്‍ മാര്‍പ്പാപ്പ മാപ്പ് പറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതൊരു തുടക്കം മാത്രമാണെന്ന് പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it