Sub Lead

മതംമാറ്റത്തിന് കാരണം ക്രൈസ്തവ മതത്തിനകത്തെ ജാതീയമായ വിവേചനം: സണ്ണി എം കപിക്കാട്

സംസ്ഥാനത്ത് ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ നടന്ന മതംമാറ്റത്തിന്റെ കണക്ക് പ്രകാരം 211 പേരാണ് ക്രിസ്തുമതം ഉപേക്ഷിച്ചത്. ഇതിൽ തന്നെ 145 പേർ ദലിത് ക്രൈസ്തവരാണ്.

മതംമാറ്റത്തിന് കാരണം ക്രൈസ്തവ മതത്തിനകത്തെ ജാതീയമായ വിവേചനം: സണ്ണി എം കപിക്കാട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രൈസ്തവ വിശ്വാസം വിട്ട് മതം മാറുന്നവരിൽ അധികവും ദലിതരാകാനുള്ള കാരണം ക്രൈസ്തവ മതത്തിനകത്തെ ജാതിബോധമാണെന്ന് സണ്ണി എം കപിക്കാട്. ദലിതരായിരുന്നവർ വിശ്വാസത്താൽ പ്രചോദിതരായി മതംമാറിയിട്ടും സ്വീകരിക്കപ്പെട്ടില്ലെന്നും ക്രിസ്തുമതത്തിലും ജാതീയമായ വിവേചനം നേരിടുന്നുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

സംസ്ഥാനത്ത് ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ നടന്ന മതംമാറ്റത്തിന്റെ കണക്ക് പ്രകാരം 211 പേരാണ് ക്രിസ്തുമതം ഉപേക്ഷിച്ചത്. ഇതിൽ തന്നെ 145 പേർ ദലിത് ക്രൈസ്തവരാണ്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിന് പിന്നാലെ മതംമാറ്റത്തിന്റെ കണക്കുകൾ ഉൾപ്പെടുന്ന സംസ്ഥാന സർക്കാരിന്റെ ഗസറ്റ് രേഖകൾ പുറത്തുവന്നിരുന്നു.

ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതത്തിലേക്ക് പോയിട്ടും ജാതീയമായ വിവേചനം ദലിത് ക്രൈസ്തവർ നേരിടുന്നുണ്ടെന്ന് സണ്ണി എം കപിക്കാട് ഇതിനോട് പ്രതികരിച്ചു. ഈ വിവേചനത്തിന് കാരണം, സുറിയാനി ക്രിസ്ത്യാനികൾ കേരളത്തിലെ ഒരു ജാതിയാണെന്നതാണ്. അവർ സ്വയം വിചാരിക്കുന്നത് ബ്രാഹ്മണ കുടുംബങ്ങളിൽ നിന്ന് വന്നതാണെന്നാണ്. മറ്റൊരു കൂട്ടർ വിദേശത്ത് നിന്ന് വന്നതാണ് തങ്ങളെന്ന് വിശ്വസിക്കുന്നവരാണ്. തങ്ങൾ ഇന്ത്യാക്കാരല്ലെന്ന ബോധ്യത്തിലാണ് ഇവർ ജീവിക്കുന്നത്.

പറയനും പൊലയനും കൃസ്ത്യാനിയാകുന്നത് അവർക്ക് സഹിക്കാനാവില്ല. യൂറോപ്യൻ മിഷണറിമാരെ പരാജയപ്പെടുത്തിയ ജാതിയാണ് ഇവിടുത്തെ സിറിയൻ കൃസ്ത്യാനികൾ. ബൈബിളുമായി ഒരു ബന്ധവുമില്ലാത്ത മനുഷ്യരാണ് ഇവർ. ഇവരിൽ നിന്ന് ജാതിവിവേചനം നേരിട്ട് കൃസ്ത്യാനിയായി തുടരുന്നതിൽ അർത്ഥമില്ലെന്ന് കരുതുന്നവരാണ് മതംമാറുന്നതിൽ ഒരു വിഭാഗമെന്നും അദ്ദേഹം പറഞ്ഞു.

കൃസ്ത്യാനിയാകുന്നത് വഴി അവർക്ക് ഭരണഘടനാ നഷ്ടമുണ്ടാകുന്നുണ്ട്. അയിത്തജാതി സമൂഹങ്ങൾക്ക് ഭരണഘടന കൊടുത്ത സുരക്ഷിതത്വമാണ് സംവരണം. അത് കൃസ്ത്യാനിയാകുമ്പോൾ നഷ്ടപ്പെടുന്നു. ദളിത് ക്രൈസ്തവർക്ക് എന്തെങ്കിലും സംരക്ഷണം കൊടുത്ത് അവർ കൃസ്ത്യാനിയായി തന്നെ തുടരട്ടെ എന്നല്ല ഞാൻ പറയുന്നത്. ക്രിസ്തുമതം സ്വീകരിച്ചത് കൊണ്ട് ആഗ്രഹിച്ച പുരോഗതി അവർക്ക് കിട്ടിയില്ല. വിശ്വാസത്താൽ പ്രചോദിതമായി പോയിട്ടും സ്വീകരിച്ചില്ല എന്നിടത്താണ് പ്രശ്നം. ദലിത് കൃസ്ത്യാനികളല്ല പ്രശ്നം, സുറിയാനി കൃസ്ത്യാനികളാണ്. അതൊരു ജാതിയാണ്. അത് മനസിലാക്കാതെ ഈ വിഷയം ചർച്ച ചെയ്തിട്ട് കാര്യമില്ലെന്നും എന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it