Sub Lead

സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കി

സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കി
X

ആലപ്പുഴ: സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും സാമ്പത്തിക ക്രമക്കേടും നടത്തിയെന്ന് ആരോപിച്ച് സുഭാഷ് വാസുവിനെ ബിഡിജെഎസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ മാറ്റാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. സുഭാഷ് വാസുവിന് പകരം പുതിയ രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു. കായംകുളം കട്ടച്ചിറ കോളജിന്റെ പേരില്‍ സുഭാഷ് വാസു വ്യാജ രേഖ ചമച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ താനാണെന്ന സുഭാഷ് വാസുവിന്റെ അവകാശ വാദം തെറ്റാണ്. ആദ്യ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നാണ് ഒപ്പിട്ടത്. ഏറ്റവും വലിയ തെറ്റാണ് സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ കൊണ്ടുവന്നത്. ബിജെപി കേന്ദ്രങ്ങളുടെ ഒരു പിന്തുണയും സുഭാഷ് വാസുവിനില്ല. അടുത്ത എന്‍ഡിഎ യോഗത്തില്‍ വച്ച് സുഭാഷ് വാസുവിനെ നേതൃത്വം തള്ളിപ്പറയും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടി വന്ന ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. സുഭാഷ് വാസുവിനെ ഒരാള്‍ക്കു പോലും അറിയില്ല. പുതിയ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനെ വൈകാതെ തീരുമാനിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

അപകട മരണങ്ങളില്‍ വെള്ളാപ്പള്ളി നടേശന്റെ പേര് യാതൊരു അടിസ്ഥാനവുമില്ലാതെയാണ് സുഭാഷ് വാസു വലിച്ചിഴയ്ക്കുന്നത്. ടി പി സെന്‍കുമാറും സുഭാഷ് വാസുവും ഗുണ്ടകളോടൊപ്പമാണ് വാര്‍ത്താസമ്മേളനം നടത്തിയത്. എസ്എന്‍ ട്രസ്റ്റ് കോളജുകളില്‍ നിയമനത്തിന് പണം വാങ്ങുന്നുവെന്നത് പഴയ ആരോപണമാണ്. ഇതിന് യാതൊരു അടിസ്ഥാനവുമില്ല. സെന്‍കുമാറിന് ഡിജിപിയായിരുന്ന കാലത്ത് ഇതേക്കുറിച്ച് അന്വേഷിക്കാമായിരുന്നുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, ബിഡിജെഎസില്‍ നിന്ന് തന്നെ പുറത്താക്കിയത് നിയമപരമായല്ലെന്നും ചട്ട പ്രകാരം താന്‍ ഇപ്പോഴും ബിഡിജെഎസ് പ്രസിഡന്റാണെന്നും സുഭാഷ് വാസു പ്രതികരിച്ചു. 27നു താന്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി കമ്മിറ്റി യോഗത്തില്‍ തുടര്‍ നടപടി തീരുമാനിക്കുമെന്നും സുഭാഷ് വാസു പറഞ്ഞു.


Next Story

RELATED STORIES

Share it