Sub Lead

ഉയര്‍ന്ന ജാതിയിലെ കുട്ടിയെ 'മോനേ' എന്ന് വിളിച്ച ദലിത് യുവാവിന് നേരെ ആക്രമണം; ചികില്‍സയിലിരിക്കെ മരിച്ചു

ഉയര്‍ന്ന ജാതിയിലെ കുട്ടിയെ മോനേ എന്ന് വിളിച്ച ദലിത് യുവാവിന് നേരെ ആക്രമണം; ചികില്‍സയിലിരിക്കെ മരിച്ചു
X

അഹമദാബാദ്: ഉയര്‍ന്ന ജാതിയിലെ കുട്ടിയെ 'മോനേ' എന്ന് വിളിച്ച ദലിത് യുവാവിന് നേരെ ആക്രമണം. ആറ് ദിവസം ചികില്‍സയിലിരുന്ന യുവാവ് മരിച്ചു. അമ്രേലി ജില്ലയിലെ ഭാവ്‌നഗറിലെ ജരാഖിയ ഗ്രാമത്തിലെ നിലേഷ് രാത്തോഡാണ് മരിച്ചത്. സംഭവത്തില്‍ ഒരു കുട്ടിയടക്കം ഒമ്പതു പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

മേയ് 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാവിലെ നിലേഷ് രാത്തോഡും കൂട്ടുകാരുമായി ഒരു ബജിയ കടയിലേക്ക് പോയിരുന്നുവെന്ന് പരാതിക്കാരനായ ലാല്‍ജി മന്‍സുഖ് പറയുന്നു. അവിടെ നിന്നും മറ്റുതരം സ്‌നാക്‌സുകള്‍ വാങ്ങാനായി നിലേഷ് മറ്റൊരു കടയിലേക്ക് പോയി. അല്‍പ്പസമയത്തിന് ശേഷം നിലേഷ് തിരിച്ചുവന്നു. ആ കടയുടമ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞാണ് വന്നത്. ഉയരത്തില്‍ തൂക്കിയിട്ടിരുന്ന സ്‌നാക്‌സ് എടുക്കാന്‍ സഹായം വേണോ മോനേ എന്ന് ചോദിച്ചതിനാണ് ആക്രമിക്കാന്‍ ശ്രമം നടന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ ലാല്‍ജി കടയിലേക്ക് പോയി. അവിടെ വച്ച് ലാല്‍ജിയെ കടയുടമ വടി കൊണ്ട് ആക്രമിച്ചു. കടയുടമയുടെ സുഹൃത്തായ വിജയ് ആനന്ദ് ടോട്ടയെന്ന ആളും അക്രമത്തില്‍ പങ്കുചേര്‍ന്നു. ബഹളം കേട്ടെത്തിയ ബജിയ കടക്കാരനായ ജഗാ ദുധാത് ഇരുവരെയും രക്ഷിച്ചു കൂട്ടിക്കൊണ്ടുപോയി.

അപ്പോഴേക്കും നിലേഷിന്റെ അമ്മാവന്‍ സുരേഷ് വാല സ്ഥലത്തെത്തി. മൂന്നു പേരും കൂടി കടയില്‍ പോയി അക്രമത്തെ ചോദ്യം ചെയ്തു. അപ്പോഴേക്കും കടയുടമ നിരവധി പേരെ അവിടെ കൂട്ടിയിരുന്നു. അവര്‍ ജാതി അധിക്ഷേപം നടത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. താഴ്ന്ന ജാതിക്കാര്‍ പരിധി വിടുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഉയര്‍ന്നവരെ മോനെ എന്ന് വിളിക്കാന്‍ കീഴാളര്‍ക്ക് അവകാശമില്ലെന്നും അവര്‍ പറഞ്ഞു. പ്രദേശത്തെ ഒരു പൗരപ്രമുഖന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് അവര്‍ ആക്രമണം അവസാനിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നിലേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ജിഗ്നേഷ് മേവാനി ഇന്നലെ നിലേഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. ആക്രമണത്തിന് ഇരയായ എല്ലാവര്‍ക്കും നീതി ലഭ്യമാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


Next Story

RELATED STORIES

Share it