Sub Lead

മുംബൈ വ്യവസായി കോടിയേരിക്ക് കൈക്കൂലി നല്‍കി; മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴി പുറത്ത്

2013ലെ മൊഴി രേഖകള്‍ സഹിതം ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി മുംബൈ വ്യവസായി ദിനേശ് മേനോന്‍ കോടിയേരിക്ക് പണം നല്‍കിയെന്നാണ് കാപ്പന്റെ മൊഴി.

മുംബൈ വ്യവസായി കോടിയേരിക്ക് കൈക്കൂലി നല്‍കി; മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴി പുറത്ത്
X

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരേ എന്‍സിപി നേതാവും എല്‍ഡിഎഫ് എംഎല്‍എയുമായ മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്. 2013ലെ മൊഴി രേഖകള്‍ സഹിതം ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി മുംബൈ വ്യവസായി ദിനേശ് മേനോന്‍ കോടിയേരിക്ക് പണം നല്‍കിയെന്നാണ് കാപ്പന്റെ മൊഴി. കാപ്പന്‍ മൂന്നരക്കോടി രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി ദിനേശ് മേനോന്‍ കാപ്പനെതിരേ സിബിഐക്ക് പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് സിബിഐയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് കോടിയേരിക്കെതിരേ കാപ്പന്‍ പരാമര്‍ശം നടത്തിയത്.

കോടിയേരിയും ബിനീഷുമായി ദിനേശ് പണമിടപാടുകള്‍ നടത്തിയെന്നും കാപ്പന്റെ മൊഴിയില്‍ പറയുന്നു. കിയാലിന്റെ ഓഹരി വില്‍പ്പന നടന്ന കാലത്തായിരുന്നു സംഭവം നടന്നത്. അന്ന് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നു. ദിനേശ് മേനോന്റെ കമ്പനിക്ക് ഓഹരികള്‍ ലഭിച്ചെങ്കിലും പിന്നീട് റദ്ദാക്കപ്പെട്ടു. ഇതോടെ ദിനേശ് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തന്നോട് വാങ്ങിയെന്നും കാപ്പന്‍ മൊഴി നല്‍കിയിരുന്നു. അതേസമയം, എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍ ഇപ്പോള്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഷിബു ബേബി ജോണ്‍ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐയ്ക്ക് പരാതി നല്‍കിയിരുന്നു. സിബിഐയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ മാണി സി കാപ്പന്‍ പറയുന്നത്, കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോവുമ്പോള്‍, ദിനേശ് മേനോന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്‌മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്.

ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.! ഇനി അറിയാന്‍ താല്‍പര്യം, ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍, നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച് സിബിഐക്ക് എഴുതിനല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ.

കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതുസംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

Next Story

RELATED STORIES

Share it