Sub Lead

കടലിനും കൊവിഡിനും ഇടയിൽ ചെല്ലാനം; ഇത് സർക്കാർ സ്പോൺസേർഡ് ദുരന്തം

ഒന്നര വർഷത്തിലേറെയായി കടൽകയറ്റത്തിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന, പ്രളയകാലത്ത് മുഖ്യമന്ത്രി തന്നെ ജനകീയ സേന എന്നു വിശേഷിപ്പിച്ച ജനതയെ സർക്കാർ തിരിഞ്ഞു നോക്കിയില്ല എന്നതാണ് യാഥാർത്ഥ്യം.

കടലിനും കൊവിഡിനും ഇടയിൽ ചെല്ലാനം; ഇത് സർക്കാർ സ്പോൺസേർഡ് ദുരന്തം
X

കൊച്ചി: എറണാകുളം ജില്ലയിലെ തീരവാസികൾ ഇപ്പോൾ കടലിനും കൊവിഡിനും ഇടയിലാണ്. ചെല്ലാനത്ത് 50 ൽ അധികം വീടുകളിൽ വെള്ളം കയറിയതോടെ പലരും ദുരിതാശ്വാസ ക്യാംപുകളിലേക്കു താമസം മാറ്റിയിരിക്കുകയാണ്. കാലങ്ങളായി ഈ ജനത ശാസ്ത്രീയമായ കടൽ ഭിത്തി നിർമാണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണെങ്കിലും സർക്കാർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.

വീടുകളിൽ കടൽവെള്ളം കയറിയതോടെ പ്രദേശത്ത് നാലു ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിട്ടുള്ളത്. കടൽ ഭിത്തി നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ചും കൊവിഡ് ഭീതിയിലും ക്യാംപുകളിലേക്കു പോകാൻ ഭൂരിഭാഗം ജനങ്ങളും തയ്യാറായില്ല. കഴിഞ്ഞ ദിവസം പ്രദേശത്തു വെള്ളം കയറിയതോടെ കലക്ടർ എത്തി ക്യാംപുകളിലേക്കു മാറാൻ ആവശ്യപ്പെട്ടെങ്കിലും അതിനു തയാറല്ലെന്ന് നാട്ടുകാരിൽ പലരും അറിയിച്ചിരുന്നു.

രണ്ടു ദിവസമായി കാലാവസ്ഥ പ്രതികൂലമാണെങ്കിലും വ്യാഴം വൈകിട്ടു മുതലാണ് കടൽകയറ്റം രൂക്ഷമായത്. കടൽഭിത്തി തകർന്നു കിടക്കുന്ന ചെല്ലാനം ബസാർ, കമ്പനിപ്പടി, മാലാഖപ്പടി, കണ്ണമ്മാലി തുടങ്ങിയ സ്ഥലങ്ങളിലാണ് കടലാക്രമണം ശക്തമായത്. ബസാറിൽ വേലിയേറ്റത്തിൽ കയറിയ കടൽ തീരദേശ റോഡ് കവിഞ്ഞൊഴുകി. പ്രദേശത്തെ വീടുകളിലെല്ലാം കടൽ കയറി ശക്തമായ ഒഴുക്കാണ്. ഗേറ്റുകളും മതിലുകളുമെല്ലാം തകർത്താണ് തിര അടിച്ചു കയറുന്നത്. മിക്ക വീടുകളിലെയും ഗൃഹോപകരണങ്ങൾ പൂർണമായും നഷ്ടമായിട്ടുണ്ട്.


തെക്കേ ചെല്ലാനം, ചാളക്കടവ്, കണ്ടക്കടവ്, പുത്തൻ തോട്, ചെറിയകാവ്, കാട്ടിപ്പറമ്പ്, മനാശ്ശേരി സൗദി ഭാഗങ്ങളിലും കടലാക്രമണം ഉണ്ടായി. കടലിൽ നിന്ന് 150 മീറ്റർ മാറിയുള്ള റോഡിൽ പോലും മുട്ടിനു മുകളിൽ വെള്ളമുണ്ട്. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വൈദ്യുതിയും പൂർണമായും നിലച്ചു. അതുകൊണ്ടുതന്നെ ദുരിതാശ്വാസ പ്രവർത്തനവും പ്രതിസന്ധിയിലാണ്.

ചെല്ലാനം തീരത്ത് കടൽകയറ്റം തടയാൻ ജിയോട്യൂബ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ചെല്ലാനം ജനകീയ വേദി സമരം തുടങ്ങിയിട്ട് 565 ദിവസമായെങ്കിലും ഭരണകൂടമോ ജനപ്രതിനിധികളോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. എല്ലാ വർഷവും കടൽ കയറുമ്പോൾ മാത്രം ജനപ്രതിനിധികൾ വരികയും വാഗ്ദാനങ്ങൾ നൽകി മടങ്ങുകയുമാണ് പതിവ്. ഇത്തവണ ടൂറിസ്റ്റുകളെപ്പോലെ എത്തുന്ന ജനപ്രതിനിധികളെ അംഗീകരിക്കില്ലെന്നാണ് സമരസമിതി നൽകുന്ന മുന്നറിയിപ്പ്.

കടൽ കയറുന്ന പ്രദേശങ്ങളിൽ ജിയോ ട്യൂബ് കൊണ്ടുള്ള പുലിമുട്ടുകൾ നിശ്ചിത അകലത്തിൽ നിർമിക്കണം എന്നതാണ് സമരക്കാരുടെ മുഖ്യ ആവശ്യം. കൊച്ചി പോർട്ട് ഡ്രജ് ചെയ്യുന്ന എക്കലും മണ്ണും അതിൽത്തന്നെ ഇവിടെ കൊണ്ടുവന്ന് ഇടുന്നതും പ്രശ്നത്തിനു പരിഹാരമാകും. ഇതിനൊന്നും തയാറാകാതിരുന്നതാണ് ഇത്ര ശക്തമായ കടൽകയറ്റത്തിനു കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.

രണ്ടു മാസം മുൻപു കലക്ടറേറ്റിലെത്തി ഈ പ്രശ്നം ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. തീരപ്രദേശത്ത് കടലിന് ആഴം കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിനനുസരിച്ചു ശക്തമായ തിരമാലകളുണ്ടാകുമെന്നും അതു വലിയ നാശത്തിന് ഇടയാക്കുമെന്നും കലക്ടറെ അറിയിച്ചിരുന്നു. എന്നാൽ യാതൊരു നടപടിയും കലക്ടറുടെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഇവർ പറയുന്നു.

കൊച്ചിൻ പോർട്ട് നിർമാണ സമയത്തുതന്നെ കപ്പൽച്ചാൽ ഉണ്ടാക്കിയാൽ അതിന്റെ തെക്ക് ചെല്ലാനം-കൊച്ചി തീരത്തിനും വടക്ക് വൈപ്പിൻ തീരത്തിനും ഉണ്ടാകാവുന്ന അപകടത്തെ കുറിച്ച്‌ സർ. ജോൺ വോൾഫ് ബാരി ലൈസ്റ്റർ ആൻഡ് പാർട്ണർ 18.1.1918 ൽ സമർപ്പിച്ച റിപോർട്ടിൽ കപ്പൽ ചാലിന്റെ ഇരുവശവും ഒന്നര മൈൽ നീളത്തിൽ പുലിമുട്ടുകൾ ഇടണമെന്നു നിർദേശിച്ചിരുന്നു. എന്നാൽ വർഷം ഇത്രയേറെ ആയിട്ടും അതു നടപ്പിലാക്കാത്തതാണ് കടൽകയറ്റത്തെ ക്ഷണിച്ചു വരുത്തുന്നത്.

കടൽകയറ്റം പരിഹരിക്കുന്നതിൽ കേരള സർക്കാർ തുടർന്നുവരുന്ന കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കണെന്ന് ആവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദിയുടെ നേതൃത്വത്തിൽ പ്രതിഷധ സൂചകമായി #savechellanamkochi എന്ന ഹാഷ് ടാ​ഗിൽ ഇന്ന് ഓൺലൈൻ റാലി സംഘടിപ്പിച്ചിട്ടുണ്ട്. കേളത്തിന്റെ വിവിധ മേഖലയിലുള്ള നിരവധി പേർ ഓൺലൈൻ പ്രതിഷേധത്തിന് പങ്കാളികളായി.

കൊവിഡ് രണ്ടാം തരം​ഗം ശക്തമായി പടരുമ്പോൾ ഒന്നര വർഷത്തിലേറെയായി കടൽകയറ്റത്തിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന, പ്രളയകാലത്ത് മുഖ്യമന്ത്രി തന്നെ ജനകീയ സേന എന്നു വിശേഷിപ്പിച്ച ജനതയെ സർക്കാർ തിരിഞ്ഞു നോക്കിയില്ല എന്നതാണ് യാഥാർത്ഥ്യം. ഈ സമരത്തിന് നേരെ കണ്ണടച്ച സർക്കാർ മൽസ്യത്തൊഴിലാളികളെ ഇരട്ട ദുരന്തത്തിലേക്ക് തള്ളിവിടുകയായിരുന്നു.

Next Story

RELATED STORIES

Share it