Sub Lead

ഏഴു വര്‍ഷമായി അന്വേഷിച്ചിട്ടും കുറ്റപത്രമില്ല; യുഎപിഎ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തുഷാറും ജെയ്‌സനും ഉപവാസ സമരത്തിലേക്ക്

ഏഴു വര്‍ഷമായി അന്വേഷിച്ചിട്ടും കുറ്റപത്രമില്ല; യുഎപിഎ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തുഷാറും ജെയ്‌സനും ഉപവാസ സമരത്തിലേക്ക്
X

കോഴിക്കോട്: യുഎപിഎ കേസില്‍ ഏഴുവര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ നീട്ടിക്കൊണ്ട് പോകുന്നതില്‍ പ്രതിഷേധിച്ച് ഇരകളാക്കപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരായ അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥിയും ജയ്‌സന്‍ കൂപ്പറും നിരാഹര സമരത്തിലേക്ക്. യുഎപിഎ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും മാര്‍ച്ച് 15ന് ഹൈക്കോര്‍ട്ട് ജങ്ഷനില്‍ ഉപവാസ സമരം നടത്തും.

തുഷാര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പുറത്ത് വിട്ടത്. 'ജെയ്‌സനും എനിക്കും ദീര്‍ഘകാലമായി യുഎപിഎ കേസ് ചുമത്തപ്പെട്ട മറ്റുള്ളവര്‍ക്കുമെതിരായ കേസുകള്‍ റദ്ദ് ചെയ്യുകയോ അതല്ലെങ്കില്‍ അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടത്തി കേസ് തീര്‍പ്പാക്കുകയോ ചെയ്യുക എന്നാവശ്യപ്പെട്ട് ഞങ്ങള്‍ സമരം ചെയ്യുന്നു...കൂടെയുണ്ടാകണാമെന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു'. തുഷാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2015 ജനുവരി അവസാനമാണ് കേരളത്തിലെ മനുഷ്യാവകാശ രംഗത്ത് സജീവമായി ഇടപെട്ടുകൊണ്ടിരുന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായ ഞങ്ങളെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത്. സിപിഐ മാവോയിസ്റ്റ് എന്ന നിരോധിത രാഷ്ട്രീയ പാര്‍ട്ടി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അര്‍ബന്‍ ആക്ഷനായിരുന്നു ഞങ്ങളുടെ അറസ്റ്റിന്റെ അടിയന്തിര പ്രേരണ. മാവോയിസ്റ്റ് ബന്ധമെന്നല്ല, ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാത്തിടത്തോളം സിപിഐ (മാവോയിസ്റ്റ്) ആകുന്നതുപോലും കുറ്റകരമല്ല എന്ന കോടതിവിധികള്‍ നിലവിലിരിക്കെയാണ് മാവോയിസ്റ്റ് ബന്ധമെന്ന സംശയത്തിന്റെ പേരില്‍, തെളിവുകളുടെ കണികപോലും ഇല്ലാതിരുന്നിട്ടും തിടുക്കപ്പെട്ട് ഞങ്ങളെ അറസ്റ്റ് ചെയ്തത്'. തുഷാര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ജെയ്‌സനും എനിക്കും ദീര്‍ഘകാലമായി യുഎപിഎ കേസ് ചുമത്തപ്പെട്ട മറ്റുള്ളവര്‍ക്കുമെതിരായ കേസുകള്‍ റദ്ദ് ചെയ്യുകയോ അതല്ലെങ്കില്‍ അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടത്തി കേസ് തീര്‍പ്പാക്കുകയോ ചെയ്യുക എന്നാവശ്യപ്പെട്ട് ഞങ്ങള്‍ സമരം ചെയ്യുന്നു...കൂടെയുണ്ടാകണാമെന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളെ,,

2015 ജനുവരി അവസാനമാണ് കേരളത്തിലെ മനുഷ്യാവകാശ രംഗത്ത് സജീവമായി ഇടപെട്ടുകൊണ്ടിരുന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായ ഞങ്ങളെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത്. സിപിഐ മാവോയിസ്റ്റ് എന്ന നിരോധിത രാഷ്ട്രീയ പാര്‍ട്ടി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അര്‍ബന്‍ ആക്ഷനായിരുന്നു ഞങ്ങളുടെ അറസ്റ്റിന്റെ അടിയന്തിര പ്രേരണ. മാവോയിസ്റ്റ് ബന്ധമെന്നല്ല, ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാത്തിടത്തോളം സിപിഐ (മാവോയിസ്റ്റ്) ആകുന്നതുപോലും കുറ്റകരമല്ല എന്ന കോടതിവിധികള്‍ നിലവിലിരിക്കെയാണ് മാവോയിസ്റ്റ് ബന്ധമെന്ന സംശയത്തിന്റെ പേരില്‍, തെളിവുകളുടെ കണികപോലും ഇല്ലാതിരുന്നിട്ടും തിടുക്കപ്പെട്ട് ഞങ്ങളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പത്രസമ്മേളനം നടത്തി പുറത്തിറങ്ങുമ്പോഴാണ് ഞങ്ങളില്‍ ഒരാളെ (തുഷാറിനെ) അറസ്റ്റ് ചെയ്തതെങ്കില്‍ മറ്റേയാളെ (ജെയ്‌സണ്‍) സര്‍ക്കാര്‍ ഓഫീസില്‍ ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കെ യാതൊരുവിധ രേഖകളും ഹാജരാക്കാതെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് അറസ്റ്റ് ചെയ്തത്.

അത്രമാത്രം തിടുക്കപ്പെട്ടും അടിയന്തിരസ്വഭാവത്തോടും കൂടി അറസ്റ്റ് നടത്തിയ ഈ യുഎപിഎ കേസില്‍ പക്ഷെ ഏഴ് വര്‍ഷം പിന്നിടുമ്പോഴും തെളിവുകള്‍ ഹാജരാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഭരണകൂടം തയ്യാറായിട്ടില്ല എന്നത് പൊതുസമൂഹം അറിഞ്ഞിരിക്കേണ്ട വസ്തുതയാണെന്ന് ഞങ്ങള്‍ കരുതുന്നു.

സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് അറസ്റ്റിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലും കഴിഞ്ഞ ഏഴ് വര്‍ഷമായി യുഎപിഎ പ്രതികള്‍ എന്ന ഭീകരമുദ്ര പേറിയതാണ് ഞങ്ങളുടെ ജീവിതം. ഞങ്ങളുടെ സാമൂഹ്യ ബന്ധങ്ങളെയും വ്യക്തിബന്ധങ്ങളെയും ഞങ്ങളുടെ ജീവിതങ്ങളെ തന്നെയും നിയന്ത്രിക്കാന്‍ ഭരണകൂടം ഈ കേസ് ഉപയോഗിച്ചുപോരുന്നു. സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെട്ട ഞങ്ങളെ ഭരണകൂടത്തിന്റെ ചാരകണ്ണുകള്‍ സദാ പിന്തുടരാന്‍ ഈ കേസ് ഒരു ന്യായീകരണമായി മാറി എന്ന് മാത്രമല്ല അതുവഴി ഞങ്ങളുടെ സാമൂഹ്യ ഇടപെടലുകളെ പരമാവധി പരിമിത വൃത്തങ്ങള്‍ക്കകത്തേക്ക് ചുരുക്കാനും ഭരണകൂടം നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു.

2015 ല്‍ ഞങ്ങളില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും കമ്പൂട്ടറുകളും പാസ്‌പോര്‍ട്ടും ഇന്നും പോലീസ് കസ്റ്റഡിയിലാണെന്ന് മാത്രമല്ല വിചാരണ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത് എന്നതുള്‍പ്പടെ ഞങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ വരെ നിയന്ത്രിക്കുന്ന ജാമ്യവ്യവസ്ഥകളാണ് ഞങ്ങള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരനായ ഞങ്ങളിലൊരാളുടെ (ജെയ്‌സണ്‍) അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വരെ കഴിഞ്ഞ ഏഴ് വര്‍ഷമായി നിഷേധിച്ചിരിക്കുകയാണ് സര്‍ക്കാര്‍

വാസ്തവത്തില്‍ ഞങ്ങളുടേത് ഒറ്റപ്പെട്ട അനുഭവമല്ല എന്നത് ആക്ടിവിസ്റ്റ് വൃത്തങ്ങള്‍ക്കപ്പുറം പൊതുസമൂഹം അറിയണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. കേരളത്തില്‍ യുഎപിഎ ചുമത്തപ്പെട്ട ആദ്യ കേസ്സുകളില്‍ ഒന്ന് 2007 ല്‍ പീപ്പിള്‍സ് മാര്‍ച്ച് എന്ന മാസികയുടെ പത്രാധിപരായിരുന്ന പി. ഗോവിന്ദന്‍കുട്ടിക്കെതിരെയുള്ളതായിരുന്നു. ഗോവിന്ദന്‍കുട്ടിയെ തുറുങ്കിലടച്ച ഭരണകൂടം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ യുഎപിഎ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനോ വിചാരണ നടത്തി കേസ് തീര്‍പ്പാക്കാനോ തയ്യാറായിട്ടില്ല. 2013 ല്‍ ഞാറ്റുവേല സാംസ്‌കാരിക വേദിയുടെ സെക്രട്ടറിയും നാടക പ്രവര്‍ത്തകനുമായ സ്വപ്‌നേഷ് ബാബുവിനെ യുഎപിഎ ചുമത്തി തടവിലടച്ചിരുന്നു. കോടതിയില്‍ നിന്നും സ്വപ്‌നേഷിന് ജാമ്യം ലഭിച്ചെങ്കിലും ഇന്നേ വരെ ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

കേരളത്തില്‍ നാളിതുവരെ ചുമത്തപ്പെട്ട യുഎപിഎ കേസുകളില്‍ ഏറിയപങ്കും ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടുന്ന ഇടപെടലുകള്‍ നടത്തിയതിന്റെ പേരിലാണ് എന്ന് കാണാവുന്നതാണ്. സാമൂഹ്യ മാറ്റത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പോസ്റ്ററുകള്‍ പതിച്ചതിനോ വിധ്വംസക സ്വഭാവം പുലര്‍ത്തുന്നത് എന്ന് ഭരണകൂടം ആരോപിക്കുന്ന മാര്‍ക്‌സിസ്റ്റ് സാഹിത്യം കൈവശം വെച്ചതിനോ, ഭരണഘടനാ ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളായ ആശയപ്രചാരണത്തിനും സംഘടിക്കുന്നതിനുമുള്ള അവകാശങ്ങള്‍ ഭരണഘടനാ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് വിനിയോഗിച്ചതിനോ ഒക്കെയാണ് യുഎപിഎ എന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നിയമം കേരളത്തില്‍ ചുമത്തപ്പെടുന്നത്.ഈ അവസ്ഥ ഇന്നും മാറ്റമില്ലാതെ തുടരുകയുമാണ്.

സാമൂഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങി ജാമ്യം അനുവദിക്കേണ്ടി വരുന്ന കേസ്സുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ എക്കാലത്തും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി സാമൂഹ്യബഹിഷ്‌കരണം ഉള്‍പ്പടെയുള്ള അനുഭവങ്ങളിലൂടെ കടത്തിവിട്ടു കൊണ്ടും മൗലികാവകാശമായ സ്വകാര്യതയെ പോലും നിഷേധിക്കുന്ന വിധം നിരീക്ഷണത്തിനു വിധേയമാക്കിയും ജീവിതത്തെ തന്നെ ശിക്ഷയാക്കി മാറ്റുന്ന രീതിയാണ് ഭരണകൂടം അനുവര്‍ത്തിച്ചുപോരുന്നത്. ജാമ്യം ലഭിക്കാതെ വിചാരണത്തടവുകാരായി കഴിയുന്നവരുടെ കാര്യത്തിലാകട്ടെ കുറ്റപത്രം സമര്‍പ്പിച്ചിട്ടും വിചാരണാ നടപടികള്‍ അനന്തമായി നീട്ടി കൊണ്ട് പോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വര്‍ഷങ്ങളോളം വിചാരണ തടവുകാരായി തടവറകളില്‍ നരകിക്കുകയും ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികളായ പുറത്തിറങ്ങുകയും ചെയ്യുന്ന മനുഷ്യരുടെ ജീവിതങ്ങളില്‍ നിന്ന് കവര്‍ന്നെടുക്കപ്പെടുന്ന വര്‍ഷങ്ങള്‍ക്കും അവര്‍ അനുഭവിച്ച യാതനകള്‍ക്കും ആര് സമാധാനം പറയും എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിനും ജനകീയ സമരങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും യുഎപിഎ അടക്കമുള്ള നിയമങ്ങളെ ആയുധമായി ഉപയോഗിക്കുന്ന ഭരണകൂട ശൈലി ജനാധിപത്യത്തിന്റെ ഇടങ്ങളെ ചുരുക്കാനും ഫാസിസത്തിന് പരവതാനി വിരിക്കാനും മാത്രമേ ഉപകരിക്കൂ എന്നതാണ് യാഥാര്‍ഥ്യം. യുഎപിഎ പോലുള്ള ജനാധിപത്യവിരുദ്ധ നിയമങ്ങളെ റദ്ദ് ചെയ്യണം എന്ന് ജനാധിപത്യ വിശ്വാസികള്‍ ശക്തമായി ആവശ്യപ്പെടുന്ന കാലത്ത്, തങ്ങള്‍ യുഎപിഎ നിയമത്തിന് എതിരാണ് എന്ന പ്രഖ്യാപിത നിലപാടുള്ള സിപിഐ എം എന്ന പാര്‍ട്ടി ഭരിക്കുമ്പോള്‍ യുഎപിഎ കേസുകള്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല

ഈ സാഹചര്യത്തില്‍ ഒന്നുകില്‍ ഞങ്ങള്‍ക്കും ദീര്‍ഘകാലമായി യുഎപിഎ കേസ് ചുമത്തപ്പെട്ട മറ്റുള്ളവര്‍ക്കുമെതിരായ കേസുകള്‍ റദ്ദ് ചെയ്യുകയോ അതല്ലെങ്കില്‍ അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടത്തി കേസ് തീര്‍പ്പാക്കുകയും ചെയ്യണമെന്നും അതോടൊപ്പം കുറ്റപത്രം സമര്‍പ്പിച്ച് ഏറ്റവും ചുരുങ്ങിയത് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും വിചാരണാ നടപടികള്‍ പൂര്‍ത്തിയാകാതെ വിചാരണ തടവുകാരായി തടവില്‍ കഴിയുന്നവരെ ജാമ്യം നല്‍കി മോചിപ്പിക്കണം എന്നുമാവശ്യപ്പെട്ട് മാര്‍ച്ച് 15 ന് എറണാകുളം ഹൈ കോര്‍ട്ട് ജംക്ഷനില്‍ ഞങ്ങള്‍ ഉപവാസമരിക്കുകയാണ്. ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം കാരണമാണ് യുഎപിഎ ചുമത്തപ്പെട്ടിട്ടും ജാമ്യത്തിലൂടെയാണെങ്കിലും ഞങ്ങളുടെ മോചനം

സാധ്യമായത്. യുഎപിഎ കേസിന്റെ പേരില്‍ നടക്കുന്ന അനീതിക്കെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തിന് തുടര്‍ന്നും നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തുഷാര്‍ നിര്‍മ്മല്‍ സാരഥി

ജെയ്‌സണ്‍ സി. കൂപ്പര്‍

Next Story

RELATED STORIES

Share it