Sub Lead

നിലമ്പൂരില്‍ കരുത്ത് തെളിയിക്കാന്‍ എസ്ഡിപിഐ

ഉപതിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കേണ്ടെന്ന നിലപാട് മാറ്റിയാണ് അഡ്വ. സാദിഖ് നടുത്തൊടി മല്‍സരിക്കുന്നത്

നിലമ്പൂരില്‍ കരുത്ത് തെളിയിക്കാന്‍ എസ്ഡിപിഐ
X

ഹമീദ് പരപ്പനങ്ങാടി

മലപ്പുറം: നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കേണ്ടെന്ന നിലപാട് മാറ്റിയ എസ്ഡിപിഐ തീരുമാനം നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പോരാട്ട രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കും. മനസ്സാക്ഷി വോട്ടിനോ ചിലപ്പോള്‍ മുന്നണികള്‍ക്ക് പിന്തുണ നല്‍കി വോട്ട് ചെയ്യാനോ ആണ് മുന്‍കാല ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇത്തവണ നിലപാട് മാറാന്‍ ചില പ്രധാന കാരണങ്ങളുണ്ട്. അടുത്തിടെ നടന്ന പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ യുഡിഎഫിന് പിന്തുണ നല്‍കുകയായിരുന്നു എസ്ഡിപിഐ. പക്ഷേ, വിജയിച്ചതിന് ശേഷം എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ച് എസ്ഡിപിഐയെ തള്ളിപ്പറയുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്.


തദ്ദേശ തിരഞ്ഞെടുപ്പുകളിലും നിയമസഭാലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും മല്‍സരിച്ച് വോട്ട് വിഹിതത്തില്‍ ക്രമപ്രവൃദ്ധമായ വര്‍ധന നേടാന്‍ എസ്ഡിപിഐക്ക് കഴിഞ്ഞിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വിജയികളുടെയും രണ്ടാം സ്ഥാനത്തെത്തുന്നവരുടെയും എണ്ണത്തിലും പാര്‍ട്ടി നേട്ടം കൈവരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളകളില്‍ മല്‍സര രംഗത്തെ പാര്‍ട്ടിയുടെ ഇടപെടലുകളും കേരള രാഷ്ട്രീയത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

എസ്ഡിപിഐയുടെ ഉറച്ചതും വിപുലവുമായ വോട്ടുകള്‍ ലഭിക്കില്ലെന്ന തിരിച്ചറിവില്‍ സിപിഎം നേരത്തെ തന്നെ എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിരുന്നു. അതേസമയം, മണ്ഡലത്തില്‍ വര്‍ഷങ്ങളായി നടത്തിയ ജനകീയ പ്രവര്‍ത്തനങ്ങളുടെ ഫലം പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് എസ്ഡിപിഐ വിലയിരുത്തുന്നത്. നിലമ്പൂരിലെ ദുരന്തങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനവും മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങളും വന്യജീവി ആക്രമണ പ്രശ്‌നങ്ങളും ഏറ്റെടുത്ത് സമരരംഗത്ത് നിന്നതും എസ്ഡിപിഐയുടെ ജനപിന്തുണ വര്‍ധിപ്പിച്ചിട്ടുണ്ട്. കവളപ്പാറ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പ്രമുഖ അഭിഭാഷകന്‍ സാദിഖ് നടുത്തൊടി ജനകീയനാണ്. നിലവിലെ ഭരണത്തോടും മണ്ഡലത്തിലെ വികസന മുരടിപ്പിനോടുമുള്ള ജനങ്ങളുടെ പ്രതിഷേധം സാദിഖ് നടുത്തൊടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

Next Story

RELATED STORIES

Share it