Sub Lead

അക്ഷര നഗരിയില്‍ ജനഹൃദയങ്ങള്‍ കീഴടക്കി എസ് ഡിപിഐ ജനമുന്നേറ്റ യാത്ര

അക്ഷര നഗരിയില്‍ ജനഹൃദയങ്ങള്‍ കീഴടക്കി എസ് ഡിപിഐ ജനമുന്നേറ്റ യാത്ര
X

ചങ്ങനാശ്ശേരി: അക്ഷര നഗരിയായ കോട്ടയത്തിന്റെ ജനഹൃദയങ്ങള്‍ കീഴടക്കി ജനമുന്നേറ്റ യാത്ര. ചരിത്രവും സംസ്‌കാരവും വിദ്യാഭ്യാസവും അച്ചടിയും സമന്വയിക്കുന്ന മണ്ണാണ് കോട്ടയത്തിന്റേത്. വൈവിധ്യങ്ങളെ സഹിഷ്ണുതയോടെ പുല്‍കിയ നാടാണ് ഇത്. തടികളില്‍ കൊത്തുപണികള്‍ കൊണ്ട് അലംകൃതമായ പൗരാണിക സംസ്‌കാരം വിളിച്ചോതുന്ന താഴത്തങ്ങാടി ജുമാ മസ്ജിദ്, എരുമേലി വാവര് പള്ളി, വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മായുടെ ഖബറിടം, ശബരി തീര്‍ഥാടന കേന്ദ്രമായ എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രം തുടങ്ങി തലയുയര്‍ത്തി നില്‍ക്കുന്ന ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂമികയില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മാരക വൈറസ് പടര്‍ത്തി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന സംഘപരിവാരത്തിന് ഇടമില്ല എന്ന ഉറച്ച പ്രഖ്യാപനമാണ് ജനമുന്നേറ്റ യാത്രയ്ക്കു നല്‍കിയ പ്രൗഢോജ്ജ്വല സ്വീകരണം വിളിച്ചോതുന്നത്.


തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഏറ്റുമാനൂരില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ ചങ്ങനാശ്ശേരിയിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി കാരിത്താസ് ജങ്ഷന്‍, അടിച്ചിറ, സംക്രാന്തി, കുമാരനല്ലൂര്‍, കോട്ടയം ടൗണ്‍, ചിങ്ങവനം, കുറിച്ചി വഴി എസ്ബി കോളജ് പരിസരത്തെത്തി അവിടെ നിന്ന് ബഹുജനറാലിയായാണ് സ്വീകരണ സമ്മേളന വേദിയായ പെരുന്ന ബസ് സ്റ്റാന്റിലേക്ക് ആനയിച്ചത്.


കിരാതവും മനുഷ്യത്വ വിരുദ്ധവുമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിക്കെതിരായ സാമൂഹിക വിമോചന വിപ്ലവം തീര്‍ത്ത വൈക്കം സത്യഗ്രഹ സ്മൃതിയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ അധ:സ്ഥിതപിന്നാക്കന്യൂനപക്ഷദലിത്ആദിവാസി ഉള്‍പ്പെടെയുള്ള രാജ്യഭൂരിപക്ഷം വീണ്ടുമൊരു സരമകാഹളം മുഴക്കിയിരിക്കുന്നു എന്ന സന്ദേശമാണ് യാത്രയെ വരവേല്‍ക്കാന്‍ റോഡിനിരുവശവും മണിക്കൂറുകള്‍ കാത്തുനിന്ന വന്‍ ജനാവലി നല്‍കിയത്. ചങ്ങനാശ്ശേരി എസ്ബി കോളജ് പരിസരത്തു നിന്നാരംഭിച്ച ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകളാണ് അണിനിരന്നത്. യാത്ര ജില്ലയില്‍ പര്യവസാനിക്കുമ്പോള്‍ രാജ്യത്തെ കൊടിയ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും കടക്കെണിയിലേക്കും എത്തിച്ച കര്‍ഷക വിരുദ്ധ ഫാഷിസ്റ്റ് ദുര്‍ഭരണത്തിനും സംഘപരിവാര തേര്‍വാഴ്ച്ചയ്ക്കും സാംസ്‌കാരിക ഫാഷിസത്തിനുമെതിരായ താക്കീതായി മാറി.


സാമൂഹിക നീതി ഉറപ്പാക്കുന്ന ഭരണഘടനാനുസൃത സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വരേണ്യ കുടിലബുദ്ധി കേന്ദ്രങ്ങള്‍ക്ക് കനത്ത താക്കീത് നല്‍കിയാണ് യാത്ര കടന്നുപോയത്. ജനസംഖ്യാനുപാതികമായി മണ്ണും വിഭവാധികാരങ്ങളും ഉദ്യോഗതൊഴില്‍ അവസരങ്ങളും നീതിപൂര്‍വം ഓഹരിവെക്കണം എന്നതാണ് സാമൂഹിക നീതി. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും ജനാധിപത്യം സമ്പൂര്‍ണമായി സാക്ഷാല്‍ക്കരിക്കാന്‍ നമുക്കായിട്ടില്ല. ഏറ്റക്കുറച്ചിലുകള്‍ കൃത്യമായി അളക്കുന്നതിനുള്ള ഏകകമായ ജാതി സെന്‍സസ് നടപ്പാക്കണമെന്നാണ് യാത്രയിലെ പ്രധാന മുദ്രാവാക്യം.


സാമൂഹിക നീതി പുലരുന്ന നല്ല ഇന്ത്യയെ സ്വപ്‌നം കാണുന്ന പൗരാവലി ജനമുന്നേറ്റ യാത്രയെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുന്നു. ഇവിടെ ഫാഷിസം വിതയ്ക്കുന്ന വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തിന് ഇടമില്ല. സമാധാനത്തിന്റെയും രാജ്യസുരക്ഷയുടെയും വികസനത്തിന്റെയും അന്തകരായ ഫാഷിസ്റ്റുകള്‍ക്ക് കോട്ടയത്തിന്റെ ഭൂമികയില്‍ ഇടമില്ല എന്നാണ് ഹൈന്ദവ വിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രമായ ഏറ്റുമാനൂരില്‍ നിന്നും അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശ്ശേരി വരെയുള്ള പാതയോരത്ത് ആവേശത്തോടെ ജയ് വിളിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കോട്ടയത്തിന്റെ മക്കള്‍ നല്‍കുന്ന സന്ദേശം.

സംഘപരിവാര ഫാഷിസ്റ്റ് ദുര്‍ഭരണം രാജ്യത്തിന്റെ സകല നന്മകളും തകര്‍ത്തെറിഞ്ഞ് വര്‍ണാശ്രമ അസമത്വമനുഷ്യത്വ വിരുദ്ധ സംസ്‌കൃതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വീണ്ടെടുപ്പിനായുള്ള പുതിയ മുന്നേറ്റങ്ങള്‍ക്ക് സജ്ജമായിരിക്കുന്നു എന്നാണ് ജനമുന്നേറ്റ യാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ജനസഞ്ചയം വിളിച്ചോതുന്നത്. ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും ബഹുസ്വരതയും തിരിച്ചുപിടിക്കാനുള്ള പ്രതിജ്ഞ പുതുക്കിയാണ് സ്വീകരണ റാലിയും സമ്മേളനവും സമാപിച്ചത്. കഴിഞ്ഞ 14 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവും പാലക്കാടും തൃശൂരും എറണാകുളവും ഇടുക്കിയും പിന്നിട്ടാണ് ജില്ലയില്‍ പ്രവേശിച്ചത്. ചൊവ്വാഴ്ച യാത്ര ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് മണ്ണഞ്ചേരിയില്‍ നിന്ന് വാഹനജാഥയായി ആരംഭിച്ച് വളഞ്ഞവഴിയില്‍ സമാപിക്കും.

Next Story

RELATED STORIES

Share it